കേന്ദ്രം പെരുമാറുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെ! സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്!
ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ട് നിരോധനത്തോട് താരതമ്യപ്പെടുത്തിയാണ് ലോക്ക്ഡൗണിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ ആണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരായ ആളുകളെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. ലോക്ക്ഡൗണ്‍ നീട്ടിയതോടെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ ദുരിതങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ കോണ്‍ഗ്രസ് കടന്നാക്രമിച്ചിരിക്കുന്നത്.

ലോക്ക്ഡൗണും നോട്ട് നിരോധനവും
ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം പോലെ തന്നെയാണ് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപനവും എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗിലിന്റെ ആരോപണം. ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ചിന്തിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ഒരുവിധ ആലോചനയും കൂടാതെയാണ് സര്‍ക്കാരിന്റെ പ്രവൃത്തികളെന്ന് കോണ്‍ഗ്രസ് വക്താവ് തുറന്നടിച്ചു.

ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെ
ലോക്ക്ഡൗണിലും നോട്ട് നിരോധനത്തിലും സാധാരണക്കാരെ കൊളളയടിക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെയാണ് ബിജെപി സര്‍ക്കാര്‍ പെരുമാറിയത്. അവര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തിന്റെ വേദന കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യത്തെ ജനങ്ങളിലേക്ക് പണം എത്തിക്കുന്നതിന് പകരം ഖജനാവ് നിറയ്ക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

വിവേക ശൂന്യമായ സമീപനം
ആസൂത്രണത്തിലെ പാളിച്ച, വിവേക ശൂന്യമായ സമീപനം, യുക്തിക്ക് നിരക്കാത്ത തീരുമാനങ്ങള്‍ എന്നിവയാണ് നോട്ട് നിരോധനത്തിലും ലോക്ക്ഡൗണിലും ബിജെപി സര്‍ക്കാര്‍ കാണിച്ച സമാനതകള്‍. ഇത് കാരണം സമൂഹത്തിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് കഷ്ടപ്പാടും വേദനയും അനുഭവിക്കേണ്ടതായി വന്നുവെന്നും കോണ്‍ഗ്രസ് വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒട്ടകപ്പക്ഷി നയം
നോട്ട് നിരോധനത്തിന്റെ എല്ലാ ദുരന്തഫലങ്ങളേയും അവഗണിക്കുന്ന ഒട്ടകപ്പക്ഷി നയം ആയിരുന്നു ബിജെപി സര്‍ക്കാരിന്. ഇപ്പോള്‍ മരിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഓക്‌സിജന്‍ കൊടുക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. ബിജെപി സര്‍ക്കാരിന്റെ പിടിപ്പ് കേടുകള്‍ക്ക് തങ്ങളുടെ രക്തവും വിയര്‍പ്പും പണവും വിലയായി നല്‍കേണ്ട അവസ്ഥയിലാണ് രാജ്യത്തെ സാധാരണക്കാരനും തൊഴിലാളികളും അടക്കമുളളവര്‍.

കേന്ദ്രത്തിന് പാളിച്ച
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഎ, പരിശോധനാ കിറ്റുകള്‍ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് പാളിച്ച പറ്റി. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ തികച്ചും വിവേകശൂന്യമായാണ് കേന്ദ്രം പെരുമാറിയത്. ചെറുകിട നിക്ഷേപങ്ങളുടെ പലിശ കുറച്ചതും, എസ്ബിഐ സേവിംഗ് അക്കൗണ്ടുകളുടെ പലിശ വെട്ടിക്കുറച്ചതും എണ്ണവില കൂട്ടിയതും തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് വില ഈടാക്കിയതും യുക്തിരഹിതമായ തീരുമാനങ്ങളായിരുന്നു.
Recommended Video

പാവപ്പെട്ടവരോടുളള സമീപനം
നോട്ട് നിരോധനവും ലോക്ക്ഡൗണും തമ്മില്‍ താര്യതമ്യപ്പെടുത്താതിരിക്കാന്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയും വ്യക്തമാക്കി. രണ്ടിലും പൊതുജനത്തിന് വേണ്ടിയുളള ഒരു ആസൂത്രവണവും ആശ്വാസ നടപടികളും ഇല്ലായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരോടുളള സമീപനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications