ഇടതിനെ വെട്ടി കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍?; ആവശ്യം ശക്തം, സ്റ്റാലിന്റെ മനസ്സിലെന്ത്
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2021 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡി എം കെ സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. സി പി എം, സി പി ഐ ലീഗ് കക്ഷികളും ഈ സഖ്യത്തില്‍ ഭാഗമായിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും വന്‍ വിജയം നേടിയിരുന്നെങ്കിലും ദേശീയ തലത്തില്‍ കെജ്രിവാള്‍ ഉള്‍പ്പടെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഇതര ബദല്‍ സഖ്യത്തിലേക്ക് സ്റ്റാലിന്‍ പോയേക്കുമോയെന്ന ചർച്ചകള്‍ അടുത്തിടെ ഉയർന്ന് വന്നിരുന്നു.
ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി
എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടായിരുന്നു കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ഫ്ലാഗ് ഓഫ് എംകെ സ്റ്റാലിന്‍ നിർവ്വഹിച്ചത്. ഇതോടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അരക്കിട്ട് ഉറപ്പിക്കുക കൂടി ചെയ്യുകയാണ് സ്റ്റാലിന്‍.
സഖ്യത്തിനപ്പുറം രാഹുലും സ്റ്റാലിനും ഊഷ്മളമായ ബന്ധം പുലർത്തുന്നുവരുമാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ നടന്ന പൊതുറാലിയിലാണ് സ്റ്റാലിൻ രാഹുലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. "ചിലപ്പോൾ ഞങ്ങളുടെ ടെലിഫോൺ സംഭാഷണങ്ങളിൽ ഞാൻ അദ്ദേഹത്തെ 'സർ' എന്ന് വിളിക്കും, ഉടൻ തന്നെ സഹോദരൻ എന്ന് വിളിച്ചാല്‍ മതിയെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടും," സ്റ്റാലിൻ പറഞ്ഞു.
കോൺഗ്രസും ഡിഎംകെയും ഉറച്ച സഖ്യകക്ഷികളായി തുടരുമെന്ന ശക്തമായ സന്ദേശം സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും നൽകിയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 'ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ മുഖ്യമന്ത്രി വന്നു. കോൺഗ്രസും ഡിഎംകെയും സ്വാഭാവിക സഖ്യകക്ഷികളാണ്. രാഹുൽ ഗാന്ധിയും സ്റ്റാലിനും കോൺഗ്രസിന്റെയും ഡിഎംകെയുടെയും പ്രവർത്തകർക്ക് കാമരാജിനെയും കരുണാനിധിയെയും പോലെയാണ്." -തമിഴ്നാട് പി സി സി അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.
2004 മുതൽ ഡിഎംകെയും കോൺഗ്രസും സഖ്യകക്ഷികളായി തുടരുകയാണ്. ഇത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പങ്കാളിത്തമാണ്. 2014-ൽ ഇരുപാർട്ടികളും വേർപിരിഞ്ഞിരുന്നെങ്കിലും ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവർ വീണ്ടും ഒന്നിച്ചു. തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെങ്കിലും തെക്ക്, പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ ചില പോക്കറ്റുകളിൽ അവർക്ക് ശക്തമായ വോട്ട് ബാങ്കുണ്ട്.
ഭാരത് ജോഡോ യാത്രയില്‍ സംസ്ഥാനത്തുടനീളമുള്ള കേഡർമാരെ ആവേശം കൊള്ളിക്കാൻ അനുവദിച്ച നാല് ദിവസം പര്യാപ്തമല്ലാത്തതിനാൽ രാഹുൽ തമിഴ്‌നാട്ടിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഡി എം കെയുടെ ബി ജെ പി വിരുദ്ധ സമീപനത്തില്‍ മയം വരുന്നുവെന്ന അദ്ദേഹത്തെ എതിർക്കുന്നവരോടും അനുഭാവികളോടും പറയാനുള്ള അദ്ദേഹത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ് യാത്രയിലെ സ്റ്റാലിന്റെ സാന്നിധ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"നമ്മുടെ വിരോധികൾ തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുകയും മുഖ്യമന്ത്രി അത് തെറ്റാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. ഞങ്ങൾ കോൺഗ്രസിനൊപ്പമാണ്'' ഡി എം കെ വക്താവ് രാജീവ് ഗാന്ധി പറയുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവരുമായി സ്റ്റാലിൻ ഊഷ്മളമായ ബന്ധം പുലർത്തുന്നുണ്ടെങ്കിലും, കോൺഗ്രസുമായുള്ള സഖ്യം തമിഴ്‌നാട്ടിലും ഡൽഹിയിലും തനിക്കും പാർട്ടിക്കും കൂടുതല്‍ സഹായകരമാവുമെന്ന വിലയിരുത്തലും സ്റ്റാലിനുണ്ട്.
കോൺഗ്രസിന് ഡി എം കെയും ഡി എം കെയ്ക്ക് ദേശീയ തലത്തിൽ കോൺഗ്രസും ആവശ്യമാണ്. മറ്റേതൊരു നേതാക്കളേക്കാളും സ്റ്റാലിൻ സമവാക്യങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, "രാഷ്ട്രീയ നിരീക്ഷകനായ പി.രാമജയം പറയുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് അങ്ങനെ ചെയ്യരുതെന്ന് തീരുമാനിച്ചെങ്കിലും, സ്റ്റാലിൻ രാഹുലിനെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചിരുന്നു. 'കോൺഗ്രസ് ജയിച്ചില്ല. എന്നാൽ ഈ നീക്കം ഡി എം കെയെ സഹായിച്ചു," രാമജയം പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളില്‍ 38 സീറ്റുകളും നേടിക്കൊണ്ട് തമിഴ്നാട്ടില്‍ ഡി എം കെ നയിക്കുന്ന സഖ്യം വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ സഖ്യം വിജയിച്ചു. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് സഖ്യത്തിന് ലഭിച്ച സീറ്റുകള്‍.
ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ലക്ഷ്യമിടുന്നുണ്ട്. 12 സീറ്റാണ് പാർട്ടിയുടെ ആഗ്രഹം. കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതല്‍ കിട്ടണം. എന്നാല്‍ അത് എത്രത്തോളം സാധ്യമാണ് എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. ഡി എം കെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് അനുവദിക്കണമെങ്കില്‍ സി പി എം, സി പി ഐ ഉള്‍പ്പടേയുള്ള മറ്റ് കക്ഷികളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയോ പൂർണ്ണമായി ഇല്ലാതാക്കുകയോ വേണ്ടി വരും. എന്നാല്‍ അത്തരമൊരു നീക്കത്തിന് സ്റ്റാലിന്‍ തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.
തൃശ്ശൂർ ഇങ്ങെടുക്കാന്‍ ഒരിക്കല്‍ കൂടി സുരേഷ് ഗോപി: അടി വാര്യർക്ക്, കോണ്‍ഗ്രസിന് വേണ്ടി ബല്‍റാം