നവജ്യോത് സിംഗ് സിദ്ദുവിനെ കാണാതായിട്ട് 20 ദിവസം; ചങ്കിടിപ്പോടെ കോൺഗ്രസ്
ഛണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട കോൺഗ്രസിന്റെ താര പ്രചാരകനാണ് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. എല്ലാ സംസ്ഥാന ഘടകങ്ങളോടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരേണ്ട നേതാക്കളെ നിർദ്ദേശിക്കാൻ എഐസിസി ആവശ്യപ്പെട്ടപ്പോൾ പ്രിയങ്കാ ഗാന്ധിയെ പോലും പിന്തള്ളി നവജ്യോത് സിംഗ് സിദ്ദുവിന് വേണ്ടിയാണ് സംസ്ഥാന ഘടകങ്ങൾ മുറവിളി കൂട്ടിയത്.
എന്നാൽ ഏറ്റവും ഡിമാൻഡുള്ള കോൺഗ്രസിന്റെ ഈ താര പ്രചാരകനെക്കുറിച്ച് 20 ദിവസത്തോളമായി യാതൊരു വിവരവും ഇല്ലെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. നിർണായക തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യധാരയിൽ നിന്നുളള സിദ്ധുവിന്റെ പിന്മാറ്റം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ഉത്തർപ്രദേശിൽ കാലിടറി ബിജെപി; ജാട്ട് സമിതി പിന്തുണ പിൻവലിച്ചു, 20 മണ്ഡലങ്ങളിൽ തോൽവി ഉറപ്പ്?
ജനപ്രിയ നേതാവ്
പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയേയും രാഹുൽ ഗാന്ധിയുടെയും പേര് എല്ലാ സംസ്ഥാനങ്ങളിൽ നിർദ്ദേശിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നവജ്യോത് സിംഗ് സിദ്ദുവിനായിരുന്നു കൂടുതൽ ഡിമാന്റ്. ക്രിക്കറ്റും, സിനിമയും, രാഷ്ട്രീയവും എല്ലാം ഇടകലർത്തി ആൾക്കൂട്ടത്തെ ആവേശത്തിലാക്കുന്ന സിദ്ദുവിന്റെ പ്രസംഗങ്ങൾക്ക് ആരാധകർ ഏറെയാണ്.
വിട്ടു നിൽക്കുന്നു
സംസ്ഥാന ഘടകങ്ങൾ സിദ്ദുവിനായി മുറവിളി കൂട്ടുമ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അകന്ന് നിൽക്കാനുള്ള സിദ്ദുവിന്റെ തീരുമാനം കോൺഗ്രസ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 20 ദിവസത്തോളമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം. സംസ്ഥാന- ദേശീയ ഘടകങ്ങളുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടുമില്ല.
ഭാര്യയ്ക്ക് സീറ്റില്ല
ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള അതൃപ്തിയാണ് സിദ്ദുവിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഛണ്ഡീഗഡിൽ നവജ്യോത് കൗർ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ സിറ്റിംഗ് എംപിയായ പവൻ ബൻസാലിന് തന്നെ സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചതോടെയാണ് നവജ്യോത് കൗറിന് സാധ്യത മങ്ങിയത്.
അമൃത്സറിൽ
ഛണ്ഡിഗഢ് ഇല്ലെങ്കിൽ അമൃത്സർ സീറ്റിൽ നവജ്യോത് കൗറിനെ മത്സരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ സിറ്റിംഗ് എംപി ഗുർജിത് സിംഗ് ഓജ്ലയുടെ പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അരുൺ ജെയ്റ്റ്ലിയെ അമരീന്ദർ സിംഗ് അമൃത്സറിൽ പരാജയപ്പെടുത്തിയിരുന്നു.
ബിജെപിയിലേക്ക്
അരുൺ ജെയ്റ്റിലിക്ക് അമൃത്സർ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് നവജ്യോത് സിംഗ് സിദ്ദു ബിജെപിയിൽ കലാപക്കൊടി ഉയർത്തുകയും ഒടുവിൽ പാർട്ടി വിടുകയും ചെയ്യുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിദ്ദു കോൺഗ്രസിൽ ചേരുകയായിരുന്നു. അധികം വൈകാതെ ഭാര്യ നവജ്യോത കൗറും ബിജെപിയിൽ എത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.
പ്രചാരണത്തിന് വിളിച്ചില്ല
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രചാരണത്തിന് സിദ്ദുവെത്തണമെന്ന് ആവശ്യപ്പെടുമ്പോഴും ഛത്തീസ്ഗഡിലെ താര പ്രചാരകരുടെ പട്ടികയിൽ ഇടം പിടിക്കാത്തതും അദ്ദേഹത്തെ നിരാശയിലാഴ്ത്തിയതായി റിപ്പോർട്ടുകളുണ്ട്. മോഗയിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിലേക്ക് ക്ഷണം ലഭിക്കാത്തതും സിദ്ദുവിന്റെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി പിണക്കം
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി അത്ര രസത്തിലല്ല സിദ്ദു. ബാലാക്കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ സിദ്ദു നടത്തിയ ചില വിവാദ പരാമർശങ്ങളാണ് ബന്ധം വഷളാകാൻ കാരണം. മുഖ്യമന്ത്രിയെ അറിയിക്കാതെ കർതാർപുർ ഇടനാഴിയുടെ പാക് ഭാഗത്തെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തതും വൻ വിവാദമായിരുന്നു. രാജ്യത്തെക്കാൾ ഇമ്രാൻ ഖാനുമായുള്ള സൗഹൃദത്തിനാണഅ സിദ്ദു മുൻതൂക്കം നൽകുന്നതെന്നാണ് അമരീന്ദറിന്റെ ആരോപണം.
അനുനയ ശ്രമം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം മുൻകൈയ്യെടുക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിൽ 5 എണ്ണമാണ് നിലവിൽ കോൺഗ്രസിനുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം സ്വന്തമാക്കിയ രാജസ്ഥാനിലും , മധ്യപ്രദേശിലും. ഛത്തീസ്ഗഡിലും പ്രചാരണത്തിനായി സിദ്ദുവും എത്തിയിരുന്നു. ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിച്ചതിൽ നിർണായക പങ്ക് സിദ്ദുവിനും ഉണ്ടായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ