സ്മൃതി ഇറാനിക്ക് അമേഠിയില്‍ വന്‍ പൂട്ട്; ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം, പരാതി നല്കി കോണ്‍ഗ്രസ്
Recommended Video
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ അമേഠിയില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിനെ ഇത്തവണ അമേഠിയില്‍ നിന്ന് ലോക്സഭ കാണിക്കില്ലെന്നും ബിജെപി ജയിക്കുമെന്നുമാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയെന്നും വയനാട്ടിലെ വോട്ടര്‍മാരും അമേഠിയില്‍ രാഹുല്‍ ചെയ്ത കാര്യങ്ങള്‍ പഠിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
എന്നാല്‍ സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം ആശങ്കയിലായിരിക്കുകയാണിപ്പോള്‍. അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന വിവരങ്ങള്‍ കളവാണെന്നാണ് ആരോപണം. വിശദമായ പരാതി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം മാത്രമല്ല സ്മൃതി ചെയ്തിരിക്കുന്നതെന്നും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം തടവ് ലഭിക്കുന്ന കുറ്റമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. വിശദാംങ്ങള്‍ ഇങ്ങനെ....
ശക്തമായ നടപടി അതിവേഗം
സ്മൃതി ഇറാനിക്കെതിരെ ശക്തമായ നടപടി അതിവേഗം എടുക്കണമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ വിവരങ്ങളാണ് സ്മൃതി സമര്‍പ്പിച്ചിരിക്കുന്നത്. മല്‍സരിച്ച ഓരോ തിരഞ്ഞെടുപ്പിലും ഓരോ വിവരങ്ങളാണ് നല്‍കിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പലപ്പോഴും പല കാര്യങ്ങള്‍
വ്യാഴാഴ്ചയാണ് അമേഠിയില്‍ സ്മൃതി ഇറാനി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സ്കൂള്‍ പഠനം വരെയുള്ള കാര്യങ്ങളാണ് പത്രികയില്‍ കൃത്യമായിട്ടുള്ളത്. ശേഷമുള്ള പഠന കാര്യങ്ങളില്‍ സ്മൃതി പലപ്പോഴും പല കാര്യങ്ങളാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പഠനം പൂര്‍ത്തിയാക്കിയില്ല
സ്കൂള്‍ പഠന ശേഷം ദില്ലി സര്‍വകലാശാലയിലെ ഓപണ്‍ സ്കൂളില്‍ ബികോം ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല എന്നാണ് അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലുള്ളത്. എന്നാല്‍ നേരത്തെ സമര്‍പ്പിച്ച പത്രികകളില്‍ ഇങ്ങനയല്ല സ്മൃതി വിശദീകരിച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു.
രേഖാമൂലം കോണ്‍ഗ്രസ്
2004, 2011, 2014, 2017 വര്‍ഷങ്ങളിലെ ലോക്സഭാ-രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ സ്മൃതി ഇറാനി മല്‍സരിച്ചിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും സ്മൃതി ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന്റെ പരാതി.
2004ല്‍ പറഞ്ഞത്
2004 ല്‍ മല്‍സരിക്കുമ്പോള്‍ സ്മൃതി പറഞ്ഞത് തനിക്ക് ബിഎ ബിരുദമുണ്ട് എന്നായിരുന്നു. 1996ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴിയാണ് ബിരുദം നേടിയതെന്നും സ്മൃതി പറയുന്നു. എന്നാല്‍ പിന്നീട് മാറ്റിപ്പറഞ്ഞു.
2011ല്‍ പറഞ്ഞത്
2011ല്‍ സ്മൃതി രാജ്യസഭയിലേക്ക് മല്‍സരിച്ചത് ഗുജറാത്തില്‍ നിന്നാണ്. അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ബികോം പാര്‍ട്ടി-1 ബിരുദമുണ്ട് എന്നാണ്. 1994ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്ന് സ്കൂള്‍ ഓഫ് കറസ്പോണ്ടന്‍സ് വഴി ബിരുദം നേടിയെന്നും പറയുന്നു.
2014ല്‍ പറയുന്നു
2014ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിച്ചിരുന്നു. ബികോം പാര്‍ട്ട്- 1 ദില്ലി സര്‍വകലാശാലയില്‍ നിന്ന് സ്കൂള്‍ ഓഫ് ഓപണ്‍ ലേണിങ് വഴി പഠിച്ചുവെന്നാണ് അന്ന് പറഞ്ഞത്. ഓരോ തവണ സമര്‍പ്പിക്കുമ്പോള്‍ ഓരോ കാര്യങ്ങളാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ബോധിപ്പിച്ചു.
തടവും പിഴയും
ജനപ്രാധിനിത്യ നിയമത്തിലെ 125എ, 33 വകുപ്പുകളുടെ ലംഘനമാണ് സ്മൃതി ഇറാനി ചെയ്തിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ആറ് മാസം തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.
പരിഹസിച്ച് പാരഡി ഗാനം
സ്മൃതി ഇറാനി ചട്ടം ലംഘിച്ചുവെന്ന് വിശദീകരിക്കവെ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി അവരെ പരിഹസിച്ച് പാരഡി ഗാനം ആലപിച്ചു. അവര്‍ നല്ല സീരിയല്‍ നടിയാണെന്നും പ്രിയങ്ക പറഞ്ഞു. വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ച സ്മൃതി ഇറാനിയെ അയോഗ്യയാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബിരുദമില്ലാത്തതല്ല പ്രശ്നം
സ്മൃതി ഇറാനിക്ക് ബിരുദമില്ലാത്തതല്ല കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. അവര്‍ തെറ്റായ രേഖകള്‍ കാണിച്ച് കോടതിയെയും ജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പറ്റിച്ചുവെന്നതാണ്. സ്മൃതിക്ക് ജനങ്ങള്‍ ശക്തമായ മറുപടി നല്‍കണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.
രാഹുലിനെതിരെ സ്മൃതി
രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തവണ ശക്തമായ പ്രചാരണമാണ് സ്മൃതി ഇറാനി അമേഠിയില്‍ നടത്തുന്നത്. മണ്ഡലത്തില്‍ വരാത്ത എംപി എന്നാണ് രാഹുലിനെ സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. അമേഠിയില്‍ പരാജയം ഉറപ്പായപ്പോഴാണ് രാഹുല്‍ വയനാട് സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ചതെന്നു സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
സ്മൃതി ഇറാനിയുടെ പ്രതികരണം
അവര്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യട്ടേ. ഞാന്‍ അമേഠിയില്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കും. അവര്‍ എന്തു പറയുന്നു എന്നത് കാര്യമാക്കുന്നില്ല. അവര്‍ എന്നെ പീഡിപ്പിക്കുന്നതിന് തുല്യമായി താന്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്നും വിഷയത്തില്‍ പ്രതികരിച്ച് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി പൂജ ഭട്ട്; മതേതര ഇന്ത്യ ഹൈജാക്ക് ചെയ്യപ്പെട്ടു!
കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ