കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ യോഗ്യതകൾ ഇതൊക്കെ.... വനിതാ നേതാവിനും സാധ്യത
ദില്ലി: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെ അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആരാണെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായി. മുതിർന്ന നേതാക്കളുടെയും യുവനിരയിലെ പ്രമുഖ നേതാക്കളുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലേക്ക് ഇതുവരെ നേതൃത്വം എത്തിയിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷസ്ഥാനത്തേയ്ക്ക് വരണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. എന്നാൽ പാർട്ടി അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വന്നാൽ പാർട്ടിയെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
കർണാടകയിൽ ഉറപ്പായും സർക്കാർ രൂപീകരിക്കും; കേരളത്തിലും ബിജെപി അധികാരത്തിലേക്കെന്ന് അമിത് ഷാ
ദളിത് വിഭാഗത്തിൽ നിന്നോ, വനിതാ നേതാക്കളിൽ നിന്നോ, യുവനിരയിൽ നിന്നോ ആകണം പുതിയ നേതാവെന്നാണ് പൊതുവികാരം. ഊർജ്ജസ്വലനായ യുവനേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളിൽ ആരെങ്കിലും അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന വികാരവുമുണ്ട്. ഹിന്ദി നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ആളാവണമെന്നാണ് മറ്റൊരു നിബന്ധന.
ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ്
പുതിയ കോൺഗ്രസ് അധ്യക്ഷൻ ദക്ഷിണേന്ത്യയിൽ നിന്നാകും എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇത് സ്ഥിരികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയാറായിട്ടില്ല. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിനാണ് പരിഗണന നൽകുകയെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയ്ക്കും കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്ക്കുമാണ് മുൻതൂക്കം ലഭിക്കുക. 77 വയസുകാരനാണ് സുശീൽ കുമാർ ഷിൻഡെ ഖാർഗെയ്ക്ക് 76 കഴിഞ്ഞു.
യുവനിര വരണം
യുവാക്കൾ മുൻനിരയിലേക്ക് വരണമെന്ന അഭിപ്രായമാണ് വലിയ വിഭാഗം നേതാക്കളും മുന്നോട്ട് വയ്ക്കുന്നത്. ജനസംഖ്യയിൽ പകുതിയിൽ അധികം യുവാക്കളുള്ള രാജ്യത്ത് കോൺഗ്രസിനെ നയിക്കാനും ഒരു യുവ അധ്യക്ഷൻ വേണമെന്നാണ് വിലയിരുത്തൽ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം പരസ്യമായി പറഞ്ഞതോടെ പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തർക്കമുണ്ടെന്ന് വ്യക്തമായി. സച്ചിൻ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകൾ സജീവമായി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുതിയ നേതാവ്
ഒരു കാലത്ത് കോൺഗ്രസിന്റെ വോട്ട് ബാങ്കായിരുന്നു ദളിത്- പിന്നാക്ക വിഭാഗങ്ങൾ. പാർട്ടിയിൽ നിന്നും അകന്ന് തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ തിരിച്ചെത്തിക്കാൻ പിന്നാക്ക വിഭാഗത്തിൽ നിന്നും ഒരാളെ അധ്യക്ഷ പദവിയിലേക്ക് എത്തിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇത് പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സോണിയാ ഗാന്ധിക്ക് ശേഷം ഒരു വനിതാ അധ്യക്ഷയെ നിയമിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിന്റെ പേരാണ് അധ്യക്ഷ പദവിയിലേക്ക് ഉയർന്നു കേൾക്കുന്ന മറ്റൊരു പേര്.
പ്രതിസന്ധി
രാഹുൽ ഗാന്ധി രാജി വച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. രാഹുൽ ഗാന്ധിയെ അനുനയിപ്പിച്ച് തീരുമാനം പിൻവലിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതാക്കൾ. എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്റിന്റെ മുറ്റത്ത് വെച്ച് രാജിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് താൻ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ അല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഇതിന് പിന്നാലെ 4 പേജുള്ള രാജിക്കത്ത് ട്വിറററിലൂടെ പുറത്ത് വിടുകയും ചെയ്തു. അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ മല്ലികാർജ്ജൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, മുകുൾ വാസ്നിക് തുടങ്ങിയ നേതാക്കളിൽ ഒരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്നാണ് താൽപര്യമെന്നാണ് സൂചന.
കൂട്ടരാജി തുടരുന്നു
രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ്. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ കേശവ് ചന്ദ് യാദവ് കഴിഞ്ഞ ദിവസം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ചു. ഏറ്റവും ഒടുവിലായി എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയാണ് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.