59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് 2 മന്ത്രിമാർ; സത്യപ്രതിജ്ഞ നാളെ
തമിഴ്നാട്ടിൽ 59 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും മന്ത്രിസഭയിലെത്തുന്നു. നാളെ കോൺഗ്രസ് എംഎൽഎമാരായ അഡ്വ. രാജേഷ് കുമാറും പി. വിശ്വനാഥനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിൽ ദീർഘകാലമായി ഒതുങ്ങിക്കിടന്ന കോൺഗ്രസിനെ സംബന്ധിച്ച് ഇത് വലിയൊരു തിരിച്ചുവരവാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇരുവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എക്സിലൂടെ അറിയിച്ചു. "59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്. ഇത് ഞങ്ങൾക്ക് ചരിത്രപരമായ മുഹൂർത്തമാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉയർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിന്റെ സ്വാധീനം വർഷങ്ങളായി കുറഞ്ഞിരുന്നു. ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസ് സഖ്യകക്ഷിയായി തുടർന്നെങ്കിലും ഭരണത്തിൽ നേരിട്ട് പങ്കാളിയാകാൻ അവസരം ലഭിച്ചിരുന്നില്ല. പ്രത്യേകിച്ച് ഒരു പതിറ്റാണ്ടിലേറെയായി ഡിഎംകെയുമായി ചേർന്ന് തിരഞ്ഞെടുപ്പുകൾ നേരിട്ടിട്ടും മന്ത്രിസഭാ പ്രാതിനിധ്യം പാർട്ടിക്ക് ലഭിക്കാത്തത് കോൺഗ്രസിനുള്ളിൽ വലിയ അസ്വസ്ഥകൾക്ക് വഴിവെച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജന ചർച്ചകളിലായിരുന്നു ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ഭിന്നത പരസ്യമായത്. 41 സീറ്റുകൾ വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയെങ്കിലും, 20-ൽ അധികം സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. ചർച്ചകൾ പലഘട്ടങ്ങളിലായി നടന്നെങ്കിലും ഇരു പാർട്ടികളും തമ്മിൽ രമ്യതയിൽ എത്തിയിരുന്നില്ല. ഈ അതൃപ്തികൾക്കിടെയാണ് ഫലം വന്നതിന് പിന്നാലെ ടിവികെയുമായി കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ചത്.
ഇതിനിടെ, മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ടിവികെ നേതൃത്വം മറ്റു സഖ്യകക്ഷികളുമായും ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. വിസികെ നേതാവ് തോൾ തിരുമവാലൻ മന്ത്രിസഭയിൽ ചേരണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആദവ് അർജുന മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾക്കും മന്ത്രിസഭയിൽ ചേരാൻ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
"ടിവികെ സർക്കാരിനെ പിന്തുണച്ച കോൺഗ്രസിനോട് മന്ത്രിസഭയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനുള്ള സിപിഐയുടെയും സിപിഎമ്മിന്റെയും തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു," എന്നും ആദവ് അർജുനൻ പറഞ്ഞു. ദീർഘകാലമായി ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചായിരുന്നു തമിഴ്നാട്ടിലെ അധികാര രാഷ്ട്രീയം മുന്നേറിയിരുന്നത്. ആ സാഹചര്യത്തിൽ കോൺഗ്രസ് വീണ്ടും മന്ത്രിസഭയിലെത്തുന്നത് വെറും രണ്ട് മന്ത്രിസ്ഥാനം ലഭിച്ചതെന്നതിലുപരി സംസ്ഥാനത്തെ സഖ്യരാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ രൂപപ്പെടുന്നുവെന്ന സൂചനയായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.












Click it and Unblock the Notifications