മഹാരാഷ്ട്രയിൽ അന്തംവിട്ട് കോൺഗ്രസ്, നേതാവില്ല! കൺമുന്നിൽ നിയമസഭാ തിരഞ്ഞെടുപ്പ്, ബിജെപിക്ക് ആവേശം!
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് കോണ്‍ഗ്രസ് ഇതുവരെ മുക്തമായിട്ടില്ല. കൂനിന്മേല് കുരു എന്ന പോലെയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി രാജി വെച്ചിരിക്കുന്നത്. നിലവില്‍ നാഥനില്ലാ കളരിയാണ് കോണ്‍ഗ്രസ്.
ഈ അവസ്ഥയിലാണ് ഹരിയാനയിലും മഹാരാഷ്ട്രയിലുമടക്കം കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്നത്. ഏത് നേതാവിനെ മുന്നില്‍ നിര്‍ത്തിയാണ് പ്രചാരണത്തിന് ഇറങ്ങേണ്ടത് എന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്തം വിടുകയാണ്. മാത്രമല്ല സംസ്ഥാനത്ത് കോണ്‍ഗ്രസിന് വെല്ലുവിളികളേറെയാണ്.
വെല്ലുവിളികൾക്ക് നടുവിൽ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുളള 48 സീറ്റുകളില്‍ 41 എണ്ണവും ബിജെപി-ശിവസേന സഖ്യം സ്വന്തമാക്കി. ബിജെപി 23 സീറ്റിലും ശിവസേന 18 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസിനും ശിവസേനയ്ക്കുമായി അഞ്ച് സീറ്റുകള്‍ മാത്രമാണ് സംസ്ഥാനത്ത് നേടാന്‍ സാധിച്ചത്. സംഘടനാപരമായി ഏറ്റവും ദുര്‍ബലമായ ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നത്.
നേതാക്കളുടെ നീണ്ട നിര
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന് രാജിവെച്ച് കഴിഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഖെ പാട്ടീല്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. മാത്രമല്ല പാട്ടീലിനെ ബിജെപി മന്ത്രിയുമാക്കി. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ബിജെപിയില്‍ ചേരാനായി നേതാക്കളുടെ നീണ്ട നിരയാണ് എന്ന മന്ത്രി ഗിരിരാജ് മഹാജന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.
മിന്നുന്ന വിജയം
ബിജെപി മഹാരാഷ്ട്രയില്‍ വലിയ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി സംസ്ഥാനത്ത് അംഗത്വ ക്യാംപെയ്ന് ആരംഭിച്ച് കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് ഭരണം നിലനിര്‍ത്താനാണ് ദേവേന്ദ്ര ഫട്നാവിസിന്റെ നീക്കം. ഒരു മാസം നീണ്ട് നില്ക്കുന്ന വികാസ് യാത്രയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കാനിരിക്കുകയാണ് ഫട്നാവിസ്.
പുതിയ നേതാവിനെ കണ്ടെത്തണം
മറുവശത്ത് കോണ്‍ഗ്രസിന് സംസ്ഥാനത്ത് അശോക് ചൗഹാന് പകരം പുതിയ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. മുന്‍ മന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് ബാലാസഹേബ് തോറട്ട് ചൗഹാന് പകരക്കാരനായി എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രചാരണവും സ്ഥനാര്‍ത്ഥി നിര്‍ണയവും അടക്കമുളള നടപടികളിലേക്ക് കടക്കുന്നത് നേതാക്കളെ നിയമിക്കുന്നതും കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്.
ആരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും
കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം താറുമാറായി കിടക്കുന്നതിലുളള അതൃപ്തി സഖ്യകക്ഷിയായ എന്‍സിപി തുറന്ന് പ്രകടിപ്പിച്ച് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എന്‍സിപിക്ക് സീറ്റ് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതിന് ആദ്യം സംഘടനാ സംവിധാനം ശരിയാക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുളള നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ശരത് പവാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും എന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസുളളത്.
രാഹുലിന് പിന്നാലെ പ്രിയങ്കയും, ഉടൻ രാജി വെച്ച് പുറത്തേക്കെന്ന് സൂചന! കടിച്ച് തൂങ്ങി മുതിർന്നവർ!