സിന്ധ്യയും കമല്‍നാഥും ദില്ലിയിലേക്ക്... ഒരു ദിവസമല്ല, സോണിയയുടെ നിര്‍ദേശം ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷനെ ചൊല്ലിയുള്ള തര്‍ക്കം ദേശീയ തലത്തിലേക്ക് നീങ്ങുന്നു. അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. സിന്ധ്യ ക്യാമ്പിന്റെ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് സോണിയ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കാരണം. അതേസമയം ദീപക് ബാബറിയയുടെ പിന്തുണ കൂടി ഉള്ളതിനാല്‍ സിന്ധ്യ ക്യാമ്പ് വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്.
ജോതിരാദിത്യ സിന്ധ്യക്ക് ബിജെപി നേതൃത്വുമായുള്ള അടുത്ത ബന്ധമാണ് ഹൈക്കമാന്‍ഡിനെ ആശങ്കപ്പെടുത്തുന്നത്. നേരത്തെ ശിവരാജ് സിംഗ് ചൗഹാനുമായി സിന്ധ്യ കൂടിക്കാഴ്ച്ച നടത്തിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗുണയില്‍ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കണമെന്ന നിര്‍ദേശമാണ് സോണിയക്ക് മുന്നില്‍ സിന്ധ്യ നേരത്തെ ഉയര്‍ത്തിയത്. ഇത് പരിഹരിക്കാമെന്ന ഉറപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഒറ്റയ്ക്കുള്ള വോട്ടുബാങ്ക്
മധ്യപ്രദേശില്‍ ഒറ്റയ്ക്ക് വോട്ടുബാങ്ക് ഉണ്ടാക്കിയ നേതാവാണ് ജോതിരാദിത്യ സിന്ധ്യ. കമല്‍നാഥും ദിഗ്വിജയ് സിംഗും സംസ്ഥാനത്തെ സ്വന്തം വോട്ടുബാങ്ക് ഇല്ലാതാക്കിയവരാണ്. സിന്ധ്യയുടെ സ്വാധീനമാണ് നഗരമേഖലയില്‍ കോണ്‍ഗ്രസിനെ തിരിച്ചുവരവിന് സഹായിച്ചതും. ഇതെല്ലാം സോണിയാ ഗാന്ധി ഗൗരവത്തോടെ കാണുന്നുണ്ട്. ഗുണ, ശിവപുരി, ഭോപ്പാല്‍, ഇന്‍ഡോര്‍, എന്നീ സുപ്രധാന മണ്ഡലങ്ങളില്‍ സിന്ധ്യക്കുള്ള സ്വാധീനം മറ്റ് രണ്ട് ക്യാമ്പുകളും തള്ളിക്കളയുന്നില്ല. ഈ മൂന്ന് ക്യാമ്പുകളില്‍ രണ്ട് വിഭാഗങ്ങളെ സോണിയ നേരിട്ട് കാണും.
ദില്ലിയിലേക്ക് വിളിപ്പിച്ചു
മുഖ്യമന്ത്രി കമല്‍നാഥിനെയും ജോതിരാദിത്യ സിന്ധ്യയെയും ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. എന്നാല്‍ ഒരുമിച്ചല്ല ഇരുവരെയും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. സിന്ധ്യയെ സോണിയ നാളെ കാണും. ബുധനാഴ്ച്ച കമല്‍നാഥിനോട് ദില്ലിയില്‍ എത്താനാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്. സിന്ധ്യയുടെ ക്യാമ്പിനോട് സമ്മര്‍ദ തന്ത്രം അവസാനിപ്പിക്കാനാണ് സോണിയ നിര്‍ദേശിക്കാനൊരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനം സിന്ധ്യക്ക് എന്തായാലും ലഭിക്കില്ല. പകരം അദ്ദേഹത്തെ രാജ്യസഭയില്‍ എത്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
ലക്ഷ്യം ഇങ്ങനെ
സോണിയക്ക് കമല്‍നാഥിന്റെയും ജോതിരാദിത്യ സിന്ധ്യയുടെയും പിന്തുണയുള്ള ഒരാളെ സംസ്ഥാന അധ്യക്ഷനാക്കാനാണ് താല്‍പര്യം. ഇതിനായിട്ടാണ് ഇരുവരെയും ദില്ലിക്ക് വിളിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി ആദ്യം സിന്ധ്യയുടെ തീരുമാനമറിയാനാണ് സോണിയയുടെ തീരുമാനം. ദിഗ്വിജയ് സിംഗിനെ ഈ ചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് സോണിയ. അതേസമയം കമല്‍നാഥിന്റെ ആഗ്രഹം പോലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യയും നിര്‍ദേശിക്കാനാണ് സാധ്യത.
അന്വേഷണ കമ്മീഷന്‍
വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാന്‍ സോണിയാ ഗാന്ധി കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. ദീപക് ബാബറിയയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ബാബറിയ. സംസ്ഥാനത്ത് സിന്ധ്യയെ ശക്തമായി നിലനിര്‍ത്തുന്നതും ബാബറിയയാണ്. ദിഗ്വിജയ് സിംഗിനെ ഒതുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നേരത്തെ ഗോവ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായത് ദിഗ്വിജയ് സിംഗിന്റെ കഴിവുകേട് കൊണ്ടാണെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്.
ആന്റണി കമ്മീഷന്‍
എകെ ആന്റണിയോട് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയാണ് ഇത്. അടുത്ത ആഴ്ച്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദിഗ്വിജയ് സിംഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് പുറമേ, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ആവശ്യമില്ലാതെ ഇടപെടുന്നുവെന്നാണ് പരാതി. സിംഗിന്റെ ക്യാമ്പിലുള്ള മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവും മറ്റ് മന്ത്രിമാര്‍ക്കുണ്ട്. ഇതില്‍ എല്ലാം തീരുമാനം ആന്റണി കമ്മീഷന്‍ നിര്‍ദേശിക്കും.
പ്രശ്‌നങ്ങള്‍ ശാന്തമാകുന്നു
തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ തീരുന്നുവെന്നാണ് സൂചന. സിന്ധ്യ രാജ്യസഭാ സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. കമല്‍നാഥും സിന്ധ്യയും ഒരേ ആവശ്യത്തില്‍ തന്നെയാണ് ഉള്ളത്. സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കുന്നതില്‍ കമല്‍നാഥിന് താല്‍പര്യമുണ്ട്. പക്ഷേ ദിഗ്വിജയ് സിംഗാണ് സംസ്ഥാന രാഷ്ട്രീയത്തിലെ വില്ലനെന്നാണ് വിലയിരുത്തല്‍. അതിനിടെ മധ്യപ്രദേശ് മന്ത്രി സജ്ജന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത് മറ്റൊരു വിവാദമായി മാറിയിരിക്കുകയാണ്.
ഹാമിര്‍പൂരില്‍ ചതുര്‍കോണ പോരാട്ടം... പ്രതിപക്ഷ സഖ്യമില്ല, കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ