സർക്കാർ ഗോഡൗണിലെ ഭക്ഷ്യസാധനങ്ങൾ 'സ്വന്തം പേരിലാക്കി'വിതരണം ചെയ്യാൻ ബിജെപി;കൈയ്യോടെ പിടികൂടി കോൺഗ്രസ്
കർണാടകത്തിൽ സർക്കാർ ഗോഡൗണിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ 'സ്വന്തം പേരിലാക്കി' വിതരണം ചെയ്യാനുള്ള ബിജെപിയുടെ നിക്കം കൈയ്യോടെ പിടികൂടി കോൺഗ്രസ്. നേതാക്കൾ നടത്തിയ പരിശോധനയിലാണ് ബിജെപിയുടെ കള്ളി വെളിച്ചത്തായത്.സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് ബെംഗളൂരു റൂറൽ എംപി ഡികെ സുരേഷിന്റെ നേതൃത്വത്തിൽ സർജാപൂരിലെ സർക്കാർ ഗോഡൗണിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ബിജെപി ലോഗോ പതിപ്പിച്ച പായ്ക്കുകളിൽ ഭക്ഷ്യസാധനങ്ങൾ പാക്ക് ചെയ്യുന്നത് കണ്ടെത്തുകയായിരുന്നു. അങ്കണവാടിയിലേക്ക് വേണ്ട സാധനങ്ങളാണ് ബിജെപി സ്വന്തം പേരിലാക്കി വിതരണം ചെയ്യാൻ ശ്രമിച്ചത്. പിടിച്ചെടുത്ത പായ്ക്കറ്റുകൾ പ്രധാനന്ത്രിക്ക് അയച്ച് കൊടുക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഡികെ ശിവകുമാർ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലേങ്കിൽ കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും ഡികെ പറഞ്ഞു. അതിനിടെ കെആർ പുരം മാർക്കറ്റ് സന്ദർശിച്ച ഡികെ ശിവകുമാർ പോലീസിനെതിരെ രംഗത്തെത്തി. കർഷകരെ പോലീസ് അപമാനിക്കുകയാണെന്നും തങ്ങളുടെ വിളകൾ വിൽക്കാനുള്ള യാതൊരു സഹായവും കർഷകർക്ക് സർക്കാർ നൽകുന്നില്ലെന്നും ഡികെ ആരോപിച്ചു.
കർഷകർക്ക് സർക്കാർ ചെവി കൊടുക്കുന്നില്ല. പാസ് ഉണ്ടായിട്ട് പോലും മാർക്കറ്റിൽ സാധനങ്ങൾ വിൽക്കാൻ പോലീസ് അവരെ അനുവദിക്കുന്നില്ല. കോലാർ, ചിക്കബെല്ലാപൂർ, മാലൂർ, ചിന്താമണി, എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ വർഷങ്ങളായി കെആർ പുര മാർക്കറ്റിൽ സാധനങ്ങൾ വിൽക്കുന്നവരാണ്. സർക്കാർ ഇവരെ തിരിഞ്ഞ് നോക്കുന്നില്ലെന്നും ഡികെ കുറ്റപ്പെടുത്തി.