ഏപ്രില്‍ മുതല്‍ കോണ്‍ഗ്രസിന് 'ബിഗ് വിന്'?9 സീറ്റുകള്‍ തനിച്ച് കിട്ടും!ലിസ്റ്റില്‍ പ്രിയങ്കയും
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. വന്‍ തിരിച്ചുവരവ് നടത്താമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് സാന്നിധ്യം അറിയിക്കാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ പരാജയത്തിന്റെ നിരാശയില്‍ കഴിയുന്ന നേതൃത്വത്തിന് ആശ്വസിക്കാനുള്ള വകയാണ് വരുന്ന ഏപ്രില്‍ മുതല്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുകയെന്നാണ് വിവരം.
വരും മാസങ്ങളില്‍ രാജ്യസഭയിലേക്ക് 68 സീറ്റുകളിലാണ് ഒഴിവുണ്ടാകുക. ഇതില്‍ നവംബര്‍ അവസാനത്തോടെ കോണ്‍ഗ്രസിന്റെ 19 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയും. ഈ സീറ്റുകളില്‍ എല്ലാം വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്
19 പേര് പുറത്തേക്ക്
ഏപ്രില്‍. ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിലില്‍ 51 ഉം ജൂണില്‍ 5 ഉം, ജുലൈ 13 ഉം എംപിമാരുടെ കാലാവധിയാണ് അവസാനിക്കുക. ഈ സീറ്റുകളാണ് നികത്തേണ്ടത്. ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ 19 എംപിമാരുടെ കാലാവധിയും പൂര്‍ത്തിയാവും.
വീണ്ടും നോമിനേറ്റ് ചെയ്യും
കോൺഗ്രസിലെ മുൻനിര നേതാക്കളായ മോത്തിലാൽ വോറ, മധുസൂദനൻ മിസ്ത്രി, കുമാരി സെൽജ, ദിഗ്വിജയ സിംഗ്, ബി കെ ഹരിപ്രസാദ്, എം വി രാജീവ് ഗൗഡ എന്നീ എംപിമാരുടെ കാലാവധിയാണ് ഏപ്രിൽ, ജൂൺ മാസങ്ങളിൽ അവസാനിക്കുന്നത്.ഇതില്‍ വോറ, സെല്‍ജ, ദിഗ് വിജയ് സിംഗ് എന്നീ നേതാക്കളെ കോണ്‍ഗ്രസ് വീണ്ടും നോമിനേറ്റ് ചെയ്യും.
തീപ്പൊരി നേതാക്കളും
ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പല നേതാക്കളും രാജ്യസഭ സീറ്റ് ലക്ഷ്യം വെച്ച് നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിനിടെ ഇത്തവണ മറ്റ് ചില തീപ്പൊരി നേതാക്കളെ കൂടി കോണ്‍ഗ്രസ് രാജ്യസഭയില്‍ എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പേരാണ് ഇക്കൂട്ടത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
പ്രിയങ്കയുടെ പേര്
കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായി പ്രിയങ്ക പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നേതാക്കള്‍. ഛത്തീസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ പ്രിയങ്കയെ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശം നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
പ്രതികരിച്ചിട്ടില്ല
കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ ഏപ്രിലില്‍ രണ്ട് സീറ്റുകളിലാണ് ഒഴിവ് വരിക. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലും ഒഴിവ് വരും.അതേസമയം പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ് നേതൃത്വമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതീക്ഷയോടെ
പ്രിയങ്കയെ കൂടാതെ ജ്യോതിരാധിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ആര്‍പിഎന്‍ സിംഗ് എന്നീ നേതാക്കളേയും ഉപരിസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും നിലവില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സഖ്യസര്‍ക്കാരിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
തനിച്ച് വിജയിക്കും
9 സീറ്റുകള്‍ തനിച്ചും സഖ്യകക്ഷികളുടെ പിന്തുണയോടെ രണ്ടില്‍ കൂടുതല്‍ സീറ്റുകളിലും വിജയിച്ച് കയറാനാകുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതുകളും സീറ്റുകളിലും മഹാരാഷ്ട്ര കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഓരോ വീതം സീറ്റുമാണ് കോണ്‍ഗ്രസിന് ലഭിക്കുക.
നഷ്ടമാകും
അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമാകും. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 11 സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും 10 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഒഴിവുകള്‍ ഇങ്ങനെ
മഹാരാഷ്ട്രയിൽ എൻസിപി അധ്യക്ഷന്‍ ശരദ് പവാറിന്റേത് ഉൾപ്പെടെ ആറ് ഒഴിവുകളാണ് ഉണ്ടാകുക. തമിഴ്നാട്ടിലും ആറ് സീറ്റുകളില്‍ ഒഴിവ് വരും. പശ്ചിമ ബംഗാളിലും ബീഹാറിലും അഞ്ച് വീതം ഒഴിവുകളും ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നാല് വീതം ഒഴിവുകളുമാണ് ഉണ്ടാവുക.
ഭൂരിപക്ഷമില്ല
നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക ഭൂരിപക്ഷമില്ല. മറ്റ് പ്രാദേശിക കക്ഷികളുടെ പിന്തുണയോട് കൂടിയാണ് ബിജെപി പല ബില്ലുകളും പാസാക്കിയെടുക്കുന്നത്. എഐഎഡിഎംകെ, ബിജെഡി എന്നീ പാര്‍ട്ടികളുടെ പിന്തുണയാണ് രാജ്യസഭയില്‍ ബിജെപി നോട്ടമിടുന്നത്.
യുപിയില്‍ നിന്ന്
രാജ്യസഭയില്‍ ബിജെപിക്ക് 82 അംഗങ്ങളും കോണ്‍ഗ്രസിന് 45 അംഗങ്ങളുമാണ് ഉളളത്. രാജ്യസഭയില്‍ യുപിക്കാണ് കൂടുതല്‍ പ്രാതിനിധ്യം. ഇവിടെ നിന്ന് 31 അംഗങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ നിന്ന് 19 എംപിമാരും തമിഴ്നാട്ടിൽ നിന്ന് 18 അംഗങ്ങളും പശ്ചിമ ബംഗാളിൽ നിന്ന് 16 എംപിമാരുമുണ്ട്.