രാഹുൽ ഗാന്ധിയുടെ രാജിക്ക് ശേഷം രണ്ടായി വിഭജിച്ച് കോൺഗ്രസ്; അധ്യക്ഷ പദം ഏറ്റെടുക്കാൻ ആളില്ല?
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധ്യക്ഷ പദവിയിൽ രാഹുലിന്റെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിനൊപ്പം സോണിയാ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ അല്ലോ തനിക്ക് പകരക്കാനായി എത്തേണ്ടതെന്ന നിർദ്ദേശവും രാഹുൽ നൽകിയിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വേണം ഇനി കോൺഗ്രസിനെ നയിക്കാനെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം.
മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര് താഴെ??
നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വം ഗോവയും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ ദുർബലമാക്കി. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതിൽ പാർട്ടിക്കുള്ളിൽ അമര്ഷം പുകയുകയാണ്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കൽപ്പിക്കുന്ന യുവനേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, മോത്തിലാൽ വോറ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമാണ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിരവധി വെല്ലുവിളികളാണ് കോൺഗ്രസിന് മുമ്പിലുള്ളത്.
പ്രതിഷേധം
രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ രണ്ടായി വിഭജിച്ചിരിക്കുകയാണ് കോൺഗ്രസ്. മുതിർന്ന തലമുറയും ടീം രാഹുലും. ഇരു വിഭാഗങ്ങളിലെ നേതാക്കളും രാഹുൽ ഗാന്ധിയോട് അടുപ്പം പുലർത്തുന്നവരാണെങ്കിലും യുവനിരയ്ക്ക് രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണയുണ്ട്. പാർട്ടി നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്നുള്ളൊരാൾക്ക് മാത്രമെ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാകു എന്നാണ് ഭൂരിഭാഗം നേതാക്കളും കരുതുന്നത്. രാഹുൽ ഗാന്ധി തീരുമാനം പിൻവലിക്കാൻ തയാറാകാത്തതോടെ തങ്ങളിൽ ഒരാൾ വേണം അധ്യക്ഷ സ്ഥാനത്ത് എത്താണമെന്നാണ് നിലപാട്.
ദളിത് വോട്ടുകൾ
അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങൾ ദളിത് വോട്ടുകളെ ബിജെപിയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. ഈ വോട്ട് ബാങ്ക് തിരികെ പിടിക്കാൻ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്ന നിർദ്ദേശം മുതിർന്ന നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. സുശീൽ കുമാർ ഷിൻഡെയുടെയും മല്ലികാർജ്ജുൻ ഖാർഗെയുടെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്. അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഷിൻഡെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെ വിയോജിപ്പ് അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
യുവനിരയ്ക്ക് അതൃപ്തി
77കാരനായ മല്ലികാർജ്ജുൻ ഖാർഗെയോ 78 കാരനായ സുശീൽ കുമാർ ഷിൻഡെയോ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് പാർട്ടിയിലെ യുവനിരയ്ക്ക് അംഗീകരിക്കാനാകില്ല. ഊർജ്ജസ്വലനായ യുവനേതാവ് വേണം ഇനി കോൺഗ്രസിനെ നയിക്കാനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ കേന്ദ്രമന്ത്രി കരൺ സിംഗും അഭിപ്രായപ്പെട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റ എന്നിവരുടെ പേരുകളാണ് യുവനിരയിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. സിന്ധ്യയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസം ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിൻറെ വിജയശിൽപ്പിയായിരുന്ന സച്ചിൻ പൈലറ്റിനും ഏറെ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.
അധികാര കേന്ദ്രം
രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ മിലിന്ദ് ദേവ്റയും ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി പദവികളിൽ നിന്നും രാജി സമർപ്പിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവിന് പിന്നാലെ 3 അധികാര കേന്ദ്രങ്ങളാണ് കോൺഗ്രസിലുള്ളതെന്നാണ് കണക്കാക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി. കോൺഗ്രസ് ഭരണത്തിലിരിക്കുകയും സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കുകയും ചെയ്ത സമയത്തിൽ നിന്നും വ്യത്യസ്തമാണ് നിലവിലെ സാഹചര്യം. പഴയ തലമുറയിലെ ഏറ്റവും ശക്തനായി കരുതുന്ന അഹമ്മദ് പട്ടേൽ വഴിയായിരുന്നു ആവശ്യങ്ങൾ സോണിയാ ഗാന്ധിക്ക് കൈമാറുക. നിലവിലെ സാഹചര്യത്തിൽ പുതിയ അധ്യക്ഷന് മൂന്ന് ഗാന്ധിമാരുടെയും അനുവാദം തേടേണ്ടി വരുമോ എന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്.