കപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനം
കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് കർഷകർ പ്രക്ഷോഭവുമായി തെരുവിലാണ്. രാജ്യം ഒന്നാകെ കർഷകരോട് ഐക്യപ്പെടുന്നു. ഇടതുപക്ഷ കാർഷിക സംഘടന നേതാക്കളും രാഷ്ട്രീയ നേതാക്കളും സമരമുഖത്തുണ്ട്.
എന്നാൽ ഇത്രയും വലിയ കർഷക പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് നടക്കുമ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് എവിടെ എന്ന ചോദ്യം വലിയ തോതിൽ ഉയരുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാന്‍ രാഹുൽ ഗാന്ധി അടക്കം ഒരു നേതാവും എത്തിയിട്ടില്ല. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സിപിഎം നേതാവ് പി ജയരാജൻ.
അഭൂതപൂര്‍വ്വമായ ജനമുന്നേറ്റം
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: രാജ്യ തലസ്ഥാനം അഭൂതപൂര്‍വ്വമായ ജനമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. നവംമ്പര്‍ 26 ന്റെ തൊഴിലാളി പണിമുടക്കിനെത്തുടര്‍ന്ന് കൃഷിക്കാരും പ്രക്ഷോഭ രംഗത്ത് സജീവമായിരിക്കയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ 'ഡല്‍ഹി ചലോ' മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കയാണ്. 150-ല്‍ പരം കര്‍ഷക സംഘടനകളാണ് പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക മാരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്.
കോണ്‍ഗ്രസ്സ് നേതാക്കളെ കാണാനെയില്ല
ഇടത്പക്ഷ നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന കര്‍ഷക സംഘടനകള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ മുഖ്യമായ കോണ്‍ഗ്രസ്സ് നേതാക്കളെ അവിടെ കാണാനെയില്ല. യു.പിയിലെ ഹത്രാസ്സില്‍ നടന്ന ഭീകരമായ കൊലപാതകത്തെതുടര്‍ന്ന് അവിടെ എത്തിയത് പോലെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെ എന്തുകൊണ്ട് കര്‍ഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാന്‍ എത്തുന്നില്ലെന്ന ചോദ്യം സാര്‍വത്രികമായി ഉയരുന്നുണ്ട്.
ബദല്‍ ശക്തിയാകാന്‍ കഴിയുന്നില്ല
ഇവിടെയാണ് കോണ്‍ഗ്രസ്സിന് ബദല്‍ ശക്തിയാകാന്‍ കഴിയുന്നില്ല എന്ന കപില്‍ സിബലിന്റെ വിമര്‍ശനം പ്രസക്തമാകുന്നത്. നേതൃത്വത്തിലെ ഉള്‍പ്പോരിന്റെ ഭാഗമായാണ് ഈ വിമര്‍ശനം ഉയര്‍ത്തിയത്. മോദി ഗവണ്മെന്റ് നടപ്പാക്കുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ സമീപനങ്ങള്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോഴത്തെ നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയോട് കടുത്ത വിയോജിപ്പാണ് കപില്‍സിബല്‍ പ്രകടിപ്പിച്ചത്.കോണ്‍ഗ്രസ്സ് തുടങ്ങി വെച്ചതാണ് പുത്തന്‍ സാമ്പത്തിക നയം.
കണ്ടില്ലന്ന് നടിക്കാന്‍ ആര്‍ക്കും ആവില്ല
ഈ നയങ്ങളുടെ ഭാഗമാണ് കോര്‍പ്പറേറ്റ് വല്ക്കരണവും.ഇതിനെതിരെ ഒട്ടേറെ സമരങ്ങള്‍ ഇതിനു മുമ്പും രാജ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ നയങ്ങള്‍ക്കെതിരെ ഇത്രയേറെ ബഹുജനങ്ങള്‍ക്ക് പങ്കാളിത്തമുളള സമരം ഇപ്പോഴാണ് നടക്കുന്നത്. അതിനെ കണ്ടില്ലന്ന് നടിക്കാന്‍ ആര്‍ക്കും ആവില്ല. ഡല്‍ഹിയില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും പ്രക്ഷോഭം പടരുകയാണ്. അതിന്റെ ഭാഗമായി റിലയന്‍സ് പമ്പുകള്‍ക്കും അധാനി മാളുകള്‍ക്കും മുന്നില്‍ പ്രക്ഷോഭത്തിന്റെ അലയടിക്കും.
രാജ്യത്തിന് തന്നെ മാതൃക
കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് എതിരായ ബദല്‍ സമീപനമാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുളള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടും ഇന്റര്‍നെറ്റ് മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് ബദല്‍ സമീപനത്തിന് കെഫോണ്‍ പദ്ധതി മുന്നോട്ട്വെച്ചും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.
Recommended Video
ഗൂഡ പദ്ധതികളിലെ പങ്കാളികൾ
ഈ സര്‍ക്കാരിനെ അസ്ഥിരികരിക്കാന് സംഘപരിവാര്‍ നടത്തുന്ന ഗൂഡ പദ്ധതികളിലെ പങ്കാളികളാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഖദര്‍ വസ്ത്രത്തിനടിയില്‍ ആര്.എസ്സ്.എസ്സിന്റെ കാക്കിയാണന്ന് നേരത്തെയുളള ആക്ഷേപം ശരി വെക്കുന്നതാണ് സമീപകാല സംഭവങ്ങളും. അഖിലേന്ത്യ തലത്തിലും കേരളത്തിലും കോണ്‍ഗ്രസ്സിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന കോണ്ഗ്രസ്സുകാര് സ്വാഭാവികമായും ഇതിനോട് പ്രതികരിക്കും. അതിന്റെ പ്രതിഫലനങ്ങള്‍ വരും നാളുകളില്‍ പ്രതീക്ഷിക്കാം''.