ആര് വേണമെന്ന് ജനം പറയൂ; മധ്യപ്രദേശില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്, പാര്‍ട്ടിയാണ് വലുത്, ഗ്രൂപ്പല്ല
ഭോപ്പാല്‍: 24 മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടായിയ പലവിധ പ്രശ്നങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും നേരിട്ടു കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം സ്ഥാനാര്‍ത്ഥികളാവാന്‍ കുപ്പായം തയ്പ്പിച്ചവരുടെ ബാഹുല്യമാണ്. സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് പദവി രാജിവെച്ച് എത്തിയവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടതുണ്ട് എന്നതാണ് ബിജെപിയില്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നത്. പുതുതായി വന്നവര്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും പരസ്യമായി എതിര്‍പ്പ് ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
24 ഇടത്ത് തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് നടക്കുന്ന ആകെയുള്ള 24 മണ്ഡലങ്ങളില്‍ 22 ഇടത്തും തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത് എംഎല്‍എമാരുടെ രാജിയോടെയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് തന്നെ സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് സിന്ധ്യ അനുകൂലികളുടെ ആവശ്യം. തുടക്കത്തില്‍ ഇതിനോട് അനുകൂലമായ നിലപാടായിരുന്നു ബിജെപി നേതൃത്വവും സ്വീകരിച്ചിരുന്നത്.
ബിജെപിയിലെ പ്രശ്നങ്ങള്‍
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ തീരുമാനത്തില്‍ നിന്ന് അല്‍പം പിന്നോട്ട് പോയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് വന്ന മുഴുവന്‍ പേര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ നല്‍കുന്നത്. 22 ല്‍ 12 പേര്‍ക്ക് മാത്രമായിരിക്കും സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക എന്നാണ് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സിന്ധ്യ അനുകൂലികളില്‍
സിന്ധ്യ അനുകൂലികളില്‍ ഇത് വലിയ പൊട്ടിത്തെറിക്ക് തന്നെ ഇടയാക്കിയേക്കും. മറ്റ് പദവികള്‍ നല്‍കി ഇവരെ അനുനയിപ്പിക്കാനാവും ബിജെപി ശ്രമിക്കുക. പാര്‍ട്ടിയില്‍ നേരത്തെ ഉണ്ടായിരുന്നവര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ചില മണ്ഡലങ്ങളിലെങ്കിലും വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചില നേതാക്കള്‍ ഇതിനോടകം പാര്‍ട്ടി വിടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിലും
മറുവശത്ത് ബിജെപിയുടേത് പോലെ അത്ര രൂക്ഷമല്ലെങ്കിലും കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ചില പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ചിലമണ്ഡലങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവരുടെ നിര അല്‍പം നീണ്ടതാണ്. എന്നാല്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ തന്നെ ശേഷിയുള്ള ഒരു തിരഞ്ഞെടുപ്പ് ആയതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വമായ നീക്കങ്ങളാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം കോണ്‍ഗ്രസ് നടത്തുന്നത്.
Recommended Video
ഭരണം നടത്തുന്നത്
24 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ നിലവില്‍ 107 അംഗങ്ങളുടെ പിന്‍ബലത്തിലാണ് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ് 9 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും. ഈ സാധ്യത മുന്നില്‍കണ്ട് ഭൂരിപക്ഷം സീറ്റിലേക്കും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇത്തവണ ഉണ്ടാവില്ല
മുന്‍ കാലങ്ങളിലേത് പോലെ ഗ്രൂപ്പ് വീതം വെപ്പ് ഇത്തവണ ഉണ്ടാവില്ലെന്ന് സംസ്ഥാന നേതൃത്വം ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ട്. സന്‍വര്‍ മണ്ഡലത്തില്‍ സിലാവത്തിനെതിരെ പ്രേമചന്ദ്ര ഗുഡ്ഡുവിനെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
വന്നവര്‍ക്ക്
അതുപോലെ തന്നെ അജയ് സിംഗ് കുഷ്‌വാഹയെ സുമവാലിയിൽ നിന്നും ഗ്വാളിയറിലെ ഒരു സീറ്റിൽ നിന്ന് ബലേന്ദു ശുക്ലയേയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് നീക്കമുണ്ട്. ഈ രണ്ട് നേതാക്കളും അടുത്തിടെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയവരാണ്. ഈ നീക്കത്തിനെതിരെ ചില അമര്‍ശങ്ങള്‍ പുകയുന്നുണ്ടെങ്കിലും സമവായ നീക്കങ്ങളുമായി നേതാക്കള്‍ രംഗത്തുണ്ട്.
സര്‍വ്വെ
മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ സര്‍വ്വെ നടത്താനാണ് പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ തീരുമാനം. സ്ഥാനാര്‍ത്ഥി മോഹികള്‍ക്കിടയില്‍ ഈ തീരുമാനത്തിന് അത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും സര്‍വേ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ടിക്കറ്റ് വിതരണമെന്ന് കണിശ നിലപാടിലാണ് കമല്‍ നാഥ്.
കൈമലര്‍ത്തി
ഗ്വാളിയോർ, ചമ്പൽ, മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ടിക്കറ്റ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം എന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് മുന്നില്‍ ദിഗ് വിജയ് സിങും കൈമലര്‍ത്തിയെന്നാണ് സൂചന.
കോണ്‍ഗ്രസിന്‍റെ ശ്രമം
പ്രശ്നങ്ങളും അതൃപ്തിയും പരമാവധി പരിഹരിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങല്‍ രൂക്ഷമായാല്‍ സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് പോയ നേതാക്കള്‍ അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായി അറിയാം. ഇത്തരം യാതൊരു നീക്കവും നടക്കില്ലെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
പരിഹാരം
നേതാക്കള്‍ തീരുമാനിച്ച് പ്രശ്നം ഉണ്ടാവാതിരിക്കാനുള്ള ഒരു പരിഹാരമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള സര്‍വ്വെ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി സര്‍വ്വെ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുൻ മന്ത്രി ഗോവിന്ദ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനായി ഇതിനോടകം തന്നെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തീയതികൾ പ്രഖ്യാപിച്ച ശേഷം സജീവ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
2 അംഗങ്ങളുടെ ഭൂരിപക്ഷം കോണ്‍ഗ്രസ് സഖ്യത്തിന്; അവിശ്വാസം വന്നാല്‍ മണിപ്പൂരിലെ ബിജെപി ഭരണം താഴെ വീഴും