കടമ്പകൾ കടന്നു, കണ്ണീരണിഞ്ഞ് ഡികെ ശിവകുമാർ! കർണാടകത്തിൽ വൻ ഒരുക്കങ്ങളുമായി കോൺഗ്രസ്
ബെംഗളൂരു: കൊവിഡും ബിഎസ് യെഡിയൂരപ്പ സര്‍ക്കാരും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള സ്ഥാനാരോഹണത്തിന് തയ്യാറായിരിക്കുകയാണ് ഡികെ ശിവകുമാര്‍. മാര്‍ച്ച് മാസത്തില്‍ തന്നെ ഡികെ ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പദവി ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല.
യെദിയൂരപ്പ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ രണ്ടിനാണ് ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണം നിശ്ചയിച്ചിരിക്കുന്നത്. വന്‍ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ഇതിനായി നടത്തുന്നത്. ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഡികെ ശിവകുമാര്‍ സോണിയാ ഗാന്ധിയെ കുറിച്ച് സംസാരിക്കവേ വികാരാധീനനായി വിങ്ങിപ്പൊട്ടി.
കോണ്‍ഗ്രസിനെ നയിക്കാന്‍ ഡികെ
കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ദിനേശ് ഗുണ്ടുറാവു അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. തുടര്‍ന്ന് സോണിയാ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാന്‍ ഡികെ ശിവകുമാറിനെ നിയോഗിച്ചു. മാര്‍ച്ച് 11നാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത് എങ്കിലും സ്ഥാനാരോഹം വൈകുകയായിരുന്നു.
മുടക്കാൻ സർക്കാർ
മൂന്ന് തവണയാണ് യെദിയൂരപ്പ സര്‍ക്കാര്‍ ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണ പരിപാടിക്ക് അനുമതി നിഷേധിച്ചത്. മെയ് 31ന് പരിപാടി നടത്താനായിരുന്നു കോണ്‍ഗ്രസ് ആദ്യം അനുമതി തേടിയത്. എന്നാല്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
Recommended Video
ഒടുവിൽ പച്ചക്കൊടി
ബിജെപി സര്‍ക്കാര്‍ നടത്തുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മെയ് 31നും ജൂണ്‍ 7നും ജൂണ്‍ 14നും നിശ്ചയിച്ച പരിപാടികള്‍ മാറ്റി വെക്കേണ്ടി വന്നു. ഒടുവില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് അരങ്ങൊരുങ്ങുകയാണ്.
വൻ പരിപാടി
ജൂലൈ രണ്ടിന് സംസ്ഥാനത്തെ 7831 ലൊക്കേഷനുകളില്‍ വെച്ച് ഡികെയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടക്കും. മൂന്ന് മണിക്കൂര്‍ നീണ്ട് നില്ക്കുന്ന പരിപാടി ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യും. ഒരുക്കങ്ങള്‍ കാണാനെത്തിയ ഡികെ ശിവകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
ലൈവായി സംപ്രേഷണം
ബെംഗളൂരുവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക അവരവരുടെ സ്ഥലങ്ങളില്‍ ദീപം തെളിയിച്ചും വന്ദേ മാതരം പാടിയും ഭരണഘടനയുടെ ആമുഖം വായിച്ചുമായിരിക്കും. ഈ മുഴുവന്‍ പരിപാടിയും ലൈവായി സംസ്ഥാനമൊട്ടാകെ സംപ്രേഷണം ചെയ്യും.
കണ്ണീരോടെ ഡികെ
താന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ രൂപം കൊണ്ട വിളക്കാണിതെന്ന് ഓഫീസിലെ വിളക്ക് ചൂണ്ടിക്കാട്ടി വികാരഭരിതനായി ഡികെ ശിവകുമാര്‍ പറഞ്ഞു. മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഡികെ ആ വിളക്ക് കൊളുത്തി. ഒരു വിദ്യാര്‍ത്ഥി നേതാവായിട്ടായിരുന്നു തന്റെ തുടക്കം. അന്ന് മുതല്‍ താന്‍ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുവെന്ന് ഡികെ പറഞ്ഞു.
സോണിയ കാണാനെത്തി
ഒരു അധികാരവും ഇല്ലാതെ തന്നെ നിരവധി ഉത്തവാദിത്തങ്ങള്‍ താന്‍ നിറവേറ്റുകയുണ്ടായി. എപ്പോള്‍ പുറത്ത് വരാനാകും എന്ന് പോലും ഉറപ്പില്ലാതെയാണ് താന്‍ ജയിലില്‍ കഴിഞ്ഞത്. പാര്‍ട്ടി ഇപ്പോള്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. സോണിയാ ഗാന്ധി ജയിലില്‍ തന്നെ കാണാന്‍ വരികയും ഒരു മണിക്കൂര്‍ സമയം ചിലവഴിക്കുകയും ചെയ്തെന്ന് ഡികെ പറഞ്ഞു.
ഒരു പുതിയ തുടക്കം
സോണിയാ ഗാന്ധിയാണ് തന്നില്‍ ബലം നിറച്ചതും ഈ സ്ഥാനത്തേക്ക് നിയോഗിച്ചതും. അക്കാര്യം പറയുമ്പോള്‍ വികാര വിക്ഷുബ്ദനായി ഡികെ ശിവകുമാറിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ അനുയായികള്‍ക്കും ഡികെ നന്ദി പറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ഒരു പുതിയ തുടക്കം കുറിക്കാനുളള നീക്കം ഡികെ ഇതിനകം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റണം എന്നാണ് ഡികെ വ്യക്തമാക്കിയിട്ടുളളത്.