കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയത് 10 സംസ്ഥാനങ്ങളില്‍; നാമമാത്ര ആശ്വാസം രണ്ടിടത്ത്, തിങ്കളാഴ്ച ചര്‍ച്ച
ദില്ലി: കോണ്‍ഗ്രസ് തുടര്‍ച്ചയായി പിന്നോട്ടടിക്കുന്നതാണ് സമീപകാല തിരഞ്ഞെടുപ്പുകളില്‍ നിന്നുള്ള ചിത്രം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 10 ഇടങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി കിട്ടി. വീണ്ടും കുതിപ്പിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാഹുല്‍ ഗാന്ധിക്കോ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കോ കോണ്‍ഗ്രസിന് കരുത്തു നല്‍കാന്‍ ആകുന്നില്ല എന്നാണ് വ്യക്തമാകുന്നത്.
കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം
മാത്രമല്ല, പാര്‍ട്ടിയില്‍ നിലനില്‍്ക്കുന്ന ഗ്രൂപ്പിസവും തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം നിര്‍ണയാകമായിരിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...
തമിഴ്‌നാട്ടില്‍ മാത്രം
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ബാക്കി നാലിടത്തും കാര്യമായ ചലനമുണ്ടാക്കാന്‍ പോലും സാധിച്ചില്ല. കേരളത്തില്‍ 21 സീറ്റില്‍ നിന്ന് ഉയരാന്‍ ഇത്തവണയും കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
കോണ്‍ഗ്രസും സിപിഎമ്മും വീണു
പശ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബംഗാളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇവിടെ സിപിഎമ്മുമായി സഖ്യം ചേര്‍ന്നായിരുന്നു മല്‍സരം. സിപിഎമ്മിനും ഒരു സീറ്റ് പോലും കിട്ടിയില്ല.
എല്ലാ അടവുകളും പാളുന്നു
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് തിളങ്ങാന്‍ സാധിക്കാത്തത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു. എവിടെയാണ് പാളുന്നത് എന്ന് ഓരോ തവണയും പരിശോധിക്കും. പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കും. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിലും തോല്‍ക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ ചിത്രം.
രണ്ടിടത്ത് നേരിയ മുന്നേറ്റം
രണ്ടിടത്താണ് കോണ്‍ഗ്രസ് നേരിയ തോതില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ജാര്‍ഖണ്ഡിലും തമിഴ്‌നാട്ടിലും. രണ്ടിടത്തും പ്രാദേശിക സഖ്യകക്ഷിയുടെ ബലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. ജാര്‍ഖണ്ഡില്‍ ജെഎംഎം സഖ്യത്തിലാണ് കോണ്‍ഗ്രസ്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലും.
കോണ്‍ഗ്രസിന് അടിപതറിയ സംസ്ഥാനങ്ങള്‍
അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2019ലാണ്. ഒരിടത്തും കോണ്‍ഗ്രസിന് തിളങ്ങനാ സാധിച്ചില്ല. 2020ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ദില്ലിയിലും ബിഹാറിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ബിഹാറില്‍ ഭരണം നഷ്ടമാകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്നും വിമര്‍ശനം ഉയര്‍ന്നു.
ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല
കേരളത്തിലും അസമിലും കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായിരുന്നു. രണ്ടിടത്തും ഇത്തവണ അധികാരത്തിലെത്തുമെന്ന് കരുതിയതാണ്. എന്നാല്‍ അസമില്‍ ബിജെപിയും കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണിയും അധികാരം നിലനിര്‍ത്തി. ഇവിടെ ഇനിയും അഞ്ച് വര്‍ഷം കൂടി കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കണം.
ആദ്യമായി എന്‍ഡിഎ ഭരണം
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി. തിരഞ്ഞെടുപ്പില്‍ ജയിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയാണ്. പുതുച്ചേരിയില്‍ ആദ്യമായിട്ടാണ് എന്‍ഡിഎ അധികാരം പിടിക്കുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍
ഇനി അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായിട്ടാണ് തിരഞ്ഞെടുപ്പ്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ബാക്കി നാലിടത്തും ബിജെപി ഭരണമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രവര്‍ത്തക സമിതി ചേരുന്നത്.
വേറിട്ട ലുക്കില്‍ നടി അനന്യ പാണ്ഡെ: ചിത്രങ്ങള്‍ കാണാം
Recommended Video