രാഷ്ട്രീയ കാര്യസമിതി,ടാസ്ക് ഫോഴ്സസ്; ഭാവി പദ്ധതികൾ നടപ്പാക്കാൻ 3 പുതിയ സമിതികളുമായി കോൺഗ്രസ്
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിന് മുൻ ദേശീയ തലത്തിൽ രാഷ്ട്രീയ കാര്യ സമിതി രൂപീകരിച്ച് കോൺഗ്രസ്. പ്രധാന വിഷയങ്ങളിൽ മാർഗോപദേശങ്ങൾ നൽകുന്നതിനായി രാഷ്ട്രീയ കാര്യ സമിതി, ഉദയ്പുറില്‍ നടന്ന ചിന്തന്‍ ശിബിരിലെ 'നവ സങ്കല്‍പ്' തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി ടാസ്ക് ഫോഴ്സ് 2024, ഒക്ടോബർ 2 'ഭാരത് ജോഡോ യാത്ര' ഏകോപിപ്പിക്കുന്നതിനായുള്ള സമിതി എന്നിങ്ങനെയാണ് രൂപീകരിച്ചിരിക്കുന്നത്.
പാര്‍ലമെന്റെറി ബോര്‍ഡെന്ന ഗ്രൂപ്പ് 23ന്‍റെ ആവശ്യം തളളിയാണ് രാഷ്ട്രീയ കാര്യ സമിതി രൂപീകരിച്ചിരിക്കുന്നത്. നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നീ നേതാക്കളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി തന്നെയാണ് രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷ. മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി,മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അംബികാ സോണി, ദിഗ് വിജയ് സിങ്, കെ സി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ് തുടങ്ങിയ നേതാക്കളും സമിതിയിൽ അംഗങ്ങളാണ്.
പി ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി വാദ്ര, രൺദീപ് സിങ് സുർജേവാല, സുനിൽ കനുഗോലു എന്നിവരാണ് 'ടാസ്‌ക് ഫോഴ്‌സ് 2024' അംഗങ്ങൾ. സംഘടനപരമായ നടപടികൾ, ആശയ വിനിമയം, മാധ്യമങ്ങളുമായുള്ള ഇടപെടൽ, തെരഞ്ഞെടുപ്പ് മാനേജ്മെന്റ് എന്നിവയാണ് അംഗങ്ങൾക്കുള്ള പ്രത്യേക ചുമതലകൾ.ഉദയ്പൂർ നവ സങ്കൽപ് പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തുടർ നടപടികളും സമിതി കൈക്കൊളളും.
കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ
ദിഗ് വിജയ് സിങ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രവ്‌നീത് സിങ് ബിട്ടു, കെ.ജെ. ജോര്‍ജ്, ജോതി മണി, പ്രദ്യുത് ബോര്‍ദോലോയ്, ജിതു പട് വാരി, സലീ അഹമ്മദ് എന്നിവരെയാണ് ഭാരത് ജോഡോ ഏകോപന സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര നടത്തുന്നത്. ഗാന്ധി ജയന്തി ദിനത്തിലാണ് യാത്ര തുടങ്ങുന്നത്. അഞ്ച് മാസം കൊണ്ടായിരിക്കും യാത്ര പുർത്തിയാക്കുക. രാജീവ് ഗാന്ധി മുൻപ് നടത്തിയ യാത്രയ്ക്ക് സമാനമായാണ് യാത്ര.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് രാഹുലിനെ നേതൃ സ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് യാത്ര. ഒപ്പം ബി ജെ പിയെ നേരിടാൻ സഖ്യകക്ഷി ബന്ധം വളർത്തിയെടുക്കാനുമാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.