ഉത്തർപ്രദേശിന് പിന്നാലെ ഹിമാചലിലും വടിയെടുത്ത് കോൺഗ്രസ്; വൻ അഴിച്ചുപണി, ഡിസിസികൾ പിരിച്ചുവിട്ടു
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ താഴെത്തട്ട് മുതൽ വൻ അഴിച്ചു പണിക്കൊരുങ്ങുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിലെയും കർണാടകയിലെയും കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചു വിട്ടതിന് പിന്നാലെ ഹിമാചൽ പ്രദേശിലും വൻ അഴിച്ചുപണി. ഹിമാചൽ പ്രദേശിലെയും എല്ലാ ഡിസിസികളെയും ഹൈക്കമാൻഡ് പിരിച്ചുവിട്ടു. സംസ്ഥാനത്ത് പാർട്ടിക്ക് നേരിടേണ്ടി വന്ന ദയനീയ തോൽവിയുടെ പശ്ചാത്തലത്തിലാണ് നടപടി.
മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ പോലും സാധിക്കാതിരുന്ന 18 ഇടങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഹിമാചൽ പ്രദേശിൽ നേരിടേണ്ടി വന്നത്.
നിയമസഭയിലും
2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 68 സീറ്റുകളിൽ 44 ഇടത്തും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കോൺഗ്രസിന്റെ സീറ്റ് നേട്ടം 21 ആയിരുന്നു. 2012ലെ തിരഞ്ഞെുപ്പിൽ നേടിയ 15 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. 2017ൽ ബിജെപിയുടെ വോട്ട് വിഹിതം 10 ശതമാനത്തിൽ നിന്നും 18.8 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു. പ്രേം കുമാർ ധുമാലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി അക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടി വൻ വിജയം നേടിയപ്പോഴും പ്രേം കുമാർ പരാജപ്പെട്ടു. ഇതോടെ ജയ് റാം താക്കൂർ മുഖ്യമന്ത്രി പദത്തിൽ എത്തുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും കരകയറാൻ സംസ്ഥാനത്ത് കോൺഗ്രസിന് ഇതുവരെ സാധിച്ചിരുന്നില്ല.
സ്വാധീനം നഷ്ടമായി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പല പിസിസികളും പിളർപ്പിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് ദയനീയ പരാജയം കാഴ്ചവെച്ച സംസ്ഥാന യൂണിറ്റുകൾ പിരിച്ചുവിടാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ആദ്യം കർണാടകയിലാണ് അഴിച്ചുപണി നടന്നത്. പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നാണഅ സൂചന.
ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരായാ പ്രിയങ്കാ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിടാൻ കോൺഗ്രസ് തീരുമാനിച്ചത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നടപടിയെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. 12 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ രണ്ടംഗ സമിതിയെ പാർട്ടി നിയമിച്ചിട്ടുണ്ട്.
കർണാടകയിൽ
കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇരു പാർട്ടികളും ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിലെ വിമത സ്വരങ്ങൾ കൂടുതൽ ശക്തമായി. പ്രമുഖരായ പല നേതാക്കളും ബിജെപിയിലേക്ക് ചുവടുമാറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിസിസി അധ്യക്ഷനെയും വർക്കിംഗ് പ്രസിഡന്റിനെയും മാത്രമ നിലനിർത്തിയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത്.
പ്രതിസന്ധി
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം പിടിക്കുമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് പക്ഷെ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. എൻഡിഎ സഖ്യം 352 സീറ്റുകൾ സ്വന്തമാക്കി. ഒറ്റയ്ക്ക് 303 സീറ്റുകൾ നേടിയ ബിജെപി കൂടുതൽ കരുത്താർജ്ജിച്ചാണ് അധികാരത്തിലേക്ക് മടങ്ങിയെത്തിയത്. 543 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രമാണ്. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.