മധ്യപ്രദേശില്‍ 60 ലക്ഷ്യം വ്യാജ വോട്ടർമാർ... ലക്ഷ്യം തിരഞ്ഞെടുപ്പ് അട്ടിമറി? പരാതിയുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടെയാണ് അതീവ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ 60 ലക്ഷ്യം വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയിട്ടുണ്ട് എന്നാണ് ആരോപണം.
വെറും ഒരു ആരോപണം മാത്രമല്ല ഇത്. തെളിവ് സഹിതം കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ തന്നെ 26 പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട് എന്നാണ് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ളത്.
ഭരണത്തിന്റെ ദുരുപയോഗം ആണ് ഇത് വഴി ബിജെപി നടത്തിയിരിക്കുന്നത് എന്നാണ് പിസിസി പ്രസിഡന്റ് കമല്‍ നാഥ് ആരോപിക്കുന്നത്. 10 വര്‍ഷം കൊണ്ട് 24 ശതമാനം ജനസംഖ്യാ വര്‍ദ്ധന ഉണ്ടായ ഒരു സംസ്ഥാനത്ത് വോട്ടര്‍മാരുടെ എണ്ണത്തില്‍ മാത്രം എങ്ങനെയാണ് 40 ശതമാനം വര്‍ദ്ധന ഉണ്ടാവുക എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉന്നയിക്കുന്ന ചോദ്യം.
എന്തായാലും കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ തന്നെ ആണ് എടുത്തിട്ടുള്ളത്. നാല് സംഘങ്ങളെ ആണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ചിട്ടുള്ളത്. കൃത്യമായി, ഓരോ വ്യക്തികളേയും കുറിച്ച് അന്വേഷിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 4 ന് ആണ് അന്വേഷം തുടങ്ങുക.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും കോണ്‍ഗ്രസ് പറയുന്ന കണക്ക് അങ്ങനെയങ്ങ് അംഗീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറല്ല. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ ഉണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. 3.86 വ്യാജ വോട്ടര്‍മാരുടെ പേരുകള്‍ തങ്ങള്‍ ഇതുവരെ നീക്കിയിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിക്കുന്നും ഉണ്ട്.
ആദ്യമായിട്ടല്ല മധ്യപ്രദേശില്‍ ഇങ്ങനെ ഒരു ആരോപണം ഉയരുന്നതും നടപടി ഉണ്ടാകുന്നതും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പും കോണ്‍ഗ്രസ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എപ്രില്‍ മാസത്തില്‍ ആറ ലക്ഷം പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
ആരോപണത്തെ കുറിച്ച് അന്വേഷിക്കട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. തെറ്റായ പേരുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റണം എന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.