സോണിയ അസുഖബാധിത, രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വലിയ പ്രതിസന്ധിയിൽ!
ദില്ലി: ഏപ്രിലില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും നേതൃപ്രതിസന്ധി ചര്‍ച്ചയാകുന്നു. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അസുഖ ബാധിതയായി തുടരുന്നു എന്നതാണ് ദില്ലിയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ട് വരണം എന്നാണ് പാര്‍ട്ടിക്കുളളിലെ രാഹുല്‍ ബ്രിഗേഡ് ആവശ്യപ്പെടുന്നത്.
എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി വീണ്ടും പ്രസിഡണ്ട് ആകുന്നതിനോട് യോജിപ്പില്ല. രാഹുല്‍ തിരിച്ച് എത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക എന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍പായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ഒരു നേതാവ് പ്രസിഡണ്ട് പദവിയിലേക്ക് എത്തണമെന്നും നേതാക്കള്‍ പറയുന്നു.
പാര്‍ട്ടിയിലെ യുവതലമുറയും മുതിര്‍ന്ന തലമുറയും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ അടുത്തിടെ മറനീക്കി പുറത്ത് വരുന്നുണ്ട്. ദില്ലിയിലെ തോല്‍വിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മാത്രമല്ല മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് എതിരെ സിന്ധ്യ പരസ്യമായി രംഗത്ത് വരികയും ചെയ്തു. കഴിഞ്ഞ ദിവസം പി ചിദംബരത്തെ വിമര്‍ശിച്ച് ശര്‍മിഷ്ഠ മുഖര്‍ജിയും പരസ്യമായി രംഗത്ത് വരികയുണ്ടായി.
വരാനിരിക്കുന്ന എഐസിസി യോഗത്തില്‍ പുതിയ പ്രസിഡണ്ടിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തേക്കും. അത് രാഹുല്‍ ഗാന്ധി തന്നെയാകാനാണ് സാധ്യത കൂടുതലും. അതിന് മുന്‍പ് രാജ്യസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. യുവനേതാക്കളെ പരിഗണിക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ടീം രാഹുലിലെ പ്രധാനികളായ ജ്യോതിരാധിത്യ സിന്ധ്യ, രണ്‍ദീപ് സുര്‍ജേവാല, മിലിന്ദ് ദിയോറ, ജിതിന്‍ പ്രസാദ് അടക്കമുളളവര്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നു. ദിഗ്വിജയ് സിംഗ്, മധുസൂദന്‍ മിശ്രി അടക്കമുളള നേതാക്കളാണ് രാജ്യസഭയില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നത്.