സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!
ഭോപ്പാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്. പാര്‍ട്ടിയെ ചതിച്ച ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎല്‍എമാരെയും ഒരു പാഠം പഠിപ്പിക്കാനും അധികാരം തിരിച്ച് പിടിക്കാനുമുളള അവസരമാണ് കോണ്‍ഗ്രസിനത്.
അതിനിടെ പാര്‍ട്ടിക്കുളളിലെ സിന്ധ്യ അനുകൂലികള്‍ കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. ഇത്തരം നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
സിന്ധ്യയോട് ചായ്വുളളവര്‍
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കമല്‍നാഥിനൊപ്പം തന്നെ സ്വാധീനമുളള നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഗ്വോളിയോര്‍ മേഖലയില്‍ വലിയ സ്വാധീനം തന്നെ സിന്ധ്യയ്ക്കുണ്ട്. 22 എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത് കൊണ്ട് പോയ സിന്ധ്യയോട് ചായ്വുളളവര്‍ ഇപ്പോഴും മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തുടരുന്നുണ്ട്.
സ്ഥാനമാനങ്ങള്‍ മോഹിച്ച്
സംസ്ഥാനത്ത് പലയിടത്തും സിന്ധ്യ പക്ഷക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് ഇതിനകം രാജി വെച്ച് കഴിഞ്ഞു. പ്രത്യേകിച്ച് ഗ്വോളിയോര്‍ ചമ്പല്‍ മേഖലയില്‍ ഉളള നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ബിജെപിയാണ് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്നത് എന്നതിനാല്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചാണ് നേതാക്കളുടെ മറുകണ്ടം ചാടല്‍.
അന്ത്യശാസനം നല്കി
അതേസമയം കോണ്‍ഗ്രസിലെ അവശേഷിക്കുന്ന സിന്ധ്യ അനുകൂലികള്‍ പാര്‍ട്ടി വിടുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ചിലര്‍ രാജി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അവര്‍ പാര്‍ട്ടിക്കൊപ്പമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആശയക്കുഴപ്പമുണ്ട്. ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
മൂന്ന് ദിവസത്തെ സമയം
മൂന്ന് ദിവസത്തിനുളള ഈ നേതാക്കള്‍ പാര്‍ട്ടിയോടുളള കൂറ് തെളിയിക്കണം എന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഈ നേതാക്കള്‍ക്കെതിരെ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് രാം നിവാസ് രാവത്ത് കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടോ ഇല്ലയോ
ഈ യോഗത്തിലാണ് നേതാക്കളോട് മൂന്ന് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നത് നേതാക്കള്‍ വ്യക്തമാക്കണം. പാര്‍ട്ടിയുടെ ആശയത്തോട് ചേര്‍ന്ന് നില്‍ക്കാത്തവരെ കണ്ടെത്തുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും എന്നാണ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുതിയ ഭാരവാഹികൾ ഉടൻ
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള നീക്കത്തിലുമാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥാനങ്ങളിലേക്ക് ഉടനെ തന്നെ പുതിയ ഭാരവാഹികളെ നിയമിക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായ ദേവേന്ദ്ര ശര്‍മ വ്യക്തമാക്കി. പുറത്ത് പോയ നേതാക്കളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കോണ്‍ഗ്രസിലേക്ക് പുതിയതായി നിരവധി പേര് എത്തുന്നുണ്ടെന്നും ശര്‍മ പറഞ്ഞു.
അടിത്തട്ടില്‍ പണി
കോൺഗ്രസിൽ പരസ്യമായി തന്നെ ചില നേതാക്കളും അണികളും സിന്ധ്യയ്ക്ക് വേണ്ടി അടിത്തട്ടില്‍ പണിയെടുക്കുന്നുണ്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നവരാണെന്നും സൂചനകളുണ്ട്. ചിലര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ടിക്കറ്റുകളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വ്യാപകമായി പരാതി
ഇത്തരം നേതാക്കൾക്കെതിരെ പാര്‍ട്ടിയുടെ ജില്ലാ ഘടകങ്ങളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പാർട്ടി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സിന്ധ്യ അനുകൂലികളായ നാല് നേതാക്കളെയാണ് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയും നിലവില്‍ മധ്യപ്രദേശ് സര്‍ക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രിയുമായ തുള്‍സീം റാം സിലാവത്തുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. മാത്രമല്ല മുന്‍ മന്ത്രി ഡോ. പ്രഭുറാം ബിജെപി നേതാക്കളെ ബന്ധപ്പെടുന്നതായും കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.