ഗാന്ധി കുടുംബാധിപത്യത്തെ തഴഞ്ഞ് ഹരിയാന; തിരഞ്ഞെടുപ്പ് പോസ്റ്ററിലും ഗാന്ധി കുടുംബമില്ല
ദില്ലി: ഗാന്ധി കുടുംബത്തിലെ ആരുമില്ലാതെ ഹരിയാനയിൽ തിരഞ്ഞെടുപ്പ് പോസ്റ്റർ. സാധാരണ ഗതിയിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരിൽ ആരുടെയെങ്കിലും ചിത്രമില്ലാത്ത കോൺഗ്രസ് പോസ്റ്ററുകൾ വിരളമാണ്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും രാജി സ്വീകരിക്കാൻ കോൺഗ്രസ് വർക്കിങ് കമ്മറ്റി ഇതുവരെ തയ്യാറായിച്ചില്ല. എന്നാൽ ഹരിയാനയിലെ പോസ്റ്റർ കണ്ട ജനങ്ങൾ അമ്പരന്ന് നിൽക്കുകയാണ്.
ഓഗസ്ത് 18നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രാരണ പരിപാടികൾ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ നിന്നാണ് ഗാന്ധി കുടുംബത്തെ ഒഴിവാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകലിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദ്ർ സിംഗ് ഹൂഡയാണ് മുഖ്യസ്ഥാനത്ത്. ഹൂഡയ്ക്ക് പുറമെ മകൻ ദീപേന്ദർ സിംഗ് ഹൂഡയുമുണ്ട്. പോസ്റ്റർ വായപകമായി പ്രചരിച്ചതോടെ പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ താൻ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു ഹുഡയുടെ പ്രതികരണം.
വിഭാഗീയത രൂക്ഷം
ഹരിയാനയിലെ കോൺഗ്രസിൽ വൻ പ്രതിസന്ധിയും രൂക്ഷമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം റായ് അസംബ്ലിയില്‍ നിന്നുള്ള എംഎല്‍എയായ ജയ് തിറത്ത് ദഹിയ കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത്.
കോൺഗ്രസിൽ വൻ പ്രതിസന്ധി
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വൻ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. തോൽവിയുടെ ആഘാതത്തിൽ നിൽക്കുമ്പോൾ കാരണക്കാരൻ താനാണെന്ന് പറഞ്ഞ് ദേശീയ അധ്യക്ഷ പദവിൽ നിന്നും രാഹുൽ ഗാന്ധി രാജിവെച്ച് പുറത്ത് പോകുകയായിരുന്നു. ഇതോടെ നാഥനില്ലാ കളരിയായി കോൺഗ്രസ് മാറി. പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞതുമില്ല.
തോൽവിയുടെ ക്ഷീണം
വർഷങ്ങളായി തലപ്പത്തുണ്ടായിരുന്ന ഗാന്ധി കുടുംബത്തെ തഴയാൻ കോൺഗ്രസിലെ ഭൂരിപക്ഷത്തിനും കഴിയുന്നില്ലെന്നതാണ് വസ്തുത. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കിതോടെ. ഇനി ആര് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. മെയ് മാസം അവസാനത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. മെയ് 25ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ചത്. രാജി പിൻവലിക്കാൻ പിന്നാലെ ചെന്നെങ്കിലും ആരുടെ വാക്കിലും ചെവികൊടുക്കാൻ രാഹുൽ നിന്നില്ല.
പുതിയ അധ്യക്ഷൻ
രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അധ്യക്ഷനെ കണ്ടെത്താനാകാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായി ശശി തരൂര്‍ എംപി പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആഗസറ്റ് ആദ്യ വാരം ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തിലാകും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്.
കടിഞ്ഞാൺ ഗാന്ധി കുടുംബത്തിന്
അധ്യക്ഷനായി ആരെ തെരഞ്ഞെടുത്താലും കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിന്റെ കൈകളില്‍ തന്നെയാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്നും സോണിയ ഗാന്ധി ചുമതല ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആരെങ്കിലും മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.