കച്ച്-സൗരാഷ്ട്ര മേഖലകൾ ബിജെപിയെ കൈവിട്ടു; കോൺഗ്രസിന് മുന്നേറ്റം, കാർഷിക മേഖലയിൽ നിന്ന് തിരിച്ചടി!
അഹമ്മദാബാദ്: ബിജെപിടയെ കൈവിട്ട് സൗരാഷ്ട്ര-വടക്കൻ ഗുജറാത്ത് മേഖലകൾ. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രാംമങ്ങൾ കോൺഗ്രസിനൊപ്പമാണ് നിലകൊണ്ടത്. പാട്ടിദാര്‍മാരുള്‍പ്പടെയുള്ള കാര്‍ഷികമേഖലയില്‍ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോണ്‍ഗ്രസ്സിന്റെ ഈ മുന്നേറ്റം. സൗരാഷ്ട്ര 2012ല്‍ ബിജെപിക്ക് നല്‍കിയത് 48ല്‍ സീറ്റുകളായിരുന്നു. കോണ്‍ഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവര്‍ക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഛില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം. അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവരുടെ സാന്നിധ്യവും കോണ്‍ഗ്രസ്സിന് ഗുണകരമായി എന്നു തന്നെ പറയാം. ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉറച്ചുനിന്നു എന്ന ശക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്. ഈ മേഖലകളിൽ ബിജെപി മേൽക്കൈ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. സൗരാഷ്ട്ര കച്ച് മേഖലകളിൽ 31 മുതൽ 37 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും എന്നായിരുന്നു എബിപി ന്യൂസിന്റെ എക്സിറ്റ് പോൾ ഫലം. കോൺഗ്രസിന് വെറും 16 മുതൽ 22 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നുമായിരുന്നു വ്യക്തമാക്കിയത്.