ബിജെപിയെ പൂട്ടാന്‍ ഞങ്ങളും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ്; കശ്മീരില്‍ ഗുപ്കർ സഖ്യവുമായി സഹകരണം
ശ്രീനഗർ: ജമ്മു കശ്മീരില്‍ വരാനിരിക്കുന്ന ജില്ലാ വികസന കൌണ്‍സില്‍ (ഡി ഡി സി) തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാനത്തെ ഏഴ് പാർട്ടികള്‍ ചേർന്ന് രൂപികരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ച ഗുപ്കർ അലൈന്‍സ് ബിജെപിയിലെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിഡിസ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും ഇപ്പോള്‍ ഈ നീക്കത്തിന്റെ ഭാഗമായിരിക്കുകയാണ്.
ഡിഡിസി തിരഞ്ഞെടുപ്പ്
ഡിഡിസി തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെയ്പ്പ് സംബന്ധിച്ച് ഗുപ്കർ സഖ്യത്തിലെ പാർട്ടികള്‍ വെള്ളിയാഴ്ച മാരത്തോണ്‍ ചർച്ചകള്‍ നടത്തിയിരുന്നു. ഈ യോഗത്തിലാണ് സഖ്യത്തിന് പുറത്തുള്ള കോണ്‍ഗ്രസും ആദ്യമായി ചർച്ചയില്‍ പങ്കെടുത്തത്. നവംബർ 28 ന് ആരംഭിക്കുന്ന ആദ്യ ഘട്ട ഡിഡിസി വോട്ടെടുപ്പിനായി ഗുപ്കർ സഖ്യ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് യോഗം നടന്നത്.
7 പാർട്ടികള്‍
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ കോണ്ഫറന്, സിപിഎം തുടങ്ങിയ 7 പാർട്ടികള്‍ ചേർന്ന് രൂപികരിച്ച സഖ്യത്തില്‍ കോണ്‍ഗ്രസ് നേരത്തെ ഭാഗമായിരുന്നില്ല. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഘടിച്ചു പോവാതിരിക്കാന്‍ കോണ്‍ഗ്രസും ഒടുവില്‍ സഖ്യവുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഡിഡിസി തിരഞ്ഞെടുപ്പ് തൂത്ത് വരാന്‍ കഴിയുമെന്നാണ് സഖ്യത്തിന്റെ പ്രതീക്ഷ.
വെള്ളിയാഴ്ച രാവിലെ
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച് 2 മണിക്കൂർ നീണ്ടുനിന്ന ആദ്യ യോഗം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയുടെ വസതിയിലാണ് ചേർന്നത്. അന്നത്തെ രണ്ടാമത്തെ പിഎജിഡി യോഗം നാഷണല്‍ കോണ്‍ഫറന്‍സ് ആസ്ഥാനമായ നവായ് സുഭ സമുച്ചയത്തിൽ നടന്നതിനാൽ വേദി പിന്നീട് മാറ്റി. പിഎജിഡിയുടെ ഏഴ് ഘടകങ്ങളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്ത രണ്ടാമത്തെ യോഗം വൈകുന്നേരം 6 മണിയോടെ സമാപിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്
യോഗത്തിന് സഖ്യത്തിനോട് തീർത്തും അനുകൂലമായ പ്രതികരണമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സഖ്യത്തെ സംബന്ധിച്ച് പാർട്ടിക്ക് പരാതികളൊന്നും ഇല്ലെന്നും ഡിഡിസി തിരഞ്ഞെടുപ്പില്‍ മുന്നണി സംയുക്തമായി മത്സരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത മുതിർന്ന നേതാവ് ജിഎന്‍ മോഗ പറഞ്ഞു. ''ആരോഗ്യകരമായ ഒരു ചർച്ച നടന്നു, ഞങ്ങൾ സഖ്യത്തിനൊപ്പം നിന്നു. യോഗങ്ങൾ തുടരും''- മോംഗ പറഞ്ഞു.
ഏക യൂണിറ്റായി
സഖ്യം ഒരു ഏക യൂണിറ്റായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ബിജെപിയെ ഒരു സീറ്റ് പോലും നേടാൻ അനുവദിക്കില്ലെന്നും അവാമി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് മുസഫർ ഷാ പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിന് കേന്ദ്രസർക്കാറിന് തിരഞ്ഞെടുപ്പിലൂടെ ഉത്തരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പാർട്ടിക്ക് ഒരു സീറ്റിലോ 50 സീറ്റിലോ മത്സരിക്കാന്‍ കഴിയുമോ എന്നത് പ്രശ്നമല്ല. ഇത് ഒരു സമവായമാണ്, ഞങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അന്തിമരൂപം
സീറ്റ് പങ്കിടൽ സംബന്ധിച്ച് സഖ്യത്തിൽ വിള്ളലുകളൊന്നുമില്ലെന്ന് മുതിർന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നസീർ അസ്ലം വാനിയും പറഞ്ഞു. സ്ഥാനാർത്ഥികളെ അന്തിമരൂപം നൽകുന്നത് വിപുലമായ ഒരു പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾ 10 ജില്ലകളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമരൂപത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാൽ സമയമെടുക്കും, അതിനുശേഷം ഏകീകൃത സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തു വിടും. ആദ്യ ഘട്ടത്തിൽ നടന്ന ഡിഡിസി തിരഞ്ഞെടുപ്പില്‍ ഒരൊറ്റ പാർട്ടിക്ക് കൂടുതൽ സീറ്റുകളും മറ്റുള്ളവ കുറവ് സീറ്റുകളും ലഭിച്ചുവെന്ന് പറയുന്നത് ശരിയല്ല, "-വാനി പറഞ്ഞു.
എതിർപ്പ് പ്രകടിപ്പിക്കാൻ
സംസ്ഥാനത്തെ ഓരോ പാർട്ടിയും 2019 ഓഗസ്റ്റ് 5 ന് കേന്ദ്ര സർക്കാർ എടുത്ത തീരുമാനങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ് പോലും ഗുപ്കർ പ്രഖ്യാപനത്തോട് അനുകൂല സമീപനം സ്വീകരിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹസ്നൈൻ മസൂദി പറഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ എല്ലാ സ്ഥാനാർത്ഥികളേയും സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ
നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് കോൺഫറൻസ് തുടങ്ങി മൂന്ന് പാർട്ടികളിൽ നിന്നായി 27 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തില്‍ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും 21 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പിഡിപിക്ക് 4 ഉം പീപ്പിൾസ് കോൺഫറൻസ് 2 സ്ഥാനാർത്ഥികളുമുണ്ട്.