ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയ സാധ്യത, കേരളത്തിലെ 20 സീറ്റുകളിലും ജയിക്കുമെന്ന് കെസി വേണുഗോപാൽ
ഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന് വമ്പന്‍ വിജയം നേടാനുളള സാഹചര്യമാണ് കേരളത്തിലുളളത് എന്നും കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. പാര്‍ട്ടിക്കുളളിലെ ഭിന്നതകള്‍ക്കെതിരെ ദേശീയ നേതൃത്വം നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.

കേന്ദ്രസര്‍ക്കാരിനേയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ''പാര്‍ലമെന്റില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ല എന്നാണ് ബിജെപി ഒരു വശത്ത് ആരോപിക്കുന്നത്. മറുവശത്ത് അവര്‍ തന്നെ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ പാര്‍ലമെന്റിനെ പരിഹാസ്യമാക്കിയിരിക്കുകയാണ്'', വേണുഗോപാല്‍ പറഞ്ഞു.
''അവര്‍ക്ക് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണം എന്നില്ല. പ്രധാനമന്ത്രി രാജ്യസഭയിലോ ലോക്‌സഭയിലോ വരുന്നില്ല. പാര്‍ലമെന്റിനോട് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമില്ലേ. ജനം വിഡ്ഢികളല്ല. അവര്‍ കാര്യങ്ങള്‍ തിരിച്ചറിയുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം ജനം കാണുന്നുണ്ട്. ഇത് അവരുടെ പണമല്ല, പൊതുജനത്തിന്റെ പണമാണ്. ഈ സര്‍ക്കാര്‍ ജനാധിപത്യത്തിലോ ഫെഡറലിസത്തിലോ വിശ്വസിക്കുന്നില്ല. സമ്പൂര്‍ണ്ണ ഏകാധിപത്യമാണ്. പക്ഷേ ആളുകള്‍ ഇത് മനസ്സിലാക്കും. സമയമാകുമ്പോള്‍ മറുപടി നല്‍കുകയും ചെയ്യും'', കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യക്കാരെന്ന നിലയില്‍ വളരെ ആശങ്കയുണ്ടാക്കുന്ന കാലമാണിത്. മണിപ്പൂരിന് ശേഷം ഇപ്പോള്‍ ഹരിയാനയാണ്. എങ്ങനെയാണ് രാജ്യം ഇങ്ങനെയായത്. എല്ലായിടത്തും വിഭജന രാഷ്ട്രീയമാണ് അജണ്ട. എല്ലായിടത്തും ബിജെപി നയിക്കുന്ന സര്‍ക്കാരുകളാണ് ഇത്തരം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത്'', കെസി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications