ഫേസ്ബുക്ക് വിവാദം: ബിജെപിയെ സഹായിച്ച ഫേസ്ബുക്ക് ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
ദില്ലി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ ഫേസ്ബുക്ക് നടപടിയെടുത്തില്ല എന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിറകെ ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. ബിജെപി നേതാക്കള്‍ക്കെതിരെയുളള നടപടി തടഞ്ഞ ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിനാദെ എഐസിസി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാമൂഹിക ഐക്യത്തേയും ജനാധിപത്യത്തേയും ദുര്‍ബലപ്പെടുത്തുന്ന ഒന്നും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് സുപ്രിയ പറഞ്ഞു. ഇന്ത്യയിലെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍ ഫേസ്ബുക്ക് പരിശോധിക്കണം. അടിയന്തരമായി തന്നെ ഫേസ്ബുക്ക് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സുപ്രിയ ഷിനാദെ പറഞ്ഞു. സംഭവത്തില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുളള പ്രതിപക്ഷ കക്ഷികളും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Recommended Video
രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് ഫണ്ടിംഗ് നടത്തിയെന്നും ഇക്കാര്യത്തില്‍ ഫേസ്ബുക്ക് വെളിപ്പെടുത്തലിന് തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി മേധാവിയെ ദില്ലി നിയമസഭാ സമിതി വിളിച്ച് വരുത്തും. ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവിക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ സിപിഎം പിന്തുണച്ചു. ജെപിസി അന്വേഷണം നടക്കുന്നത് വരെ സര്‍ക്കാര്‍ വകുപ്പുകളുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുളള ഭരണഘടനാസ്ഥാപനങ്ങളുമായും ഉളള ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പക്ഷപാതിത്വം കാണിക്കുന്നു എന്ന ആരോപണത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടുമെന്ന് ജിപിസി ചെയര്‍മാന്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമിതിയിലെ ബിജെപി അംഗമായ നിഷികാന്ത് ദുബെ എംപി ഈ നീക്കത്തെ എതിര്‍ത്തതായി റിപ്പോര്‍ട്ട്. വിശദീകരണം തേടാന്‍ ഫേസ്ബുക്ക് അധികൃതരെ വിളിച്ച് വരുത്താന്‍ ശശി തരൂരിന് അധികാരം ഇല്ലെന്ന് ദുബൈ പ്രതികരിച്ചു.












Click it and Unblock the Notifications