കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് 1.8 കോടിയുടെ ബെൻസ് സമ്മാനം! ആരോപണവുമായി ബിജെപി
Recommended Video
ബെംഗളൂരു: നാല് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്നുമടക്കമുളള വാര്‍ത്തകളാണ് കര്‍ണാടകത്തില്‍ നിന്നും ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നാടകം നിര്‍ബാധകം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ് ഒന്നരക്കോടിയുടെ ബെന്‍സ്.
കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമ്മാനമായി ലഭിച്ചതെന്ന് ആരോപിക്കപ്പെടുന്ന ബെന്സാണിപ്പോള് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. വിശദാംശങ്ങളിങ്ങനെ:
1.8 കോടി വില വരുന്ന മെഴ്സിഡസ് ബെന്‍സ്
ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സിദ്ധരാമയ്യയ്ക്ക് എതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ഭൈരതി സുരേഷില്‍ നിന്നും സിദ്ധരാമയ്യയ്ക്ക് സമ്മാനമായി 1.8 കോടി വില വരുന്ന മെഴ്സിഡസ് ബെന്‍സ് സെഡാന് കാര്‍ സമ്മാനമായി ലഭിച്ചെന്ന് ബിജെപി ആരോപിക്കുന്നു. ബെംഗളൂരുവിലെ ഹൈബ്ബാള് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് സുരേഷ്.
കൈക്കൂലിയെന്ന് ബിജെപി
ബെന്‍സ് കാര്‍ സമ്മാനനമായി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. കാര്‍ കൈക്കൂലിയാണ് എന്നാണ് ബിജെപി ആരോപണം. കര്‍ണാടകത്തിലെ ചെറുകിട വ്യവസായ വികസന കോര്പ്പറേഷന് ചെയര്‍മാനായി അടുത്തിടെ സുരേഷ് നിയമിക്കപ്പെട്ടിരുന്നു. ഇതിനുളള പ്രത്യുപകാരമാണ് കാറെന്ന് ബിജെപി പറയുന്നു.
കോടീശ്വരനായ എംഎൽഎ
കര്‍ണാടക നിയമസഭയിലെ ഏറ്റവും കോടീശ്വരനായ എംഎല്‍എമാരില്‍ ഒരാളാണ് ഭൈരതി സുരേഷ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സുരേഷ് സ്വത്തായി രേഖപ്പെടുത്തിയിരിക്കുന്നത് 416 കോടി രൂപയാണ്. സിദ്ധരാമയ്യയ്ക്ക് കൈക്കൂലി നല്‍കിയതാണ് കാര്‍ എന്ന ബിജെപിയുടെ ആരോപണം ഭൈരതി സുരേഷ് നിഷേധിച്ചു.
80 ലക്ഷം വിലയുളള വാച്ച്
കാര്‍ സിദ്ധരാമയ്യയ്ക്ക് ഓടിച്ച് നോക്കുന്നതിന് വേണ്ടി നല്‍കിയതാണ് എന്നാണ് എംഎല്‍എയുടെ വിശദീകരണം. സിദ്ധരാമയ്യ ഇത്തരത്തില്‍ നിരവധി സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. 2 ലക്ഷം വിലയുളള കണ്ണടയും 80 ലക്ഷം വില വരുന്ന ആഢംബര വാച്ചുമാണ് സിദ്ധരാമയ്യ ധരിക്കുന്നത് എന്നും ബിജെപി ട്വിറ്ററില്‍ ആരോപിക്കുന്നു.
കാർ ഒരു ദിവസത്തേക്ക്
പത്ത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആവശ്യത്തിലും അതിലധികവും പണം സിദ്ധരാമയ്യ ഉണ്ടാക്കിയിട്ടുണ്ട് എന്നും ബിജെപി കുറ്റപ്പെടുത്തുന്നു. ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കാര്‍ താന്‍ ഉപയോഗിക്കുന്നതാണെന്നും അത് ഒരു തവണ സിദ്ധരാമയ്യയ്ക്ക് ഉപയോഗിക്കാന്‍ കൊടുത്തത് തെറ്റാണോ എന്നുമാണ് സുരേഷ് എംഎല്‍എ ചോദിക്കുന്നത്.
നിഷേധിച്ച് ഡികെ
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറും സിദ്ധരാമയ്യയ്ക്ക് എതിരായ ആരോപണം നിഷേധിച്ചു. കാര്‍ സമ്മാനമായി നല്‍കിയതല്ലെന്നും സുഹൃത്തുക്കളുടെ വാഹനം ഓടിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഡികെ പ്രതികരിച്ചത്. സിദ്ധരാമയ്യ കാര്‍ സമ്മാനമായി സ്വീകരിച്ചതാണ് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നും ഡികെ ശിവകുമാര്‍ ചോദിച്ചു.
2016ലും വിവാദം
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെ ആഢംബര വാച്ചു കണ്ണടയും ഉപയോഗിക്കുന്നത് വിവാദമായിരുന്നു. 2016ൽ സംസ്ഥാനത്ത് വരള്‍ച്ച കനക്കുകയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന കാലത്ത് പൊതുപരിപാടിയില്‍ ഡയമണ്ട് പതിപ്പിച്ച 70 ലക്ഷത്തിന്റെ വാച്ച് ധരിച്ച് വന്ന സിദ്ധരാമയ്യ വിവാദത്തിലായിരുന്നു. ഒരു സുഹൃത്ത് വളരെ കാലം മുന്‍പ് സമ്മാനിച്ചത് എന്നായിരുന്നു അന്ന് സിദ്ധരാമയയ്യയുടെ വിശദീകരണം.
സിബിഐ അന്വേഷണം വേണം
50,000 രൂപയുടെ ആഢംബര ബ്രാന്‍ഡ് കണ്ണടയാണ് സിദ്ധരാമയ്യ ഉപയോഗിക്കുന്നതെന്ന് അന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ കണ്ണടയും വാച്ചും ചേര്‍ന്നാല്‍ 5 ലക്ഷം രൂപയോളമേ വരൂ എന്നാണ് സിദ്ധരാമയ്യ അന്ന് പറഞ്ഞത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന യെദ്യൂരപ്പയും കുമാരസ്വാമിയും സിദ്ധരാമയ്യയ്ക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടുകയുണ്ടായി.
യെദ്യൂരപ്പയും വിവാദത്തിൽ
തുടര്‍ന്ന് സിദ്ധരാമയ്യ വാച്ച് സ്പീക്കര്‍ക്ക് കൈമാറുകയും സ്പീക്കര്‍ അത് സംസ്ഥാനത്തിന്റെ സ്വത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്ക് എതിരേയും കാര്‍ വിവാദമുണ്ടായിരുന്നു. ബിജെപി നേതാവ് മുരുഗേഷ് നിരാനിയാണ് 1 കോടിയുടെ എസ്യുവി സമ്മാനിച്ചത്. വിവാദമായതോടെ യെദ്യൂരപ്പ കാര്‍ തിരിച്ച് നല്കി തടിയൂരി.
|
ട്വീറ്റ് വായിക്കാം
ബിജെപിയുടെ ട്വീറ്റ്