എൻസിപിയെ കൈവിടാനാകില്ല; പ്രകാശ് അംബേദ്ക്കറും, രാജ് താക്കറേയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് മഹാരാഷ്ട്ര. സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കുകയാണ് മുന്നണികൾ. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ബിജെപി - ശിവസേനാ സഖ്യമെങ്കിൽ കോൺഗ്രസ് എൻസിപി സഖ്യത്തിന് മുമ്പിൽ വലിയ വെല്ലുവിളികളാണുള്ളത്. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോകുന്നതാണ് ഇരുപാർട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി. മറുവശത്ത് ചെറുപാർട്ടികളുമായുള്ള സഖ്യചർച്ചകളും പുരോഗമിക്കുന്നുണ്ട്.
'അടിച്ചു പിരിഞ്ഞ്' ഒവൈസിയും പ്രകാശ് അംബേദ്കറും; മഹാരാഷ്ട്രയില്‍ ആശ്വാസം കോണ്‍ഗ്രസിന്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന മഹാരാഷ്ട്രയിൽ പ്രദേശിക കക്ഷികളെ കൂടി സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാതിയുമായോ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായോ യാതൊരു ചർച്ചയ്ക്കും ഇല്ലെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
സഖ്യമില്ല
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തോറോത്താണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിബിഎയുമായോ എംഎൻഎസുമായോ യാതൊരു സഖ്യവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ വഞ്ചിത് ബഹുജൻ അഘാതിയുമായോ മഹാരാഷ്ട്രാ നവനിർമാൺ സേനയുമായോ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച നടന്നില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും ചർച്ച നടത്തു. മറ്റ് പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്തുമെന്നും തോറോത്ത് വ്യക്തമാക്കി.
സീറ്റ് വിഭജനം ഇങ്ങനെ
288 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 110 സീറ്റിൽ കോൺഗ്രസും 105 സീറ്റിൽ എൻസിപിയും മത്സരിക്കാനാണ് ധാരണയായത്. മിച്ചമുള്ള 73 സീറ്റുകളുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് തോറോത്ത് വ്യക്തമാക്കി. പ്രാദേശിക പാർട്ടികൾക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്നും സീറ്റ് വിഭജനം നീതിപൂർവ്വമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെസന്റ്സ് ആന്റ് വർക്കേഴ്സ് പാർട്ടി, ആർപിഐ, ബഹുജൻ വികാസ് അഘാതി, രാജു ഷെട്ടിയുടെ ഷെട്കാരി സംഘാതന, ഇടത് പാർട്ടികൾ എന്നിവയാണ് കോൺഗ്രസ്- എൻസിപി സഖ്യത്തിന് ഒപ്പമുള്ള മറ്റ് പാർട്ടികൾ.
തീരുമാനം മാറ്റി
തുടക്കത്തിൽ എൻസിപിയും കോൺഗ്രസും 125 സീറ്റുകളിൽ വീതം വീതിച്ചെടുത്ത ശേഷം മിച്ചമുള്ള സീറ്റുകൾ ചെറുപാർട്ടികൾക്ക് വീതിച്ച് നൽകാനാണ് തീരുമാനമായത്. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. തുടർന്ന് 115 സീറ്റുകളിലേക്കുള്ള സാധ്യതാ സ്ഥാനാർത്ഥികളുടെ പട്ടികയുമായി കോൺഗ്രസ് രംഗത്ത് എത്തി. സോണിയാ ഗാന്ധി നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനമെടുക്കുമെന്നു തോറോത്ത് വ്യക്തമാക്കി.
ഉടക്കിപ്പിരിഞ്ഞു
നേരത്തെ പ്രകാശ് അംബേദ്കർ കോൺഗ്രസിന് മുമ്പിൽ 50:50 സീറ്റ് ഷെയറിംഗ് ഫോർമുല വെച്ചിരുന്നു. പ്രകാശ് അംബേദ്കറിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് ബാലാസാഹേബ് തോറോത്ത് വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമാകാം എന്നാൽ എൻസിപിയുമായി സഖ്യത്തിനില്ലെന്ന നിലപാടാണ് വിബിഎ സ്വീകരിച്ചത്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിന് എൻസിപിയുമായി സഖ്യമുണ്ട്, ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ചാണ് മത്സരിച്ചത്. എൻസിപിയെ കൈവിടാൻ സാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുകയായിരുന്നു.
സ്വാഗതം ചെയ്യുന്നു
വർഗീയ ശക്തികൾക്കെതിരെ സമാനസ്വഭാവമുള്ള പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ മാണിക്റാവു താക്കറെ പറഞ്ഞു. എന്നാൽ എൻസിപിയുമായുള്ള ബന്ധം ഒഴിവാക്കണമെന്ന പ്രകാശ് അംബേദ്കറിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന്റെ പ്രതീക്ഷകൾ തകർത്ത പ്രകാശ് അംബേദ്കർ- ഒവൈസി സഖ്യം വഴിപിരിയുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.