രാഹുലിനെ കാണാന്‍ ബീഹാര്‍ നേതാക്കള്‍, കോണ്‍ഗ്രസില്‍ സജീവമായി ടീം പ്രിയങ്ക, പ്രശ്നങ്ങള്‍ക്ക് തുടക്കം
ദില്ലി: കോണ്‍ഗ്രസില്‍ വലിയൊരു പ്രശ്നം സജീവമായിരിക്കുകയാണ്. ടീം പ്രിയങ്ക പലയിടത്തും അധികാരം കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ മറികടന്നുള്ള നീക്കമാണിത്. പ്രിയങ്കയ്ക്ക് യുപിയിലെ ഉപതിരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് അവര്‍ രാഹുലുമായി ഇടഞ്ഞെന്നാണ് പരോക്ഷമായി നേതാക്കളും സൂചിപ്പിക്കുന്നത്. രാഹുലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സമാന്തരമായി തന്റെ ടീമിനെയും ശക്തമാക്കുകയാണ് പ്രിയങ്ക. അധ്യക്ഷ സ്ഥാനത്തേക്ക് അവരുടെ ലക്ഷ്യമിടുന്നുണ്ട്. ഇതിനിടെ ബീഹാര്‍ നേതാക്കള്‍ രാഹുലിനെ കാണാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഇതെല്ലാം എങ്ങനെ പരിഹരിക്കുമെന്നും വ്യക്തമല്ല.
ബീഹാറില്‍ പ്രിയങ്കയെ കണ്ടില്ല
രാഹുലുമായി ഇടഞ്ഞത് കൊണ്ടാണ് പ്രിയങ്ക ബീഹാറില്‍ പ്രചാരണത്തിന് പോലും ഇറങ്ങാതിരുന്നത്. അവര്‍ ഷിംലയില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്നത് വെറും കെട്ടുക്കഥയാണ്. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്ക ഉണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ അവര്‍ക്ക് ബീഹാറില്‍ പ്രചാരണത്തില്‍ പങ്കെടുക്കാമായിരുന്നു. എന്നാല്‍ രാഹുലിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാനില്ലെന്ന് അവര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ഭുതങ്ങള്‍ കോണ്‍ഗ്രസില്‍ കാണാനാവുമെന്ന് ടീം പ്രിയങ്ക സൂചിപ്പിക്കുന്നു.
പരാജയ കാരണം പറയുന്നു
കോണ്‍ഗ്രസിന്റെ ബീഹാറിലെ പ്രചാരണ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന അഖിലേഷ് സിംഗ് തോല്‍വിക്ക് കാരണം നേതൃത്വമാണെന്ന് സമ്മതിക്കുന്നു. മത്സരിക്കാന്‍ തെറ്റായ സീറ്റുകളാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഹുലുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഖിലേഷ് പല നേതാക്കള്‍ക്കും, പ്രത്യേകിച്ച് അഴിമതിക്കറ പുരണ്ടവര്‍ക്ക് സീറ്റ് നല്‍കിയെന്ന ആരോപണം ശക്തമാണ്. വളരെ തിടുക്കപ്പെട്ടാണ് സീറ്റുകള്‍ വാങ്ങിയത്. എന്നാല്‍ മത്സരിച്ചതെല്ലാം തെറ്റായ സീറ്റിലാണ്.
സംഘടനയില്‍ മാറ്റം വേണം
ബീഹാറിലെ തോല്‍വിക്ക് ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ സംഘടനയില്‍ ദൗര്‍ബല്യമുണ്ടെന്ന് രാഹുലുമായുള്ള കൂടിക്കാഴ്ച്ചയില്‍ ബോധ്യപ്പെടുത്തും. സംഘടനയില്‍ വന്‍ അഴിച്ചുപണി തന്നെ ആവശ്യമാണ്. ഏതെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വിജയിക്കണമെങ്കില്‍ നേതാക്കളെ മനസ്സിലാക്കി സംഘടനയിലേക്ക് കൊണ്ടുവരണം. അതിനായി ഇപ്പോഴുള്ള കോണ്‍ഗ്രസ് പൊളിച്ചെഴുതണമെന്നും അഖിലേഷ് സിംഗ് പറഞ്ഞു. ഈ കോണ്‍ഗ്രസിന് ദൗര്‍ബല്യമുണ്ട്. ബ്ലോക്ക്-ജില്ലാ തലത്തിലാണ് ഏറ്റവും പ്രശ്നങ്ങള്‍ ഉള്ളതെന്നും അഖിലേഷ് വ്യക്തമാക്കി.
എന്തുകൊണ്ട് പ്രശ്നങ്ങള്‍
പ്രിയങ്കയുമായി പ്രശ്നങ്ങള്‍ ഇത് ആദ്യമായിട്ടാണ്. യുപിയില്‍ പ്രിയങ്ക ഇതുവരെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയിട്ടില്ല. രണ്ട് പേരും സ്വന്തം ടീമിനെ ഉണ്ടാക്കിയെങ്കിലും പ്രവര്‍ത്തനത്തില്‍ പിന്നോട്ടാണ്. ബീഹാറിലെ തോല്‍വിയില്‍ രാഹുല്‍ തീര്‍ത്തും നിരാശനാണ്. പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട്, അസം എന്നിവയിലാണ് ഇനിയുള്ള പ്രതീക്ഷ. കേരളത്തിലും തമിഴ്നാട്ടിലും ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കോണ്‍ഗ്രസിലെ തകര്‍ച്ച പൂര്‍ണമാകും. ദേശീയ തലത്തില്‍ കേരളത്തിലുണ്ടാവുന്ന ഭരണമാറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുലിന്റെ പ്രതീക്ഷ ആ മാറ്റത്തിലാണ്.
മൂന്ന് പിഴവുകള്‍
കോണ്‍ഗ്രസില്‍ നിന്ന് അതിഗുരുതരമായ മൂന്ന് വീഴ്ച്ചകളാണ് ബീഹാറില്‍ സംഭവിച്ചത്. ആദ്യത്തേത്ത് പരിചയസമ്പത്തില്ലാത്ത നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതാണ്. ഇവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. അഞ്ച് വര്‍ഷമായി ജനപ്രീതിയുള്ള ഒരു നേതാവ് പോലും ബീഹാറില്‍ കോണ്‍ഗ്രസിനില്ലായിരുന്നു. എന്നിട്ടും 70 സീറ്റ് കോണ്‍ഗ്രസ് വാങ്ങി. തേജസ്വി യാദവ് ജയിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയത്. രാഹുല്‍ ഹിമാചലില്‍ യാത്ര പോയതിന് പുറമേ ജയ്സാല്‍മീറില്‍ മറ്റൊരു യാത്രയും സുഹൃത്തുക്കള്‍ക്കൊപ്പം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ തോല്‍വി വന്നത് കൊണ്ട് മാത്രമാണ് ഈ യാത്ര മാറ്റിയത്. മറ്റൊന്ന് കോണ്‍ഗ്രസ് തയ്യാറാക്കുന്നതും നടപ്പാക്കുന്നതും രണ്ട് പ്ലാനുകളാണ്. രാഹുലിന്റെ പ്രചാരണവും മഹാമോശമായിരുന്നു.
സോണിയക്കും പിഴച്ചു
സോണിയ കര്‍ഷക പ്രക്ഷോഭത്തില്‍ വലിയ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇത് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു. അതിന് മുമ്പേ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കോണ്‍ഗ്രസ് ഇത്തരമൊരു പ്രക്ഷോഭവുമായി ഇറങ്ങിയത് മുതലെടുപ്പാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. ബംഗാളിലും അസമിലും കൂടി കോണ്‍ഗ്രസ് തോറ്റാല്‍ സീനിയര്‍ ടീം പാര്‍ട്ടി പിളര്ത്തുന്നതിലേക്കാവും കാര്യം എത്തുക. പ്രിയങ്കയുടെ ടീം ഇത് മുന്‍കൂട്ടി കാണുന്നുണ്ട്. അതാണ് സമാന്തര ഭരണസമിതി ഉണ്ടാക്കാന്‍ കാരണം.