'കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പിളരും', സിദ്ധരാമയ്യ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് ബിജെപി അധ്യക്ഷൻ!
ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് എതിരെ ബിജെപിയില്‍ കലാപം ശക്തമായിരിക്കുകയാണ്. മന്ത്രിസ്ഥാനം കിട്ടാത്ത ബിജെപി എംഎല്‍എമാര്‍ യെഡിയൂരപ്പ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയിലെ പുതിയ പ്രതിസന്ധി കോണ്‍ഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസിനുളളില്‍ പുകയുന്ന അതൃപ്തി ശക്തി പ്രാപിക്കുകയാണ്. ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും എന്നാണ് കരുതുന്നത്. അതിനിടെ കോണ്‍ഗ്രസിലെ പ്രതിസന്ധി സംബന്ധിച്ച് ബിജെപി അധ്യക്ഷന്റെ പ്രസ്താവന ചര്‍ച്ചയാവുകയാണ്.
ബിജെപിക്ക് കിട്ടിയ അടി
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഞെട്ടിച്ചാണ് ജെഡിഎസിനൊപ്പം കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ കുമാരസ്വാമി സര്‍ക്കാരിന് അധികകാലം ആയുസ്സുണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും 17 എംഎല്‍എമാരെ കൂടെക്കൂട്ടി ബിജെപി അധികാരം തിരിച്ച് പിടിച്ചു.
രാജകീയ തിരിച്ച് വരവ്
സര്‍ക്കാര്‍ താഴെ വീണതോടെ കോണ്‍ഗ്രസും ജെഡിഎസും വഴി പിരിഞ്ഞു. 15 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കിയതോടെ കോണ്‍ഗ്രസിന് അടിപതറി. അതിനിടെ പാര്‍ട്ടിയുടെ ക്രൈസിസ് മാനേജരായ ഡികെ ശിവകുമാര്‍ കള്ളപ്പണക്കേസില്‍ കുടുങ്ങിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. എന്നാല്‍ ഡികെ ജയിലില്‍ നിന്ന് മടങ്ങി എത്തിയത് രാജകീയമായിട്ടായിരുന്നു.
പാർട്ടിയിലെ ചേരിപ്പോര്
കേന്ദ്രം രാഷ്ട്രീയ പക തീര്‍ത്തതാണ് എന്ന ആരോപണം ശക്തമായതോടെ ഡികെ ശിവകുമാറിന് രക്തസാക്ഷി പരിവേഷം ലഭിച്ചു. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഡികെ വരണം എന്ന ആവശ്യവും ശക്തമായി. പാര്‍ട്ടിക്കുളളില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലുളള ചേരിപ്പോര് പ്രസിദ്ധമാണ്. ഡികെ ശിവകുമാറിനെ അധ്യക്ഷനായി തീരുമാനിച്ചാല്‍ സിദ്ധരാമയ്യ വിഭാഗം എത്തരത്തില്‍ പ്രതികരിക്കും എന്നത് നിര്‍ണായകമാണ്.
കോൺഗ്രസ് പിളരും
അതിനിടെ കോണ്‍ഗ്രസിലെ പ്രതിസന്ധി സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയാവുകയാണ്. കോണ്‍ഗ്രസ് കഷണങ്ങളായി പിളരും എന്നാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ വാക്കുകള്‍. മൂന്ന് മാസങ്ങള്‍ക്കുളളില്‍ കോണ്‍ഗ്രസ് പിളരും. നിലവില്‍ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും കട്ടീല്‍ പറഞ്ഞു.
ചർച്ചകൾ പരാജയം
പുതിയ അധ്യക്ഷനെ നിയമിക്കാന്‍ കോണ്‍ഗ്രസ് വൈകുന്ന സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവന. കര്‍ണാടകത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുമായി സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തിലെത്താനായില്ല.
പുതിയ പാർട്ടിയുണ്ടാക്കും
ഡികെ ശിവകുമാറിനെ കെപിസിസി അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യും. മറിച്ച് സിദ്ധരാമയ്യയുടെ ആളെ കെപിസിസി അധ്യക്ഷനാക്കാനാണ് എഐസിസി തീരുമാനമെങ്കില്‍ ശിവകുമാര്‍ പാര്‍ട്ടി വിടുമെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
എന്തായാലും തകരും
ഇത് രണ്ടുമല്ലാതെ ശിവകുമാറിനേയും സിദ്ധരാമയ്യയേയും ഒരുമിപ്പിക്കാന്‍ എഐസിസിക്ക് സാധിച്ചാല്‍ മുന്‍ ഉപമുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് പരമേശ്വര്‍ പാര്‍ട്ടി വിടുമെന്നും കട്ടീല്‍ പറഞ്ഞു. ഈ മൂന്നില്‍ ഏത് സംഭവിച്ചാലും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് തകരും എന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ശിവകുമാറിനെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിക്കാന്‍ ഹൈക്കമാന്‍ഡ് ഏറെക്കുറെ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.