വീര്‍ സവര്‍ക്കറല്ല, ഇനി 'മാപ്പ്' സവര്‍ക്കര്‍; ആർഎസ്എസ് ശാഖകൾക്ക് നിയന്ത്രണം, നടപടികളുമായി കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആര്‍എസ്എസിനും കഴിഞ്ഞ ഭരണകാലയളവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും അവര്‍ നടത്തിയ ഇടപെടലിനെതിരേയും ശക്തമായ നടപടികാണ് കോണ്‍ഗ്രസ് സ്വീകരിച്ചു വരുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ആര്‍എസ്എസിന്‍റെയും ബിജെപിയുടേയും താല്‍പര്യത്തോടെ നടത്തിയ നിയമനങ്ങള്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് റദ്ദ്ചെയ്തിരുന്നു.
ഇത്തരം നടപടികള്‍ തുടരുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പാഠപുസത്കങ്ങളിലും ചില തിരുത്തലുകള്‍ കൊണ്ടുവരാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്‍റെ കാലത്ത് പാഠപുസത്കങ്ങളില്‍ ഇടം പിടിച്ച ഹിന്ദു മഹാസഭ നേതാവ് വിഡി സവര്‍ക്കറുടെ ആത്മകഥയുടെ ഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം വിശദാംശങ്ങള്‍ ഇങ്ങനെ..

രാജസ്ഥാനില്‍
രാജസ്ഥാനില്‍ ബിജെപി അധികാരത്തിലിരിക്കുമ്പോഴായിരുന്നു പത്താം ക്ലാസിലെ സാമൂഹപാഠ പുസ്തകത്തില്‍ ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറുടെ ആത്മകഥയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഈ ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് എടുത്ത് മാറ്റി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതി നല്‍കിയ മാപ്പപേക്ഷപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സിലബസ് റിവിഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

വീര്‍ ഇല്ല
സവര്‍ക്കറിന്റെ പേരിന് മുന്നിലെ ‘വീര്‍' എന്ന പദം ഒഴിവാക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. വീര്‍ സവര്‍ക്കര്‍ എന്ന പേരുമാറ്റി വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നാക്കി മറ്റും. ബിജെപി സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങളില്‍ ഭൂരിഭാഗവും ഈ അധ്യയന വര്‍ഷം മുതല്‍ നീക്കം ചെയ്യാനും ശുപാര്‍ശയുണ്ട്.

പുതുതായി
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സവര്‍ക്കറാണെന്നും 1910 ല്‍ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ 50 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ സവര്‍ക്കര്‍ ബ്രീട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിയ ചരിത്രവുമാണ് പുതുതായി പാഠത്തില്‍ ഉള്‍പ്പെടുത്തുന്നത്.

മധ്യപ്രദേശിലും
മധ്യപ്രദേശിലും ആര്‍എസ്എസിനെതിരെ ശക്തമായ നടപടികളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പൊതുഇടങ്ങളില്‍ ആര്‍എഎസ്എസ് ശാഖകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസിനെ
ആര്‍എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കും. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുത്തത് ഇനി ആവർത്തിക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

ശുദ്ധീകരണം
അധികാരത്തിലേറിയ ഉടന്‍ തന്നെ നല്ല രീതിയിലുള്ള ഒരു ശുദ്ധീകരണം മധ്യപ്രദേശില്‍ കമല്‍നാഥ് നടപ്പിലാക്കിയിരുന്നു.
15 വര്‍ഷത്തോളം ഒരേ കക്ഷി തന്നെ അധികാരത്തിലിരുന്നതിന്‍റെ പ്രശ്നങ്ങള്‍ പല സര്‍ക്കാര്‍ വകുപ്പുകളിലും ഉണ്ടെന്നായിരുന്നു കമല്‍നാഥിന്‍റെ വിശദീകരണം.

പ്രത്യേക അന്വേഷണം
വിവിധ വകുപ്പുകളില്‍ പ്രത്യേക അന്വേഷണം തന്നെ കമല്‍നാഥിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്നിരുന്നു. പല വകുപ്പുകളിലും ഉന്നത സ്ഥാനത്തിരിക്കുന്ന ആര്‍എസ്എസ്-ബിജെപി അനുകൂല മനോഭാവം വെച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കമല്‍നാഥ് നടപടി ആരംഭിക്കുകയും ചെയ്തു.

ഭരണത്തിന് തടസ്സം
ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥ തലപ്പത്ത് ഇരുന്നാല്‍ സുഖകരമായ ഭരണത്തിന് തടസ്സമായേക്കാം എന്നായിരുന്നു കമല്‍നാഥിന്‍റെ കണ്ടെത്തല്‍. 48 ഐഎഎസ് ഉദ്യോഗസ്ഥരെയായിരുന്നു കമല്‍നാഥ് സ്ഥലമാറ്റിയത്. 24 ജില്ലാ കളക്ടര്‍മാറും സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന്‍മാരില്‍ ഉള്‍പ്പെടുന്നു.

മധ്യപ്രദേശില്‍ ഇതാദ്യം
സമീപകാല ചരിത്രത്തില്‍ മധ്യപ്രദേശില്‍ ഇതാദ്യമായാണ് ഇത്രവലിയ ഉദ്യോഗസ്ഥ സ്ഥലമാറ്റം ഉണ്ടാവുന്നത്. ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധീകരണത്തിന് മുന്നോടിയായി ബിജെപി സര്‍ക്കാര്‍ രൂപം കൊടുത്ത സന്തോഷ വകുപ്പ് കമല്‍നാഥ് റദ്ദാക്കിയിരുന്നു.

സന്തോഷ വകുപ്പ് പൂട്ടിക്കെട്ടി
ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി സന്തോഷ വകുപ്പ് പൂട്ടിക്കെട്ടുന്നതെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. രാജ്യത്ത് ആദ്യമായി സന്തോഷത്തിനായി പ്രത്യേക വകുപ്പുണ്ടാക്കിയ സംസ്ഥാനമയിരുന്നു മധ്യപ്രദേശ്. കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ബിജെപി നടത്തുന്നതെങ്കിലും ഇതൊന്നും വിലവെക്കാതെയുള്ള പ്രവര്‍ത്തനമാണ് കമല്‍നാഥ് തുടരുന്നത്.












Click it and Unblock the Notifications