കൊവിഡിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ സുപ്രധാന തിരുമാനം; 10 മാസങ്ങൾക്ക് ശേഷം, 4 ചാനലുകൾ പുറത്ത്
ദില്ലി; കൊവിഡിൽ പശ്ചാത്തലത്തിൽ ശക്തമായ ഇടപെടലുകളാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തിൽ പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുകയെന്ന ലക്ഷ്യവുമായി 11 അംഗ പ്രത്യേക ഉപദേശക സമിതിയെ കോൺഗ്രസ് നിയോഗിച്ചിരുന്നു. ഏറ്റവും ഒടുവിലായി മറ്റൊരു സുപ്രധാന തിരുമാനവും കൈക്കൊണ്ടിരിക്കുകയാണ് നേതൃത്വം.
10 മാസങ്ങൾക്ക് ശേഷം ചാനൽ ബഹിഷ്കരണം അവസാനിപ്പിച്ച് ചർച്ചകളിൽ സജീവമായി ഇടപെടാനാണ് നേതൃത്വത്തിന്റെ തിരുമാനം. കോണ്‍ഗ്രസ് മാധ്യമ വിഭാഗം അധ്യക്ഷൻ പ്രണവ് ജായാണ് ഇക്കാര്യം അറിയിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ
ലോക്സഭ തിരഞ്ഞെടുപ്പ്
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ചാനൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് നേതൃത്വം തിരുമാനിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയെ തുടർന്നുള്ള സാഹചര്യത്തിലുമായിരുന്നു അത്തരം ഒരു തിരുമാനം.
10 മാസത്തിന് ശേഷം
പക്ഷം പിടിച്ചുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നടക്കുന്നതെന്നും കോൺഗ്രസ് നേതൃത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് ഭൂരിഭാഗം ചർച്ചകളെന്നും ആരോപിച്ചായിരുന്നു നടപടി.ഈ തിരുമാനമാണ് 10 മാസങ്ങൾത്ത് ശേഷം നേതൃത്വം മാറ്റിയിരിക്കുന്നത്.
ഏകപക്ഷീയം
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചാനൽ സംവാദങ്ങൾ ഏകപക്ഷീയവുമായിത്തീർന്നിരുന്നു, പലപ്പോഴും യഥാർത്ഥ പ്രശ്നങ്ങൾ ചർച്ചകളിൽ സംവദിച്ചിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം, ഈ നില തുടർന്നു.എന്നാൽ നിലവിലെ സ്ഥിതി മാറിയിരിക്കുകയാണ്, കോൺഗ്രസ് വക്താവ് ജാ പറഞ്ഞു.
ഇറങ്ങി പോയി
രാജ്യം ചർച്ച ചെയ്യണമെന്ന് കണക്കാക്കുന്ന വിഷയങ്ങളൊന്നും അന്ന് പ്രതിപാദിക്കപ്പെട്ടില്ല.മാത്രമല്ല പ്രത്യേകം പക്ഷം ചേർന്ന് കൊണ്ടുള്ളതായിരുന്നു ചർച്ചകൾ. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള വക്താക്കൾക്ക് ഈ ചർച്ചകളിലൊന്നും തുല്യമായ സമയം നൽകിയിരുന്നില്ല. ഇത് സ്ഥിരം സംഭവമായതോടെ പ്രതിപക്ഷം പാടെ ചാനൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു, പ്രണവ് ജാ പറഞ്ഞു.
ഗുണപരമായ മാറ്റങ്ങൾ
ഇന്ത്യൻ വാർത്താ ലോകത്ത് ഇപ്പോൾ ഗുണപരമായ നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മികച്ച പ്രതിനിധികളുടെ അഭാവത്തെ തുടർന്ന് അപ്രധാനമായ ചാനൽ ചർച്ചകൾ അവസാനിച്ചിട്ടുണ്ട്. ചാനലുകൾ അനാവശ്യ സംവാദ പരിപാടികൾ നടത്തുന്നത് നിർത്തി.
തിരിച്ചറിഞ്ഞു
നിരവധി അവതാരകർ പ്രോഗ്രാമുകൾ ഉപേക്ഷിച്ച് വാർത്താ വിശകലനത്തിൽ അധിഷ്ഠിതമായ കൂടുതൽ പരിപാടികൾ നടത്താൻ തുടങ്ങി,.പല അവതാരകരും സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങി. ജനങ്ങളുടെ അടുത്ത് പോയി റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം അവർ തിരിച്ചറിഞ്ഞു, ജാ പറഞ്ഞു.
മടങ്ങാൻ തിരുമാനിച്ചത്
ചാനൽ ചർച്ചകൾ തന്നെ ഇപ്പോൾ വലിയ രീതിയിൽ കുറഞ്ഞു. ടിവി സംവാദങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന മാറ്റം സംഭവിച്ചതായി ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചു. ഇനി പ്രതിപക്ഷത്തിനും തങ്ങളുടെ നിലപാടുകൾ പറയാനുള്ള അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചർച്ചകളിലേക്ക് മടങ്ങാൻ തിരുമാനിച്ചത്., ജാ വ്യക്തമാക്കി.
കൊറോണയ്ക്കെതിരെ
ഈ കൊറോണ പ്രതിസന്ധിയുടെ കാലത്ത്, എല്ലാവര്‍ക്കും പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ ഒരേ പോലെ അറിയാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ യഥാർത്ഥ ശബ്ദം ജനത്തിനെ കേൾപ്പിക്കേണ്ടതുണ്ട്. അത്തരത്തിൽ കൊറോണയ്ക്കെതിരായ പ്രതിരോധത്തിൽ മുഖ്യ പങ്കുവഹിക്കേണ്ടതുണ്ട്, ജാ കൂട്ടിചേർത്തു.
ഗോഡി മീഡിയ
അതേസമയം രണ്ട് ഹിന്ദി, ഇംഗ്ലീഷ് ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. "ഒരു ജനാധിപത്യത്തിൽ നിങ്ങൾ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകണം, അതിൽ നിന്ന് ഒളിച്ചോടരുത്. ഇപ്പോഴും ഗോഡി മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കെടുക്കാൻ തങ്ങൾ തിരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രാജീവ് ത്യാഗിയും പ്രതികരിച്ചു.