ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി സഖ്യം; ഗുരുതര ആരോപണങ്ങളുമായി കെജ്രിവാൾ, ആപ്പുമായി സഖ്യമില്ല
ദില്ലി: രാജ്യ തലസ്ഥാനത്തെ സഖ്യ നീക്കങ്ങൾ കോൺഗ്രസിന്റെ ഉപേക്ഷിച്ചു. ദില്ലിയിൽ ആം ആദ്മിയുമായി കൈകോർക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുമായുള്ള യോഗത്തിന് ശേഷം മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം വേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
ആം ആദ്മിയുമായി സഖ്യം ആകാമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനോട് സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കുകയായിരുന്നു. ഇരുപാർട്ടികളും തമ്മിൽ സഖ്യത്തിന് ധാരണയായെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ സഖ്യമില്ലെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കിയതോടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.
സഖ്യമില്ല
ആം ആദ്മി സഖ്യത്തിൽ രാഹുൽ ഗാന്ധി താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്ഷീലാ ദീക്ഷിത് ഉൾപ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനായില്ല. സഖ്യത്തിൽ അഭ്യൂഹതകൾ നിലനിൽക്കുന്നതിനിടെ ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസം ദില്ലിയിലെ 6 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഒറ്റയ്ക്ക് മത്സരിക്കും
ദില്ലിയിലെ എഴ് ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ക്ഷീലാ ദീക്ഷിത് വ്യക്തമാക്കിയിരിക്കുന്നത്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് ദില്ലി ഘടകം എതിരില്ലാതെ തീരുമാനിക്കുകയായിരുന്നെന്ന് പിസിസി അധ്യക്ഷയും ദില്ലി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.
വിമർശനവുമായി കെജ്രിവാൾ
ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന ദില്ലി കോൺഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. കോൺഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ രഹസ്യ ധാരണയുണ്ടെന്നും കെജ്രിവാൾ ആരോപിച്ചു.
|
രൂക്ഷ വിമർശനം
രാജ്യം മുഴുവൻ മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കുമ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ കോൺഗ്രസ് സഹായിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് വേണം കരുതാൻ. കോൺഗ്രസ്-ബിജെപി സഖ്യത്തെ പരാജയപ്പെടുത്താൻ ദില്ലി തയാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയുമെന്നും കെജ്രിവാൾ ആരോപിച്ചു.
രാജ്യത്തെക്കാൾ വലുത്
കോൺഗ്രസിന് രാജ്യത്തെക്കാൾ വലുത് പാർട്ടിയാണ്. പഞ്ചാബിൽ ആം ആദ്മിയെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയെ സഹായിച്ചു. ദില്ലിയിലും ഇത് ആവർത്തിക്കുകയാണെന്ന് ആപ്പ് നേതാവ് ഗോപാൽ റായ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ദില്ലിയിൽ ബിജെപി
നിലവിൽ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയാണ്. കോൺഗ്രസും ആം ആദ്മിയും ഒറ്റയ്ക്ക് മത്സരിക്കുന്നതോടെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കും. ഇത് വീണ്ടും ബിജെപിക്ക് ഗുണം ചെയ്യും. ഇത് തടയാൻ ആംആദ്മിയെ കൂടെക്കൂട്ടാമെന്നായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്. എന്നാൽ സംസ്ഥാന നേതൃത്വം ഇതിനെ എതിർക്കുകയായിരുന്നു. ദില്ലിയിൽ മുൻ കോൺഗ്രസ് എംപിയുൾപ്പെടെ പ്രമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം.
യുപിയില്‍ മഹാസഖ്യമായി.... ആര്‍എല്‍ഡിക്ക് 3 സീറ്റ്, മുസഫര്‍നഗര്‍ വിട്ടുകൊടുത്തു!!