കോൺഗ്രസിന്റെ നിർണായക നീക്കം...ബിജെപിയെ വീഴാത്താൻ പുതിയ കൂട്ട്; സഖ്യം ഉറപ്പിച്ച് നേതൃത്വം
പനാജി; അടുത്ത വർഷം ആദ്യമാണ് ഗോവയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനുള്ള തീരുമാനമായിരുന്നു കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടമാകാൻ കാരണമായത്. എന്നാൽ 2017 ആവർത്തിക്കാതിരിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഗോവയിൽ നടത്തിയിരിക്കുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പ്രാദേശിക കക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിൽ എത്തി കഴിഞ്ഞു. നേരത്തെ എൻഡിഎ സഖ്യകക്ഷിയായിരുന്നു ജിഎഫ്പി. വിശദാംശങ്ങളിലേക്ക്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി ജെ പിക്ക് അന്ന് ലഭിച്ചത് 13 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ബി ജെ പി സഖ്യത്തിലെത്തുകയും കോൺഗ്രസിനെ അധികാരത്തിലേറുന്നത് തടയുകയും ചെയ്തു.

അതേസമയം ഭരണത്തിലേറിയ പിന്നാലെ കോൺഗ്രസിൽ നിന്നും ഗോവ മഹാരാഷ്ട്ര ഗോമന്ത് പാർട്ടിയിൽ നിന്നും എംഎൽഎമാരെ ബിജെപി അടർത്തിയെടുത്ത് ഭരണം സുരക്ഷിതമാക്കി. പുതിയ അംഗങ്ങളെത്തിയതോടെ ഗോവ ഫോർവേഡ് പാർട്ടിയിലെ അംഗങ്ങൾക്ക് മന്ത്രിസഭയിൽ സ്ഥാനം നഷ്ടമായിരുന്നു. ഇതോടെ ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ ജി എഫ് പി മുന്നണി വിട്ട് പുറത്തെത്തി.

ഇത്തവണ ബി ജെ പിയെ എന്ത് വിധേനയും അധികാരത്തിൽ വീഴ്ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജി എഫ് പി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് ജി എഫ് വ്യക്തമാക്കിയിരുന്നുവെങ്കിലും കോൺഗ്രസ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. അതേസമയം ഗോവയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ ജിഎഫ്പി സഖ്യം ഉറപ്പിച്ചതായി ഇരു പാർട്ടി നേതൃത്വങ്ങളും വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ജിഎഫ്പി അധ്യക്ഷൻ വിജയ് സർദേശായി, ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തിരുമാനം കൈക്കൊണ്ടത്. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകൾ ഇരു കക്ഷികളും ഉടൻ പൂർത്തിയാക്കും.

നിലവിൽ മൂന്ന് എം എൽ എമാരാണ് ജി എഫ് പിക്കുള്ളത്. അതേസമയം സിയോലിം എം എൽ എ വിനോദ് പാലിയൻകാർ വിജയ് സർദേശായിയെ അനുഗമിച്ചപ്പോൾ, മറ്റൊരു എംഎൽഎ ജയേഷ് സൽഗോങ്കറിന്റെ അസാന്നിധ്യം ചർച്ചയായിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത സ്വതന്ത്ര എം എൽ എയായ പ്രസാദ് ഗോയങ്കരുടെ യോഗത്തിലെ സാന്നിധ്യവും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഗോവ ഏറെ കാത്തിരുന്ന ടീം ഒടുവിൽ യാഥാർത്ഥ്യമായി, "യോഗത്തിന് ശേഷം സർദേശായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ ഐക്യം അഴിമതിയും ജനവിരുദ്ധവുമായ ബിജെപി സർക്കാരിൽ നിന്ന് ഗോവയെ മോചിപ്പിക്കും, സർദേശായി വ്യക്തമാക്കി. അതേസമയം ബി ജെ പിയിൽ നിന്നുള്ള നിരവധി നേതാക്കൾ ഉടൻ സഖ്യത്തിന്റെ ഭാഗമാകുമെന്നും സർദേശായി പറഞ്ഞു.

അതേമയം കോൺഗ്രസ്-ജിഎഫ്പി സഖ്യം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ് സഖ്യത്തിന് സാധിക്കുമെന്ന വികാരം സൃഷ്ടിക്കാൻ പുതിയ സഖ്യത്തിന് സാധിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. അതിനിടെ കോൺഗ്രസ്-ജിഎഫ്പി സഖ്യത്തിലേക്ക് ഇനി എൻ സി പിയും ശിവസേനയും കൈകോർക്കുമോയെന്ന ചർച്ചകളും ഇതോടെ ചൂട് പിടിച്ചിട്ടുണ്ട്.

കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചന എൻസിപി നൽകിയിരുന്നു. കോൺഗ്രസ് സഖ്യത്തിന് തയ്യാറായാൽ ശിവസേനയും സഖ്യത്തിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ശിവസേനയ്ക്കും എൻസിപിക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്.












Click it and Unblock the Notifications