"ടീം രാഹുൽ കോൺഗ്രസിൽ നിന്നും അപ്രത്യക്ഷമാകുന്നു"; കലാപക്കൊടി ഉയർത്തി യുവനിര, കോൺഗ്രസിന് അപായ സൂചന
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. അധികാരം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോൺഗ്രസിന് വെറും 52 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 303 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ കോൺഗ്രസിന് പ്രതിപക്ഷ പദവി പോലും നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിവയ്ക്കുകയും സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും കൂടി ചെയ്തതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
യെഡ്ഡിയുടെ നീക്കങ്ങള്‍ക്കെതിരെ പാളയത്തില്‍ പട; അടര്‍ത്തിയെടുത്ത വിമതര്‍ ബിജെപിയെ പിളര്‍ത്തുമോ?
രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ കലാപക്കൊടി ഉയർത്തുകയാണ് പാർട്ടിയിലെ യുവനിര. രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനായി തുടങ്ങിയ ചർച്ചകൾ മുതൽ യുവനിരയും മുതിർന്ന നേതാക്കളും തമ്മിൽ ഉടലെടുത്ത ഭിന്നത ഇപ്പോഴും തുടരുകയാണ്. കോൺഗ്രസിലെ പല യുവ നേതാക്കളും ഇതിനോടകം തന്നെ പ്രധാനപദവികളിൽ നിന്നും രാജിവെച്ചൊഴിഞ്ഞു, ചിലർ ബിജെപി ചായ്വും പരസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. യുവനേതാക്കളെ അനുനയിപ്പിക്കാനുള്ള ഏക വഴി രാഹുൽ ഗാന്ധിയുടെ മടങ്ങിവരവാണെന്ന നിലപാടിലാണ് നേതൃത്വം.
കലാപക്കൊടി ഉയർത്തി യുവനിര
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ കോൺഗ്രസിന്റെ ചില പ്രമുഖ യുവനേതാക്കൾ പാർട്ടി അംഗത്വം രാജിവെച്ച് ബിജെപിയടക്കമുള്ള എതിർ ചേരിയിൽ എത്തുകയോ പാർട്ടി പദവികൾ രാജി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. പാർട്ടി നേതൃത്വം തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണെന്ന ആരോപണം പരസ്യമായി ഉയർത്തി മറ്റൊരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ചില നേതാക്കളുടെ ബിജെപി അനുകൂല പരാമർശങ്ങളും വൻ വിവാദങ്ങളക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 10ാം തീയതിയാണ് രാഹുൽ ഗാന്ധിക്ക് പകരം ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേൽക്കുന്നത്. യുവനിരയും ഓൾഡ് ഗാർഡും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം ഈ നേതൃമാറ്റമാണെന്നാണ് മുതിർന്ന നേതാക്കൾ തന്നെ വിലയിരുത്തുന്നത്.
ബിജെപിയിലേക്കോ?
കഴിഞ്ഞ ദിവസം മുംബൈ കോൺഗ്രസിന്റെ മുൻ അധ്യക്ഷനായിരുന്ന മിലിന്ദ് ദേവ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹ്യൂസ്റ്റണിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത് കോൺഗ്രസ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരുന്നു. ദേവ്റയുടെ അഭിനന്ദനത്തിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ പിതാവ് മുരളി ദേവ്റയുമായുള്ള ബന്ധം ഓർമിപ്പിക്കുകയും ചെയ്തു. ദേവ്റയുടെ അടുത്ത രാഷ്ട്രീയ നീക്കത്തിന് മുന്നോടിയായാണോ ട്വിറ്ററിലെ ആ സൗഹൃദസംഭാഷണം എന്ന അഭ്യൂഹം ശക്തമായിരുന്നു. മുംബൈ കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയ ശേഷം പാർട്ടിയിൽ കാര്യമായ പദവികളൊന്നും ദേവ്റയ്ക്ക് ലഭിച്ചിരുന്നില്ല. അഭ്യൂഹങ്ങൾ ശക്തമായതോടെ അടിയുറച്ച എന്റെ ആശയങ്ങളിൽ യാതാരു വിട്ടുവീഴ്ചകൾക്കും താൻ തയ്യാറല്ലെന്ന് ദേവ്റ വ്യക്തമാക്കി. സൗഹൃദമായിരുന്നു എന്റെ പിതാവിന്റെ രാഷ്ട്രീയ അടിത്തറയെന്നും ദേവ്റ ഓർമിപ്പിച്ചു.
പ്രതിസന്ധി
മിലിന്ദ് ദേവ്റയുടെ കാര്യത്തിൽ ആശങ്ക അകന്നെങ്കിലും പാർട്ടിയിൽ സുപ്രധാന പദവി വഹിക്കുകയും നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തുകയും ചെയ്യുന്ന യുവനേതാക്കളെ വിശ്വാസത്തിൽ എടുക്കുകയെന്നത് കോൺഗ്രസിന് മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. ത്രിപുരയിലെ കോൺഗ്രസ് അധ്യക്ഷനായിരുന്ന പ്രദ്യോത് ദേബ് ബർമ്മന്റെ രാജി കോൺഗ്രസിന് ശക്തമായ സന്ദേശമാണ് നൽകുന്നത്. പാർട്ടിയിലെ ഗ്രൂപ്പിസത്തിലും വഞ്ചനയിലും മനമടുത്താണ് രാജിയെന്നാണ് പ്രദ്യോത് ദേബ് ബർമ്മൻ വ്യക്തമാക്കുന്നത്.
പൗരത്വ ബില്ലിൽ തട്ടി
കോൺഗ്രസ് ദേശീയ പൗരത്വ ബില്ലിനെ എതിർത്തപ്പോഴും ത്രിപുരയിൽ ബിൽ നടപ്പിലാക്കണമെന്ന നിലപാട് പ്രദ്യോത് എടുത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ത്രിപുരയുടെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി ല്യൂസിന്‍ഹോ രംഗത്ത് എത്തിയതോടെയാണ് ദേബ് ബർമ്മൻ നിലപാട് കടുപ്പിച്ചത്. ഇദ്ദേഹം ബിജെപിയിലേക്ക് അടുക്കുകയാണെന്നും സൂചനയുണ്ട്. ദേബ് ബർമ്മനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്ന വാദ്ഗാനം അമിത് ഷാ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. ത്രിപുരയിലെ മുന്‍ രാജകുടുംബാംഗത്തിലെ അംഗമാണ് പ്രദ്യുത് ദേബ്.
ജാർഖണ്ഡിലും പ്രതിസന്ധി
ജാർഖണ്ഡ് പിസിസി അധ്യക്ഷനായിരുന്ന അജോയ് കുമാറിന്റെ രാജിയാണ് കോൺഗ്രസിന് മുന്നിലുള്ള മറ്റൊരു അപായ സൂചന. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള ഗുരുതര ആരോപണം ഉന്നയിച്ചാണ് അജോയ് കുമാർ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത്. അധികം വൈകാതെ ആം ആദ്മി പാർട്ടിയിൽ ചേരുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമാനമായ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ഹരിയാനയിൽ 43കാരനായ അശോക് തൻവാറിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയാണ് കുമാരി സെൽജയെ അധ്യക്ഷയാക്കിയത്. ഇതോടെ മുൻ മുഖ്യമന്ത്രി ഭൂപിന്ദർ ഹൂഡയെ അനുകൂലിക്കുന്ന ഒരു വിഭാഗവും തൻവാർ പക്ഷവും ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നേരിട്ട് നിയമനം നടത്തിയ നേതാക്കളാണ് ദേബേ ബർമ്മനും അജോയ് കുമാറും, അശോക് തൻവാറും എന്നതാണ് മറ്റൊരു വസ്തുത.