കടുംപിടുത്തത്തിൽ രാഹുൽ ഗാന്ധി, നിർണായകമായി കോൺഗ്രസ് കോർ കമ്മിറ്റി യോഗം, സോണിയാ ഗാന്ധി പങ്കെടുക്കില്ല
ദില്ലി: രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ച് നില്ക്കവേ പകരം അധ്യക്ഷനെ കണ്ടെത്തുക എന്ന വെല്ലുവിളിക്ക് മുന്നിലാണ് കോണ്‍ഗ്രസ് നേതൃത്വം. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലും രാജി തീരുമാനത്തില്‍ നിന്ന് പിന്മാറാന് രാഹുല്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് ഉന്നത തല യോഗം നിര്‍ണായകമാവും. ജൂണ്‍ 17ന് പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സെഷന് ചേരാനിരിക്കേ പാര്‍ട്ടിയുടെ സഭയിലെ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.
എകെ ആന്റണിയുടെ നേതൃത്വത്തില്‍ മറ്റ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ ജയ്റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. അതേസമയം യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല.
തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനം നടത്തുന്നത് കൊണ്ടാണ് കോര്‍ കമ്മിറ്റിയില്‍ നിന്ന് സോണിയ വിട്ട് നില്‍ക്കുന്നത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സോണിയാ ഗാന്ധിയുടെ ആദ്യത്തെ മണ്ഡല സന്ദര്‍ശനമാണിത്. സഭയിലെ നിലപാട് എന്തായിരിക്കണം എന്ന ചര്‍ച്ചയ്ക്ക് ഒപ്പം തന്നെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവിനേയും കോര്‍ കമ്മിറ്റിക്ക് തിരഞ്ഞെടുക്കേണ്ടതുണ്ട്. ആ സ്ഥാനവും ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒപ്പം രാഹുൽ ഗാന്ധിയുടെ രാജിക്കാര്യവും ദില്ലിയിലെ ഗുരുദ്വാര രകഭ്ഗഞ്ച് റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാവും. ലോക്സഭയില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്കാന് പരിഗണിക്കുന്നത് രാഹുല്‍ ഗാന്ധിയെ കൂടാതെ ശശി തരൂര്‍, മനീഷ് തിവാരി, അഥിര് രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ് അടക്കമുളള നേതാക്കളെയാണ്. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയാവും അന്തിമ തീരുമാനമെടുക്കുക.