യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്
ലഖ്നൗ; സംസ്ഥാനത്തെ നഷ്ട പ്രതാപം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. യുപിയുടെ പൂർണ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത് മുതൽ സംസ്ഥാനത്ത് സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുകയാണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ചുമതലയേറ്റത് മുതൽ തന്നെ യോഗി ആദിത്യ നാഥ് സർക്കാരിനെ മുൾമുനയിൽ നിർത്തികൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ.
ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് പാർട്ടി. തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പുതിയ സംഘടനയ്ക്കാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ
പ്രിയങ്കയുടെ വരവ്
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് യുപിയുടെ ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് ചുമതലപ്പെടുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ല. എന്ന് മാത്രമല്ല കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധി എട്ട് നിലയിൽ പരാജയപ്പെടുകയും ചെയ്തു.
കോൺഗ്രസിന് അനുകൂലം
എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല പ്രിയങ്കയെ യുപിയിലേക്ക് അയച്ചതെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ലക്ഷ്യമെന്നും മുൻ കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായി രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം തൊട്ട് പിന്നാലെ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക തന്റെ പണി തുടങ്ങിയെന്ന് വ്യക്തമാക്കുന്ന ഫലമായിരുന്നു പുറത്തുവന്നത്.
വോട്ടുകൾ ഉയർത്തി
സീറ്റുകൾ വിജയിക്കാൻ സാധിച്ചില്ലേങ്കിലും കോൺഗ്രസിന്റെ വോട്ടുകൾ ഉയർന്നു. ഇതിന് പിന്നാലെ ബിഎസ്പി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് ിരവധി നേതാക്കൾ ചേർന്നു. സർക്കാരിനെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങളിലൂടെ മുഖ്യമന്ത്രി യോഗിയേയും മുൾ മുനയിൽ നിർത്തുകയാണ് പ്രിയങ്ക.
പുതിയ സംഘടന
ഒപ്പം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രിയങ്കയുടെ നേതൃത്വത്തൽ സജീവമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വെച്ച് പ്രത്യേക സംഘടനയാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്.
ബ്രാഹ്മണരുടെ ശബ്ദമായി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതി പ്രസാദയാണ് ബ്രാഹ്മിൺ ചേതന പരിഷദ് എന്ന പേരിൽ സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ബ്രാഹ്മണ സമുദായത്തിന്റെ ശബ്ദമായി മാറുകയാണ് സംഘടന കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ജിതിൻ പ്രസാദ് ദി പ്രിന്റിനോട് പ്രതികരിച്ചു.
Recommended Video
കടുത്ത അവഗണന
യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ബ്രാഹ്മണ സമുദായം കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ജിതിൻ പ്രസാദ് പറഞ്ഞു. ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബ്രാഹ്മണർക്കെതിരായ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും പലമടങ്ങ് വർദ്ധിച്ചു. അവർക്ക് നീതി ലഭിക്കുന്നില്ല. ഇതിനെതിരെ സമുദായത്തെ സംഘടിപ്പിക്കുകയാണെന്ന് ലക്ഷ്യമെന്നും ജിതിൻ പറഞ്ഞു.
കടുത്ത ആക്രമണം നേരിടുന്നു
സംസ്ഥാനത്ത് അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെക്കാള്‍ ആക്രമണം നേരിടുന്നത് ബ്രാഹ്മണരാണ്. ബ്രാഹ്മണരോട് യോഗി സർക്കാർ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബ്രാഹ്നണരുടെ പിന്തുണയോടെ ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ വിജയിച്ചിട്ടും സർക്കാർ ബ്രാഹ്മണരെ തഴയുകയാണെന്ന് നേരത്തേയും കോൺഗ്രസ് ആരോപിച്ചിരുന്നു.
വിവേചനം കാണിക്കുന്നുവെന്ന്
ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ വിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന വാദം നേരത്തെയും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ക്ഷത്രിയ വിഭാഗക്കാരനായ യോഗി ബ്രാഹ്മണരോട് വിവേചനം കാണിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. യോഗി മന്ത്രിസഭയിലെ 58 പേരിൽ 28 പേര് സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരാണ്. 19 പേര് പിന്നാക്ക വിഭഗത്തില്‍പ്പെട്ടവരും. 8 പേർ ബ്രാഹ്മണരും ക്ഷത്രിയരുമാണ്.
ബിജെപിയിൽ നിന്ന് അകലുന്നു
അതേസമയം ബിജെപിയിൽ നിന്ന് അകലുന്ന ബ്രാഹ്നണ വിഭാഗത്തിന്റെ വോട്ടുകൾ പെട്ടിയിലാക്കാനണ് സംഘടനയിലൂടെ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഗോരഖ്പൂർ, ഫുൽപൂർ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിന് പിന്നിൽ ബ്രാഹ്മണ വോട്ടുകൾ നഷ്ടമായതാണെന്ന വിലയിരുത്തലകൾ ഉണ്ടായിരുന്നു.
കാരണം യോദി ആദിത്യ നാഥ്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂർ സമുദായക്കാരനായതിനാൽ ബ്രാഹ്മണർ ബിജെപിയിൽ നിന്ന് അകലാൻ കാരണമായിട്ടുണ്ടെന്നായിരുന്നു പാർട്ടിയുടെ തന്നെ റിപ്പോർട്ട്. ഗോരഖ്പുർ മണ്ഡലത്തിൽ ബ്രാഹ്മണ സ്ഥാനാർഥിയെ നിർത്തിയിട്ടും ബ്രാഹ്മണ വോട്ടുകൾ സമാഹരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടിരുന്നു.
ഒപ്പം ദളിത് വോട്ടുകളും
യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഠാക്കൂർ സമുദായത്തിനു പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയും ബ്രാഹ്മണർക്ക് ഉണ്ട്. ഇത് മുതലെടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഒപ്പം ബിഎസ്പിയുടെ ദളിത് വോട്ടുകളിലും കോൺഗ്രസിന് കണ്ണുണ്ട്. ഉത്തർപ്രദേശിൽ അടിത്തറ ഇളകി നിൽക്കുന്ന ബിഎസ്പിയെ ലക്ഷ്യം വെച്ചും പ്രിയങ്ക ഗാന്ധി തന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്.