അവസാനഘട്ടത്തിൽ നിർണായക നീക്കവുമായി കോൺഗ്രസ്; പ്രധാനമന്ത്രി പദമല്ല ലക്ഷ്യം, വാശി പിടിക്കില്ല
ദില്ലി: നിർണായക ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ അവസാനവട്ടത്തിലേക്ക് കടക്കുമ്പോൾ വിജയപ്രതീക്ഷയിലാണ് ബിജെപിയും പ്രതിപക്ഷവും. ഭരണത്തുടർച്ചയ്ക്കായി ബിജെപിയും അധികാര തിരിച്ചുപിടിക്കാൻ കോൺഗ്രസും അവസാനഘട്ടത്തിലും തന്ത്രങ്ങൾ മനെയുകയാണ്. ആദ്യ ആറ് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബിജെപി കേവല ഭൂരിപക്ഷം മറി കടന്നുവെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ അവകാശപ്പെടുന്നത്. ഏഴാം ഘട്ടം പൂർത്തിയാകുന്നതോടെ ബിജെപിയുടെ സീറ്റ് നേട്ടം 300 കടക്കുമെന്നും 350ൽ അധികം സീറ്റുകളുടെ പിൻബലത്തോടെ എൻഡിഎ മുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് അമിത് ഷാ ആത്മ വിശ്വസം പ്രകടിപ്പിക്കുന്നത്.
അമിത് ഷാ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള മുതിർന്ന നേതാക്കൾ ബിജെപിയുടെ സീറ്റ് നേട്ടം 300ൽ കുറയില്ലെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എൻഡിഎയും മോദിയും വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. മോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ എന്ത് വിട്ടുവീഴ്ചകൾക്കും കോൺഗ്രസ് തയാറാണെന്നാണ് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്.
ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്
വാശി പിടിക്കില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രധാനമന്ത്രിപദത്തിന് വേണ്ടി വാശി പിടിക്കില്ല എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുകയുള്ളുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കുന്നത്.
നിർണായക നീക്കം
ബിജെപി വിരുദ്ധ ചേരി ശക്തിയാർജ്ജിക്കുന്ന വേളയിൽ ഗുലാം നബി ആസാദിന്റെ പ്രസ്താവന നിർണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതാണ് നല്ലത്. എന്നാൽ അത് കോൺഗ്രസിന് തന്നെ കിട്ടണമെന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. കോൺഗ്രസ് ഇതര പ്രധാനമന്ത്രി ഉണ്ടാകുന്നതിൽ എതിർപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അവസാന ഘട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് നമ്മൾ. ഈ തിരഞ്ഞെടുപ്പിൽ എൻഡിഎയോ ബിജെപിയോ അധികാരത്തിൽ എത്തില്ലെന്ന് തന്നെയാണ് വിലയരുത്തപ്പെടുന്നത്. നരേന്ദ്ര മോദി ഒരിക്കൽ കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ല. എൻഡിഎ-ബിജെപി വിരുദ്ധ സർക്കാരാണ് ഇനി അധികാരത്തിൽ എത്താൻ പോകുന്നതത്, പാട്നയിലെ വാർത്താ സമ്മേളനത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി
മികച്ച നേട്ടമുണ്ടാക്കാനായാൽ രാഹുൽ ഗാന്ധി തന്നെയാകും ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു കോൺഗ്രസ്. ബിജെപി വിരുദ്ധ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാനുള്ള നീക്കത്തിന് കോൺഗ്രസിന്റെ ഈ നിലപാട് കല്ലുകടിയായി. രാഹുൽ ഗാന്ധി പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന സ്റ്റാലിന്റെ പ്രസ്താവന മമതാ ബാനർജി അടക്കമുള്ള പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്
ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിൽ അവസാന നിമിഷം കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി സഖ്യം രൂപികരിച്ച അഖിലേഷ് യാദവിനും മായാവതിക്കുമുള്ള ശക്തമായ സന്ദേശം കൂടിയാണ് കോൺഗ്രസ് നൽകുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണു നട്ടിരിക്കുന്ന മായാവതിക്ക് കോൺഗ്രസിന്റെ നിലപാട് തിരിച്ചടി ആകും. പിടിവാശികളില്ലെന്ന് വ്യക്തമാക്കുന്ന കോൺഗ്രസിന്റെ നിലപാട് ദില്ലിയിൽ സഖ്യനീക്കങ്ങൾ പാതിവഴിക്ക് ഉപേക്ഷിച്ച ആം ആദ്മിക്കുള്ള മറുപടി കൂടിയാണ്.
മൂന്നാം മുന്നണി
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കേമൂന്നാം മുന്നണി രൂപികരിക്കാനുള്ള നീക്കങ്ങളും ദക്ഷിണേന്ത്യയിൽ സജീവമാണ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവാണ് ഫെഡറൽ മുന്നണി നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കെസിആറിന്റെ ക്ഷണം ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ നിരസിച്ചെങ്കിലും കെസിആർ പ്രതീക്ഷ കൈവിട്ടിട്ടില്ല.
ആന്ധ്രയിൽ നിന്നും സഖ്യം
തെലങ്കാനയിലെ 17 സീറ്റിലും ജയം ഉറപ്പിച്ചിരിക്കുകയാണ് കെസിആർ. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് ഇരുപതോളം സീറ്റുകൾ പിടിച്ചാൽ ഇരു സംസ്ഥാനങ്ങളിലൂം കൂടി വലിയൊരു സംഖ്യയാകും. തൂക്ക് സഭ വന്നാൽ ഒരു ഉപപ്രധാനമന്ത്രി പദമാണ് കെസിആർ ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് പിടിവാശി പിടിക്കില്ലെന്ന നിലപാട് സഖ്യനീക്കങ്ങളിൽ നിർണായകമാകും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ