കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കി കോൺഗ്രസ്! സോണിയയും സംഘവും രാഷ്ട്രപതിക്ക് മുന്നിൽ, അമിത് ഷായെ നീക്കണം!
ദില്ലി: ദില്ലി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തുറന്ന യുദ്ധത്തിലേക്ക്. അമിത് ഷായ്ക്കും സര്‍ക്കാരിനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനുളള നീക്കമാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരിക്കുന്നത്.
ദില്ലി കലാപം രാഷ്ട്രപതിക്ക് മുന്നിലേക്ക് എത്തിച്ച കോണ്‍ഗ്രസ് അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രതിനിധി സംഘം രാജ്ഭവനില്‍ എത്തിയാണ് രാഷ്ട്രപതിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.
രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ്
ദില്ലി കലാപത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സുര്‍ജേവാല, എകെ ആന്റണി എന്നീ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനേയും ദില്ലി സര്‍ക്കാരിനേയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
അമിത് ഷായെ നീക്കണം
വടക്ക്- കിഴക്കന്‍ ദില്ലി കലാപത്തിന്റെ പിടിയില്‍ അമരുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട സോണിയാ ഗാന്ധി കേന്ദ്രത്തിനും ദില്ലി സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കാഴ്ചക്കാരായി നോക്കി നിന്നു
കലാപം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാരും ദില്ലിയില്‍ പുതുതായി അധികാരത്തില്‍ എത്തിയ സര്‍ക്കാരും ചെയ്തത് കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കുകയാണ്. ഈ സമയം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട കൊള്ളയും കൊള്ളിവെയ്പ്പും ദില്ലിയില്‍ നടക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് രാഷ്ട്രപതി ഉറപ്പ് തന്നതായി സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യത്തിന് അപമാനം
ദില്ലിയിലെ കലാപം രാജ്യത്തിന് അപമാനമാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. നാല് ദിവസമായി രാജ്യതലസ്ഥാനമായ ദില്ലിയില്‍ നടക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇതിനകം 34ഓളം പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും രാഷ്ട്രപതിയെ ബോധ്യപ്പെടുന്നു. കേന്ദ്രം പൂര്‍ണ പരാജയമാണെന്നാണ് ദില്ലി കലാപം തെളിയിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ആറ് ചോദ്യങ്ങളുമായി കോൺഗ്രസ്
കഴിഞ്ഞ ദിവസം സോണിയ ഗാന്ധി വിളിച്ച് ചേർത്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഷ്ട്രപതിയെ സമീപിക്കാൻ തീരുമാനിച്ചത്. കലാപങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് യോഗത്തിന് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സോണിയാ ഗാന്ധി ആരോപിച്ചിരുന്നു. ആറ് ചോദ്യങ്ങളും കോൺഗ്രസ് കേന്ദ്ര സർക്കാരിന് മുന്നിൽ വെക്കുകയുണ്ടായി.
കലാപം ആസൂത്രിതമാണോ
ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത് പോലെ അക്രമം പൊടുന്നനെ ഉണ്ടായതാണോ അതോ ആഭ്യന്തര സഹമന്ത്രി പറയുന്നത് പോലെ ആസൂത്രിതമാണോ എന്ന് കോൺഗ്രസ് ചോദിച്ചു. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് സർക്കാരിന് എന്ത് വിവരമാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ എന്ത് നടപടിയെടുത്തുവെന്നും കോൺഗ്രസ് ചോദിച്ചു.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെവിടെ?
കലാപം പൊട്ടിപ്പുറപ്പെട്ട നേരത്ത് സുരക്ഷയ്ക്കായി എത്ര പോലീസ് സേനയെ നിയോഗിച്ചുവെന്നും കോൺഗ്രസിന്റെ ചോദ്യങ്ങളിലുണ്ട്. ദില്ലി പോലീസിന്റെ കൈകളില്‍ കാര്യങ്ങള്‍ നില്‍ക്കില്ല എന്ന് മനസ്സിലായിട്ടും എന്തുകൊണ്ട് അധിക സേനയെ വിന്യസിച്ചില്ല. എവിടെയാണ് ദില്ലി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെന്നും ഞായറാഴ്ച മുതല്‍ ഈ രണ്ട് പേരും എന്ത് ചെയ്യുകയായിരുന്നുവെന്നും കോൺഗ്രസ് ചോദിക്കുകയുണ്ടായി.
പ്രധാനമന്ത്രി ഇടപെടണം
ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എകെ ആന്റണി ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ആന്റണി ആവശ്യം ഉയര്‍ത്തി. ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് തെളിയിക്കുന്നതാണ് ഹൈക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
വ്യാപക ആക്രമണം
ദില്ലിയില്‍ കലാപത്തിന് തുടക്കമിട്ട് അഞ്ചാമത്തെ ദിവസമായ ഇന്ന് സ്ഥിതിഗതികള്‍ പൊതുവേ ശാന്തമാണ്. കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടിട്ടുണ്ട്. നിരവധി മുസ്ലീംങ്ങള്‍ ആക്രമണം ഭയന്ന് രാജ്യതലസ്ഥാനത്ത് നിന്ന് വീടൊഴിഞ്ഞ് പോയതായി റിപ്പോര്‍ട്ടുകളുണ്ട്.
വിദ്വേഷ പ്രസംഗങ്ങൾ
ബിജെപി മുന്‍ എംഎല്‍എ കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് ദില്ലിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കപില്‍ മിശ്രയ്ക്ക് എതിരെ കേസെടുക്കണം എന്ന ആവശ്യം ശക്തമാണ്. ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയമുളളത്. ഇപ്പോള്‍ കേസെടുക്കുന്നത് സമാധാന പുനസ്ഥാനത്തെ ബാധിക്കും എന്നാണ് ദില്ലി പോലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.