മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ കോണ്‍ഗ്രസ്; ബാലാസാഹേബ് തൊറാട്ടിന് മുന്‍തുക്കും
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നേതാക്കള്‍ ഇന്ന് പരസ്പരം ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ഇന്ന് തന്നെ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടായ മഹാ പുരോഗമന സഖ്യത്തേക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായാക്കും.
സഖ്യ പ്രഖ്യാപനത്തോടൊപ്പം മുഖ്യമന്ത്രിയുടെ പേരും ഇന്ന് തന്നെ ഉണ്ടായേക്കും. പൊതു മിനിമം പരിപാടിയുടെ കരടിനു ശേഷം ആദ്യമായാണ് മൂന്ന് പാര്‍ട്ടികളുടേയും നേതാക്കള്‍ പരസ്പരം ചര്‍ച്ച നടത്തുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
മഹാപുരോഗമന സഖ്യത്തില്‍
മഹാപുരോഗമന സഖ്യത്തില്‍ മുഖ്യമന്ത്രി അടക്കം 43 മന്ത്രിമാരെ ഉള്‍പ്പെടുത്താനാണ് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ്-എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമായത് കോണ്‍ഗ്രസും എന്‍സിപിയും മുന്‍കൈ എടുത്ത് രൂപം നല്‍കിയ പൊതു മിനിനം പരിപാടിക്കുള്ള സേനയുടെ അംഗീകാരം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവും.
അഞ്ച് വര്‍ഷവും
കൂടുതല്‍ എംഎല്‍എമാര്‍ ഉള്ള പാര്‍ട്ടികള്‍ക്ക് അതനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങളാവും ലഭിക്കുന്നത്. അതേസമയം തന്നെ മുഖ്യമന്ത്രി സ്ഥാനം വിഭജിക്കുന്നതില്‍ ചില ശിവസേന നേതാക്കള്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷവും മുഖ്യന്ത്രി സ്ഥാനം ശിവസേനക്ക് തന്നെ വേണമെന്നാണ് ചില നേതാക്കളുടെ ആവശ്യം
Recommended Video
ആഗ്രഹം
ആദ്യ രണ്ടരക്കൊല്ലം മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറയ്ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസും എന്‍സിപിയും സമ്മതിച്ചിട്ടുണ്ട്. പിന്നീടുള്ള രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് കൈമാറണമെന്നാണ് ആഗ്രഹം. ഇതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും.
രണ്ട് ഉപമുഖ്യമന്ത്രിമാര്‍
മുഖ്യമന്ത്രിക്ക് പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ അടങ്ങുന്നതായിരിക്കും പുതിയ മഹാരാഷ്ട്ര സര്‍ക്കാര്‍. ശിവസേനയില്‍ നിന്ന് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയാല്‍ എന്‍സിപിയില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നുമാവും ഉപമുഖ്യമന്ത്രിമാര്‍.
അജിത് പവാര്‍
എന്‍സിപിയില്‍ നിന്ന് ശരദ് പവാറിന്‍റെ മരുമകനും മുതിര്‍ന്ന നേതാവുമായ അജിത് പവാറിന്‍റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. 2009 മുതല്‍ 2014 വരെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍.
ബാലാസാഹേബ്
കോണ്‍ഗ്രസില്‍ നിന്ന് ഒന്നിലേറെ പേരുകള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ടിന്‍റെ പേരിനാണ് ഇതില്‍ മുന്‍തൂക്കം. മുന്‍മുഖ്യമന്ത്രിമരായ പൃഥിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.
സ്പീക്കര്‍ പദവിക്കും
ഒരു ഉപമുഖ്യമന്ത്രി പദത്തിന് പുറമെ സ്പീക്കര്‍ പദവിക്കും കോണ്‍ഗ്രസ് അവകാശമുന്നയിച്ചേക്കും. ശിവസേനയ്ക്ക് 16, എന്‍സിപിക്ക് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെയാണ് മന്ത്രിസഭാ പ്രാതിനിധ്യം പരിഗണിക്കുന്നത്. എംഎല്‍എമാരുടെ എണ്ണത്തിന് ആനുപാതികമായുള്ള വീതം വെയ്പ്പാണ് ഇത്.
കൂടുതല്‍ വകുപ്പുകള്‍
വകുപ്പ് വിഭജനമുള്‍പ്പടേയുള്ള കാര്യങ്ങളില്‍ പിന്നീടായിരിക്കും തീരുമാനം ഉണ്ടാവുക. പ്രധാപ്പെട്ട വകുപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. ഇന്നലെ എന്‍സിപിയുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചെന്നാണ് സൂചന.
ശരത് പവാറിന്‍റെ വസതിയില്‍
ശരത് പവാറിന്‍റെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ സഖ്യത്തിന് മഹാ വികാസ് അഘാടി എന്ന് പേര് നല്‍കുന്നത് ചര്‍ച്ചയായി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പൊതു മിനിമം പരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ച് ഇരു കക്ഷികളും യോഗത്തില്‍ ധാരണയിലെത്തി.
മതനിരപേക്ഷത
മതനിരപേക്ഷതയില്‍ സഖ്യം അടിയുറച്ചു നില്‍ക്കുമെന്ന പരാമര്‍ശം കോണ്‍ഗ്രസ് നിര്‍ദ്ദേശ പ്രകാരം പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആമുഖ വാചകങ്ങളും ചേര്‍ക്കും. ഇക്കാര്യങ്ങള്‍ ശരത് പവാര്‍ മുഖേന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പൊതുമിനിമം പരിപാടി
പൊതുമിനിമം പരിപാടി മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപികരണം ശിവസേനയുമായുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, ജയറാം രമേശ്, കെ സി വേണുഗോപാൽ, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ തുടങ്ങിയ നേതാക്കാളാണ് ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്.
താക്കറെ-പവാര്‍ കൂടിക്കാഴ്ച്ച
സിപിഎം അടക്കം നിയമസഭയില്‍ അംഗങ്ങളുള്ള ചെറിയ പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍സിപിയും കൂടിക്കാഴ്ച്ച നടത്തും. അതനിടെ, ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരത് പവാറിന്‍റെ വീട്ടില്‍ വെച്ച് ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു കൂടിക്കാഴ്ച്ച.
അലനും താഹയും മാവോയിസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം; കുറ്റം സമ്മതിച്ച് വിദ്യാർത്ഥികൾ!
സ്വകാര്യ ടെലികോം കമ്പനികൾക്ക് പിന്നാലെ ബിഎസ്എൻഎല്ലും അടുത്ത മാസം മുതൽ നിരക്ക് ഉയർത്തുന്നു
എംഎൽഎമാരെ ചാക്കിട്ടാൽ തല തല്ലിപ്പൊട്ടിക്കും, കാല് തല്ലിയൊടിക്കും, ഭീഷണിയുമായി സേനയുടെ മുസ്ലീം എംഎൽഎ