കോൺഗ്രസിന്റെ 'ആദ്യ പിടിവള്ളി മന്ത്രിസഭാ വികസനം'; ബിജെപിയിലേക്ക് പോയ 5 പേർ മടങ്ങിയെത്തിയേക്കും?
ഭോപ്പാൽ; ലോക്ക് ഡൗണ്‍ പിൻവലിച്ചാൽ തൊട്ട് പിന്നാലെ മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഉപതിരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾ കോൺഗ്രസ്-ബിജെപി ക്യാമ്പുകൾ സജീവമാക്കിയിട്ടുണ്ട്. കമൽനാഥ് സർക്കാരിന് പാലം വലിച്ച 22 എംഎൽഎമാരുടേത് ഉൾപ്പെടെ 25 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
എന്ത് വിലകൊടുത്തും അധികാരം നിലനിർത്താനുള്ള തീവ്രശ്രമങ്ങളാണ് ബിജെപി ക്യാമ്പ് നടത്തുന്നത്. അതേസമയം നിലവിലെ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് കോൺഗ്രസ്.
കപ്പിനും ചുണ്ടിനും ഇടയിൽ
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് 2018 ൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിച്ചത്. എന്നാൽ അന്ന് തൊട്ട് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ബിജെപി. കർണാടകത്തിൽ കോൺഗ്രസ് -ജെഡിഎസ് സഖ്യസർക്കാരിനെ മറിച്ചിട്ട് അധികാരം പിടിച്ച പിന്നാലെയാണ് മധ്യപ്രദേശിലും ബിജെപി ഓപ്പറേഷൻ താമര പുറത്തെടുത്തത്.
അധികാരം തിരിച്ച് പിടിച്ചു
സിന്ധ്യയുടെ അധികാര മോഹം ആയുധമാക്കിയ ബിജെപിക്ക് വളരെ എളുപ്പത്തിൽ തന്നെ സിന്ധ്യയെ മറുകണ്ടം ചാടിക്കാനായി. സിന്ധ്യയ്ക്കൊപ്പം അദ്ദേഹത്തിന്റെ അനുയായികളായ 22 എംഎൽഎമാർ കൂടി രാജിവെച്ചതോടെ പുഷ്പം പോലെ ബിജെപി മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലേറി.
വലിയ തലവേദന
എന്നാൽ കൂറുമാറിയെത്തിയ എംഎൽഎമാരുടെ രാജിയോടെ ഒഴിവുവന്ന നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇപ്പോൾ ബിജെപിക്ക് വലിയ തലവേദന ആയി മാറിയിരിക്കുന്നത്. പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ മത്സരിക്കണമെന്ന മോഹം പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.
പ്രതീക്ഷയോടെ കോൺഗ്രസ്
അതേസമയം 22 മണ്ഡലങ്ങളിലും കൂറുമാറിയെത്തിവരെ തന്നെ മത്സരിപ്പിക്കണമെന്നാണ് സിന്ധ്യ വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. ഇതിനോടകം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നേതാക്കൾ തങ്ങളുടെ മണ്ഡലങ്ങളിൽ തുടങ്ങിയിട്ടുണ്ട്. അതിനിടെ രണ്ടാം മന്ത്രിസഭ വികസനത്തോടെ മധ്യപ്രദേശിൽ പുതിയ പൊട്ടിത്തെറികൾക്ക് വഴിവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഓപ്പറേഷൻ ലോട്ടസ്
കമൽനാഥ് സർക്കാരിനെ താഴെയിറക്കിയ ഓപ്പറേഷൻ ലോട്ടസിന്റെ ഒന്നും രണ്ടും മിഷനുകൾക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് മുൻ എംഎൽഎമാരായ അഞ്ച് നേതാക്കളാണ്. രണ്ടാം മന്ത്രിസഭ വികസനത്തിൽ തങ്ങളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ജാഗരൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
മന്ത്രിസ്ഥാനം ലഭിക്കില്ല
എന്നാൽ ഇവർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്നാണ് സൂചന. നിലവിൽ 33 അംഗങ്ങളെയാണ് മന്ത്രിസഭയിൽ ഉൾക്കൊള്ളാനാവുക. ഇതിൽ 5 പേരെ ഉൾപ്പെടുത്തിയാണ് ചൗഹാൻ ആദ്യ മന്ത്രിസഭ വികസിപ്പിച്ചത്. കൂറുമാറിയെത്തിയ സിന്ധ്യ പക്ഷത്തുള്ള രണ്ട് പേർക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്.
10 പേർക്കെങ്കിലും
കുറഞ്ഞത് 10 പേർക്കെങ്കിലും രണ്ടാം ഘട്ടത്തിലും മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് സിന്ധ്യ വിഭാഗത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടേക്കില്ല. മാത്രമല്ല സിന്ധ്യ വിഭാഗത്തെ കൂടുതൽ ആയി ഉൾപ്പെടുത്തുന്നത് ബിജെപിയിൽ വിമത നീക്കത്തിന് വഴിവെയ്ക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.
5 പേർ മടങ്ങിയേക്കും
ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടാൽ അഞ്ച് മുൻ കോൺഗ്രസ് നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സേവർ മണ്ഡലത്തിൽ സിന്ധ്യ വിഭാഗം നേതാവായ സിലാവത്തിനെതിരെ മത്സരിച്ച് പരാജയപ്പെട്ട പഴയ കോൺഗ്രസ് നേതാവ് പ്രേംചന്ദ്ക് ഗുഡ്ഡു കോൺഗ്രസിലേക്ക് മടങ്ങിയെത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ചർച്ച നടത്തി
പ്രേംചന്ദിനെ തിരിച്ച് കോൺഗ്രസിൽ എത്തിക്കാൻ ദിഗ് വിയ് സിംഗിന്റെ നേതൃത്വത്തിൽ ശക്തമായ ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗുഡ്ഡു കഴിഞ്ഞ ദിവസങ്ങളിൽ ദിഗ് വിജയ് സിംദുമായി ചർച്ച നടത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യ പിടിവള്ളി
അതിനിടെ അധികാരം തിരിച്ച് പിടിക്കാനുള്ള കോൺഗ്രസ് നീക്കങ്ങളുടെ ആദ്യ പിടിവള്ളി ചൗഹാൻ സർക്കാരിന്റെ രണ്ടാം മന്ത്രിസഭ വികസനത്തോടെ തന്നെ കിട്ടും എന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ട നിരവധി നേതാക്കൾ ഇതിനോടകം തന്നെ മുൻ മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.