തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യ പ്രഖ്യാപനം ഉടൻ; 25ൽ പിടിമുറുക്കി ഡിഎംകെ , കോൺഗ്രസിന് 9 സീറ്റ്
ദില്ലി: തമിഴ്നാട്ടിൽ മുഖ്യഎതിരാളികളായ അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും സീറ്റ് വിഭജന ചർച്ചകളുടെ അന്തിമ ഘട്ടത്തിലേക്ക് കടന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഉൾപ്പെടെ 40 സീറ്റുകളിലാണ് കോൺഗ്രസ്-ഡിഎംകെ സഖ്യം മത്സരിക്കുന്നത്. ഇതിൽ 9 സീറ്റുകൾ കോൺഗ്രസിന് നൽകിയേക്കുമെന്നാണ് സൂചന.
20 മുതൽ 25 വരെ സീറ്റുകളിൽ എംകെ സ്റ്റാലിന്റെ ഡിഎംകെ മത്സരിക്കും. സഖ്യത്തിലെ മറ്റ് കക്ഷികൾക്കായി ബാക്കിയുള്ള സീറ്റുകൾ വിഭജിച്ച് നൽകും. തമിഴ്നാട്ടിൽ പ്രതിപക്ഷ മഹാസഖ്യത്തെ പ്രതിരോധിക്കാൻ ബിജെപി അണ്ണാ ഡിഎംകെയുമായി സഖ്യത്തിലായിരിക്കുകയാണ്. ബിജെപി അഞ്ച് സീറ്റിൽ മത്സരിക്കാനാണ് ധാരണയായത്.
ഗോത്രപ്പോരല്ല രാഷ്ട്രീയം; ദു:ഖവും കണ്ണീരും വിറ്റഴിക്കാൻ ശ്രമിക്കുന്ന കാപട്യം ക്രൂരമാണ്, വിമർശനം
കൂടുതൽ സീറ്റുകൾ
തമിഴ്നാട്ടിൽ 10 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച ആവശ്യം. എന്നാൽ 10 സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകുന്നത് തിരിച്ചടിയായേക്കുമെന്നാണ് ഡിഎംകെ കരുതുന്നത്. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കോൺഗ്രസ് സഖ്യം ഒരുമിച്ച് മത്സരിച്ചപ്പോൾ 10 സീറ്റുകൾ കോൺഗ്രസിന് നൽകിയിരുന്നു. 2009ലാകട്ടെ 16 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. 2014ൽ കോൺഗ്രസും ഡിഎംകെയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഇരുപാർട്ടികൾക്കും കാര്യമായ നേട്ടുമുണ്ടാക്കാൻ കഴിഞ്ഞില്ല.
|
കോൺഗ്രസ് നേതാക്കളെത്തും
കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ മുകുൾ വാസ്നിക് എന്നിവർ തുടർ ചർച്ചകൾക്കായി തമിഴ്നാട്ടിൽ എത്തുന്നുണ്ട്. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഔദ്യോഗിക സഖ്യ പ്രഖ്യാപനം ഉണ്ടാകും. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാനായി ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി രാഹുൽ ഗാന്ധിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
25 സീറ്റുകൾ വേണം
25 സീറ്റുകൾ വേണമെന്ന നിലപാടിൽ ഡിഎംകെ നേതൃത്വം ഉറച്ച് നിൽക്കുകയാണെന്നാണ് സൂചന. ഡിഎംകെയെ കൂടാതെ മറ്റ് ഏഴ് ചെറു പാർട്ടികളും സഖ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന് എട്ട് സീറ്റുകൾ നൽകാമെന്നായിരുന്നു തുടക്കത്തിൽ ഡിഎംകെയുടെ നിലപാട്. കോൺഗ്രസാകട്ടെ 11 സീറ്റുകൾ ആവശ്യപ്പെട്ടു. ഒടുവിൽ 9 സീറ്റുകളിൽ ഇരുവരും തമ്മിൽ ധാരണയായി എന്നാണ് സൂചന.
പിഎംകെ കൈവിട്ടു
എസ് രാംദോസിന്റെ പിഎംകെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം പിഎംകെ എൻഡിഎ പാളയത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ വൻ സ്വാധീനമുള്ള പാർട്ടിയാണ് പട്ടാണിമക്കൾ കക്ഷി. കേന്ദ്ര മന്ത്രിസ്ഥാനം നൽകാത്തതിനെ തുടർന്ന് ബിജെപിയിൽ നിന്നും അകന്ന പിഎംകെ ഇത്തവണ കോൺഗ്രസിനൊപ്പം മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
കോൺഗ്രസിന് പ്രതീക്ഷ
തമിഴ്നാട്ടിൽ കോൺഗ്രസിന് കാര്യമായ സ്വാധീനമില്ലെങ്കിലും ഡിഎംകെയുമായി ചേർന്നാൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. സഖ്യം നേട്ടം കൊയ്യുമെന്ന് പ്രവചിക്കുന്ന ചില അഭിപ്രായ സർവേ ഫലങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ജയലളിതയുടെ വിയോഗവും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും അണ്ണാ ഡിഎംകെയെ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലം.
മക്കൾ നീതി മയ്യം
നടൻ കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നുണ്ട്. 40 സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസുമായി മക്കൾ നീതി മയ്യം സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും കമൽഹാസൻ ഇത് നിഷേധിച്ചു. ഗ്രാമസഭ പോലുള്ള പരിപാടികളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനം നടത്തുകയാണ് കമൽഹാസൻ ഇപ്പോൾ. ആരാധന വോട്ടാക്കി മാറ്റാനായാൽ ഉലകനായകൻ ഇരു സഖ്യങ്ങൾക്കും വലിയ വെല്ലുവിളിയാകും.
ബിജെപി-എഐഎഡിഎംകെ
അണ്ണാ ഡിഎംകെയുടെ നേത്വത്തിലാണ് യുപിഎയ്ക്കെതിരെ തമിഴ്നാട്ടിൽ മഹാസഖ്യം രൂപികരിച്ചിരിക്കുന്നത്. പിഎംകെ എഴ് സീറ്റിലും ബിജെപി 5 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. 14 വർഷത്തിന് ശേഷമാണ് അണ്ണാ ഡിഎംകെ എൻഡിഎയിൽ തിരിച്ചെത്തുന്നത്. 21 സീറ്റിൽ അണ്ണാ ഡിഎംകെയും പുതുച്ചേരി അടക്കമുള്ള ബാക്കി എട്ട് സീറ്റുകളിൽ മറ്റ് സഖ്യ കക്ഷികളും മത്സരിക്കും.
ഭീഷണി ഉയർത്തി ബിജെപി
ബിജെപിയുമായി സഖ്യം ചേരുന്നതിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ ജയലളിതയുടെ മരണ ശേഷം നേതൃസ്ഥാനത്തേയ്ക്ക് എത്തിയ ഒപിഎസും ഇപിഎസും ബിജെപി സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ഇരു പക്ഷത്തിനിമെതിരെയുള്ള എൻഫോഴ്സ്മെന്റ് കേസുകൾ ഉയർത്തിക്കാട്ടിയായിരുന്നു സമ്മർദ്ദമെന്നാണ് സൂചന.