ഗുജറാത്തിൽ എംഎൽഎമാരെ വോട്ട് ചെയ്യിക്കാതിരിക്കാൻ തന്ത്രം! ബിജെപിക്കെതിരെ കോൺഗ്രസ്!
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പരമാവധി സീറ്റുകള്‍ സ്വന്തമാക്കാനുളള കുതന്ത്രങ്ങള്‍ പുറത്തെടുക്കുകയാണ് ബിജെപി. ഗുജറാത്തില്‍ ഇതിനകം തന്നെ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ച് കഴിഞ്ഞു. ഇതോടെ പാര്‍ട്ടിക്ക് ഒരു സീറ്റിലെ ജയസാധ്യതയും ഇല്ലാതായി.
ഇത് കൂടാതെ കോണ്‍ഗ്രസ് എംഎല്‍എമാരെ പലവിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..
കളളക്കേസില്‍ കുടുക്കാൻ ശ്രമം
രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് 8 എംഎല്‍എമാരാണ് രാജി വെച്ചത്. ഇതോടെ രണ്ട് സീറ്റുകളിലേക്ക് വിജയിക്കാം എന്നുളള കോണ്‍ഗ്രസ് പ്രതീക്ഷ അസ്മതിച്ചു. ഇത് കൂടാതെ തങ്ങളുടെ എംഎല്‍എമാരെ കളളക്കേസില്‍ കുടുക്കാനും ബിജെപി ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
പോലീസിനെ ഉപയോഗിച്ച് നീക്കം
കോണ്‍ഗ്രസ് എംഎല്‍എയായ പുഞ്ചാഭായ് വംശിയെ ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത് എന്ന് കോണ്‍ഗ്രസ് പറയുന്നു. വംശിയുടെ മണ്ഡലത്തില്‍ നടന്ന ഒരു വെടിവെപ്പുമായി ബന്ധപ്പെട്ടാണിത്. എന്നാല്‍ ആ സമയത്ത് എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഇത് അധികാരം ഉപയോഗിച്ച് എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കാനുളള ബിജെപിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുളള ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്.
ശക്തമായ നടപടി വേണം
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് നിയമസഭാ സാമാജികരെ ദ്രോഹിക്കുന്ന നീക്കത്തിന് എതിരെ ശക്തമായ നടപടി വേണം എന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മനു അഭിഷേഖ് സിംഗ്വി, രാജീവ് സാതവ്, അഹമ്മദ് പട്ടേല്‍, അമിത് ഛാവ്ദ, രണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുളളവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
എംഎൽഎമാരെ തടയുക
തങ്ങളുടെ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് ചെയ്യാന്‍ എത്തുന്നതില്‍ നിന്നും ഏത് വിധത്തിലും തടയുക എന്നതാണ് ബിജെപി ഉറപ്പാക്കുന്നത് എന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.
വോട്ടിംഗ് അട്ടിമറിക്കാൻ
മാത്രമല്ല എംഎല്‍എമാര്‍ക്കെതിരെയുളള പഴയ കേസുകള്‍ കുത്തിപ്പൊക്കിയും പുതിയ കളളക്കേസുകള്‍ സൃഷ്ടിച്ചും വോട്ടിംഗ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടാതെ ഇനി എംഎല്‍എമാരുടെ പേരില്‍ കേസെടുക്കാന്‍ അനുവദിക്കരുത് എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
പലയിടത്തും പയറ്റിയ തന്ത്രം
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഒരു എംഎല്‍എ പോലും ദ്രോഹിക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എംഎല്‍എമാരെ രാജി വെപ്പിച്ച് നിയമസഭയെ അട്ടിമറിക്കുക എന്നത് ബിജെപി പല സംസ്ഥാനങ്ങളിലും പയറ്റുന്ന തന്ത്രമാണെന്ന് സിംഗ്വി കുറ്റപ്പെടുത്തി.
എംഎൽഎമാർ റിസോർട്ടിൽ
കര്‍ണാടകത്തിലും മധ്യപ്രദേശിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ സ്വീകരിച്ച അതേ തന്ത്രം രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി പയറ്റുകയാണെന്നും സിംഗ്വി കുറ്റപ്പെടുത്തി. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതോടെ ബാക്കിയുളളവരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ മാസം 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!