ഉത്തരാഖണ്ഡില്‍ മിന്നിത്തിളങ്ങി കോണ്‍ഗ്രസ്; ഇത്തവണ വന്‍ തിരിച്ചുവരവ്, തകര്‍ന്നടിഞ്ഞ് ബിജെപി!!
Recommended Video
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവിന്റെ പാതയില്‍. നഗര ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയത് മികച്ച വിജയം. ഏഴില്‍ മൂന്ന് മേയര്‍ പദവികളും കോണ്‍ഗ്രസ് സ്വന്തമാക്കി. അന്തിമഫലം പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നത്.
എന്നാല്‍ ഫലം വന്നപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് മുന്നേറ്റത്തിന് പുറമെ ഒട്ടേറെ സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുമേയര്‍ പദവി പോലും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ആ സ്ഥാനത്താണ് ഇത്തവണത്തെ കുതിപ്പ്. സംസ്ഥാനത്ത് ബിജെപിക്ക് സംഭവിച്ച ക്ഷീണം തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
ബിജെപി പരിഹസിച്ച പോലെ
ബിജെപി പരിഹസിച്ച പോലെ മുങ്ങുന്ന കപ്പല്‍ അല്ല കോണ്‍ഗ്രസ് എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഉത്തരാഖണ്ഡിലെ ഏഴ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. മൂന്ന് മേയര്‍ പദവികള്‍ ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു മൂന്നും. മറ്റിടത്തെല്ലാം മികച്ച വിജയവും നേടി.
120ലധികം പേര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ 120ലധികം പേര്‍ കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. അന്തിമഫലം വന്നിട്ടില്ല. 30 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ വിജയം ഇത്തവണ എടുത്തുപറയേണ്ടതാണ്. അതിന് കാരണവുമുണ്ട്.
ഒരു മേയല്‍ പോലുമുണ്ടായിരുന്നില്ല
2013ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു മേയര്‍ പദവി പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. നഗരസഭകൡ കൗണ്‍സിലര്‍ സ്ഥാനങ്ങളും കോണ്‍ഗ്രസിന് വളരെ കുറവായിരുന്നു. ആ സാഹചര്യത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് മൂന്ന് മേയര്‍ പദവികള്‍ സ്വന്തമാക്കിയിരിക്കുന്നത്.
മികച്ച ലീഡ് നേടി
ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖരാണ് സുമിത് ഹൃദേഷ്, അനിത ശര്‍മ, ഹേമലത നേഗി എന്നിവര്‍. പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദേഷിന്റെ മകനാണ് സുമിത്. ഇദ്ദേഹം 2000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും മികച്ച വിജയമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസ് വിജയം.
ശക്തമായ ഗ്രൂപ്പ് പോര്
ശക്തമായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കരുതിയിരുന്നത്. കാരണം, തിരഞ്ഞെടുപ്പ് വേളയില്‍ വരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് പ്രകടമായിരുന്നു. ഇത് ബിജെപി വീണ്ടും ജയിക്കുന്നതിന് കാരണമായേക്കാമെന്നാണ് അനുമാനിച്ചിരുന്നത്. പക്ഷേ, ഫലം മറിച്ചാണ്.
പ്രതിപക്ഷ നേതാവിന്റെ വിവാദ നീക്കം
പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദേഷിന്റെ ചില നടപടികളാണ് വിവാദമായിരുന്നത്. മകന്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ മാത്രമാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നത്. ഇതിനെ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തില്‍ അത്ര താല്‍പ്പര്യം കാണിക്കുകയും ചെയ്തില്ല.
ക്ഷണിച്ചില്ലെന്ന് നേതാക്കള്‍
മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അവസാന രണ്ട് ദിവസങ്ങളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ രംഗത്തുവന്നതും വിവാദമായിരുന്നു.
2019ലേക്കുള്ള സൂചന
എന്നാല്‍ എല്ലാ വിവാദങ്ങളും കത്തിനില്‍ക്കവെ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായത് ശുഭ സൂചനയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ് പറയുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആര് ജയിക്കുമെന്ന സൂചനയാണിതെന്ന് അദ്ദേഹം പറയുന്നു. ബിജെപിയുടെ അമിതമായ ആത്മവിശ്വാസത്തിനേറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരകാശി ജില്ലയില്‍
ഉത്തരകാശി ജില്ലയില്‍ കോണ്‍ഗ്രസും സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് തിളങ്ങിയത്. ജില്ലയിലെ മൂന്ന് ചെയര്‍മാന്‍ സീറ്റുകളും കോണ്‍ഗ്രസ് നേടി. അതേസമയം, ചിന്‍യാലിസോദിലെ ചെയര്‍മാന്‍ പദവി ലഭിച്ചത് സ്വതന്ത്രസ്ഥാനാര്‍ഥിക്കാണ്. ഇവിടെയുള്ള 39 വാര്‍ഡുകളില്‍ 25ഉം സ്വതന്ത്രര്‍ നേടി.
ബിജെപിക്ക് ക്ഷീണം
ഉത്തരകാശിയില്‍ ബിജെപിക്ക് രണ്ട് എംഎല്‍എമാരുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ല. നോഗോണില്‍ ഒരു ചെയര്‍മാന്‍ സീറ്റ് ബിജെപിക്ക് ലഭിച്ചു. കൂടാതെ ആറ് വാര്‍ഡിലും ബിജെപി ജയിച്ചു.
കോണ്‍ഗ്രസും സ്വതന്ത്രരും
മുസൂരിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വതന്ത്രസ്ഥാനാര്‍ഥികളാണ് ഇവിടെ കൂടുതല്‍ സീറ്റ് നേടിയത്. ഒമ്പത് സീറ്റില്‍ സ്വതന്ത്രര്‍ ജയിച്ചു. നാല് സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ഡെറാഡൂണിലെ 34 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 15 എണ്ണം നേടി. ബിജെപി 14, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് ഫലം.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു