ഹരിയാനയില്‍ വജ്രായുധം പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ നിര്‍ബന്ധിച്ചു, സുര്‍ജേവാല മല്‍സരത്തിന്
Recommended Video
ദില്ലി: ഹരിയാന വാശിയേറിയ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഐഎന്‍എല്‍ഡി എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന ജിന്ത് നിയമസഭാ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ്. എന്തുവില കൊടുത്തും വിജയം നേടണമെന്നതാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ്, ബിജെപി, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി) എന്നിവരാണ് ഉപതിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുക.
ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന് കോണ്‍ഗ്രസ് ബുധനാഴ്ച വിശദമായി ചര്‍ച്ച ചെയ്തു. കെസി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത് മറ്റൊരു ദേശീയ നേതാവിനെ. അദ്ദേഹം മല്‍സരിക്കാനില്ലെന്ന് അറിയിച്ചു. ഒടുവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു....
രണ്‍ദീപ് സുര്‍ജേവാല
കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്തിനാണ് ദേശീയ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതെന്ന ചോദ്യം സ്വാഭാവികം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഇനിയൊരു പരാജയ വാര്‍ത്ത ഉണ്ടാകരുത് എന്നാണ് കോണ്‍ഗ്രസ് യോഗത്തിലെ ധാരണ.
വേണുഗോപാലിന്റെ അധ്യക്ഷതയില്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ യോഗം ചേര്‍ന്നത്. ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. ഒടുവില്‍ സുര്‍ജേവാലയെ മല്‍സരിപ്പിക്കാനാണ് ധാരണയായത്. അദ്ദേഹം ആദ്യം സമ്മതിച്ചില്ല.
പൊടിപാറും പോരാട്ടം
കെസി വേണുഗോപാല്‍ യോഗ തീരുമാനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. അദ്ദേഹം നേരിട്ട് സുര്‍ജേവാലയെ വിളിച്ചു. മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ സുര്‍ജേവാല സമ്മതിച്ചു. ദേശീയ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ ഹരിയാന ഉപതിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ ശ്രദ്ധേയമാകും.
കോണ്‍ഗ്രസിന്റെ വിശ്വാസം
ഹരിയാനയില്‍ കോണ്‍ഗ്രസിന് മല്‍സരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പ്രമുഖനായ നേതാവാണ് സുര്‍ജേവാല. അദ്ദേഹം മല്‍സരിച്ചാല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്ന് നേതാക്കള്‍ കരുതുന്നു. 2005ല്‍ ഈ മണ്ഡലത്തില്‍ സുര്‍ജേവാല മല്‍സരിച്ചിരുന്നു. ഐഎന്‍എല്‍ഡി അധ്യക്ഷന്‍ ഓം പ്രകാശ് ചൗത്താലയെ അദ്ദേഹം പരാജയപ്പെടുത്തുകയായിരുന്നു.
ജനുവരി 28ന്
കോണ്‍ഗ്രസിന്റെ ദേശീയതലത്തില്‍ കമ്യൂണിക്കേഷന്‍ ചുമതലയുള്ള നേതാവാണ് സുര്‍ജേവാല. ഇദ്ദേഹം നിലവില്‍ ഹരിയാനയിലെ കൈത്താല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ജനുവരി 28നാണ് ജിന്ത് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. ഫലം ഈ മാസം 31ന് പ്രഖ്യാപിക്കും.
പരാജയപ്പെടരുത്
അടുത്തിടെ നടന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. കോണ്‍ഗ്രസിന്റെ പ്രതിഛായ ദേശീയതലത്തില്‍ മെച്ചപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ അത് വന്‍ വാര്‍ത്തയാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു.
പത്രികാ സമര്‍പ്പണം
ഈ സാഹചര്യത്തിലാണ് എന്ത് വില കൊടുത്തും ജിന്ത് മണ്ഡലത്തില്‍ വിജയിക്കണം എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും അതുകൊണ്ടുതന്നെ. ജനുവരി 10നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. വ്യാഴാഴ്ച രണ്‍ദീപ് സുര്‍ജേവാല പത്രിക സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ബിജെപി കരുതുന്നത്
2019 നവംബര്‍ രണ്ടിനാണ് ഹരിയാന നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുക. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. അടുത്തിടെ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയമായിരുന്നു. ഉപതിരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.
ബിജെപിയുടെ നീക്കം
ജിന്ത് മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ തരംഗം അവസാനിച്ചിട്ടില്ല. മാത്രമല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തിലും ബിജെപി ചില കളികള്‍ നടത്തിയിട്ടുണ്ട്. ഐഎന്‍എല്‍ഡി എംഎല്‍എ ഹരി ചന്ദ് മിദ്ധ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എംഎല്‍എയുടെ മകന്
ഹരിചന്ദ് മിദ്ധയുടെ മകന് കൃഷ്ണ മിദ്ധയെ ആണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കൃഷ്ണയെ സ്ഥാനാര്‍ഥിയാക്കിയതിനാല്‍ സഹതാപ വോട്ട് കിട്ടുമെന്ന് ബിജെപി കരുതുന്നു. അതേസമയം, ഐഎന്‍എല്‍ഡി ആരെ മല്‍സരിപ്പിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐഎന്‍എല്‍ഡിയും വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പുതിയ മറ്റൊരു സ്ഥാനാര്‍ഥി
അതേസമയം, മുന്‍ ഐഎന്‍എല്‍ഡി നേതാവും എംപിയുമായ ദുശ്യന്ത് ചൗത്താല, തന്റെ സഹോദരന് ദിഗ്വിജയ് ചൗത്താലയെ ജിന്തില്‍ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്തിടെ ഐഎന്‍എല്‍ഡിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ദുശ്യന്ത് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ജനനായക് ജനതാ പാര്‍ട്ടി എന്നാണ് അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ദിഗ്വിജയ് മല്‍സരിക്കുക.
മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്; താജ്മഹൽ കണ്ടെങ്കിലും സ്നേഹം എന്താണെന്ന് മനസിലാക്കട്ടെ!!