കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ അധികാരം പിടിക്കും; അണ്ണാഡിഎംകെ തകര്‍ന്നടിയും: തിരുനാവുക്കരസർ
ചെന്നൈ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് പല സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും കേരളത്തിനൊപ്പം കോണ്‍ഗ്രസിന് അഭിമാനകരമായ വിജയം സമ്മാനിച്ച സംസ്ഥാനമായിരുന്നു തമിഴ്നാട്. ഡിഎംകെയുമായുള്ള സഖ്യത്തിലൂടെ മത്സരിച്ച 9 ല്‍ 8 സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചു. പുതുച്ചേരിയിലെ ഏക സീറ്റും ഈ സഖ്യത്തിലൂടെ കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. സംസ്ഥാനത്ത് അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെയുമായുള്ള സഖ്യം തുടര്‍ന്ന് അധികാരം പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
അടുത്ത വര്‍ഷം
അടുത്ത വര്‍ഷമാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെ സര്‍ക്കാറിനെ പരാജയപ്പെടുത്തി ഡിഎംകെ അധികാരത്തില്‍ എത്തുമെന്നാണ് പൊതുവെ വിലിയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ കോണ്‍ഗ്രസും ഇടത് കക്ഷികളും ഡിഎംകെ സഖ്യത്തില്‍ തുടരും.
ആകെയുള്ള 39 സീറ്റില്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റില്‍ 38 ഉം സ്വന്തമാക്കാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. അതേസമയം ബിജെപിയുമായി സഖ്യം രൂപീകരിച്ച് മത്സരിച്ച ഭരണകക്ഷിയാ എഐഎഡിഎംകെയ്ക്ക് കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്.
വോട്ട് വിഹിതം
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഡിഎംകെ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. ആകെയുള്ള 234 സീറ്റില്‍ 138 എണ്ണത്തിലാണ് ഡിഎംകെയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 49 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 24 സീറ്റിലും ലീഗിന് 5 സീറ്റിലും മേല്‍ക്കൈ നേടാന്‍ സാധിച്ചു.
അണ്ണാ ഡിഎംകെയ്ക്ക്
എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 136 സീറ്റില്‍ വിജയിച്ച അണ്ണാ ഡിഎംകെയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവലം 12 നിയമസഭാ സീറ്റില്‍ മാത്രമാണ് മേല്‍ക്കൈ നേടാനായത്. ബിജെപിയുടേത് ഇത് ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച പിഎംകെയ്ക്ക് 3 സീറ്റിലും വിസികെയ്ക്ക് 2 സീറ്റിലുമായിരുന്നു ആധിപത്യം നേടാന്‍ സാധിച്ചത്.
അനുകൂലമായ സാഹചര്യം
ലോക്സഭാ തിരഞെടുപ്പിനേക്കാള്‍ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ് ഡിഎംകെയും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. കോവിഡിന് പുറമെ തൂത്തൂക്കുടി കസ്റ്റഡി മരണത്തിലടക്കം സര്‍ക്കാറിനെതിരെ വലിയ വികാരം നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയ്ക്ക് പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചേക്കും.
സഖ്യം തുടരും
നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തുടരുമെന്നാണ് ട്രിച്ചി എംപിയും മുന്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ തിരുനാവുക്കരസർ വ്യക്തമാക്കുന്നത്. നിലവില്‍ അണ്ണാഡിഎംകെയുടെ ബഹുജനാടിത്തറ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരെ മുന്നോട്ട് നയിക്കാന്‍ ശക്തനായ ഒരു നേതാവ് കൂടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
ജയലളിതയുടെ മരണ ശേഷം
ജയലളിതയുടെ മരണ ശേഷം പാര്‍ട്ടി ദുര്‍ബലമാവുകയും വോട്ട് വിഹിതം ഇല്ലാതാവുകയും ചെയ്തു. ഒരു പാർട്ടിയുടെ നിലനില്‍പ്പ് അതിന്റെ നേതാവോടെ അവസാനിക്കുന്നില്ലെങ്കിലും, എ.ഐ.എ.ഡി.എം.കെക്ക് ഇപ്പോൾ ശക്തമായ ഒരു നേതാവില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയെ തന്നെ മുഴുവന്‍ എംഎല്‍എമാരും ശക്തമായി പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അണ്ണാ ഡിഎംകെയുടെ ഭാവി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടിയുടെ പദവി പോലും ലഭിക്കുമോ എന്ന കാര്യം പോലും സംശയമല്ല. അണ്ണാ ഡിഎംകെയുടെ ഭാവി നിയമസഭാ വോട്ടെടുപ്പിലെ പ്രകടനത്തെയും അതിനുശേഷം ലഭിക്കുന്ന നേതൃത്വത്തെയും ആശ്രയിച്ചിരിക്കും. അംഗബലം വലിയ തോതില്‍ കുറയുമെങ്കിലും അവര്‍ തുടച്ചു നീക്കപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശശികല തിരികെ വരുമോ
ശശികലയെ എഐഎഡിഎംകെയിലേക്ക് തിരികെ കൊണ്ടുവരുമോ എന്ന കാര്യം സംശയമാണ്. പൊതുജീവിതത്തിലെ അവളുടെ ട്രാക്ക് റെക്കോർഡിനെക്കുറിച്ച് കൂടുതൽ അവകാശപ്പെടാൻ പോലും അവർക്ക് ഒന്നുമില്ല. ജയലളിത ഒരിക്കലും പാർട്ടിയിൽ ഒരു സ്ഥാനവും ശശികലയ്ക്ക് നൽകിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ജയലളിത ആരോഗ്യപരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നിട്ടും ശശികല ഒരു തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
ഡിഎംകെ നേതാവ് എന്ന നിലയില്‍
പരസ്പരം ഉപകാരപ്പെടുമെന്നതിനാല്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തുടരും. തമിഴ്നാട്ടിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വോട്ടെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഡിഎംകെ നേതാവ് എന്ന നിലയില്‍ എംകെ സ്റ്റാലിനും അണ്ണാഡിഎംകെ നേതാവെന്ന നിലയില്‍ എടപ്പാടി പളനിസ്വാമിയും അദ്യമായി മുന്‍ നിരയില്‍ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്.
തിരിച്ചു വരവിന്റെ പാത
ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നതോടെ പാർട്ടി തിരിച്ചു വരവിന്റെ പാതയിലാണ്. മധ്യപ്രദേശിൽ, ചാക്കിട്ട് പിടുത്തത്തിലൂടെയാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമായതെന്നും അദ്ദേഹം പറയുന്നു.
രാഹുല്‍ തിരികെ വരണം
രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. രാജ്യത്തെ ജനസംഖ്യയുടെ പ്രധാന വിഭാഗം 35 വയസ്സിന് താഴെയാണെന്നുള്ളത് കണക്കിലെടുത്ത് പാർട്ടിയുടെ പ്രവര്‍ത്തകര്‍ക്കിടയിലും കേഡർമാർക്കിടയിലും നിലനിൽക്കുന്ന കാഴ്ചപ്പാടാണ് രാഹുലിന്റെ തിരിച്ചു വരവ് എന്നുള്ളതെന്നും ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തില്‍ തിരുനാവുക്കരസർ പറഞ്ഞു.
സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ചരിത്രപരമായ നടപടികൾ സ്വീകരിച്ചു: ശക്തികാന്ത ദാസ്