'രാജ്യത്ത് കോൺഗ്രസ് തീർന്നു, ലോകത്ത് കമ്മ്യൂണിസ്റ്റും'; ത്രിപുരയിൽ ബിജെപി തന്നെയെന്ന് അമിത് ഷാ
ദില്ലി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപി തന്നെ അധികാരത്തിലേറുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ജൻ വിശ്വാസ് യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് മികച്ച ഭരണമാണ് ബിജെപി കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും ഷാ പറഞ്ഞു.
'റാലിയിലെ വൻ ജനപങ്കാളിത്തം ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഇത് കാണിക്കുന്നത്. ബിജെപി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്',ഷാ പ്രസംഗത്തിൽ പറഞ്ഞു.

ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ കോൺഗ്രസിനെയോ ആവശ്യമില്ല. കോൺഗ്രസ് രാജ്യത്ത് അവസാനിച്ച് കഴിഞ്ഞു, കമ്മ്യൂണിസ്റ്റുകാർ ലോകത്തും',ഷാ പരിഹസിച്ചു. മുൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ത്രിപുരയിൽ കേഡർ രാജ് കൊണ്ടുവന്നുവെന്നും മുൻ സർക്കാരുകൾ അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൻ വികസനമാണ് ബി ജെ പി സംസ്ഥാനത്ത് കാഴ്ച വെച്ചതെന്നും അമിത് ഷാ അവകാശപ്പെട്ടു. സംസ്ഥാനത്ത് ബി ജെ പി നടപ്പാക്കിയ കാര്യങ്ങൾ എണ്ണി പറഞ്ഞ് കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.

ത്രിപുരയിലെ സർക്കാർ ആദിവാസികൾക്കും സ്ത്രീകൾക്കും സാനിറ്ററി ടോയ്‌ലറ്റുകൾ, ഗ്യാസ് കണക്ഷനുകൾ, ശുദ്ധമായ കുടിവെള്ളം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കി. തീവ്രവാദം, നുഴഞ്ഞുകയറ്റം, ആയുധക്കടത്ത്, അഴിമതി, ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കായിരുന്നു ത്രിപുര പേരു കേട്ടത്, എന്നാൽ ഇപ്പോൾ വികസനം, കണക്റ്റിവിറ്റി, കായികം, വ്യാവസായിക നിക്ഷേപം, ജൈവകൃഷി തുടങ്ങി നിരവധി മേഖലകളിൽ വിസനത്തിന് ഞങ്ങൾ ബി ജെ പി സർക്കാർ തുടക്കം കുറിച്ചു.നിയമവിരുദ്ധമായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുമായി സമവായത്തിലെത്തിയതിന് ശേഷമാണ് സായുധ കലാപം അവസാനിച്ചത്. സംസ്ഥാനത്തിന്റെ വികസനമാണ് ഞങ്ങളുടെ പ്രധാന മുൻഗണന, സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്', ഷാ പറഞ്ഞു.

ഈ വർഷം ആദ്യമാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഭരണം പിടിക്കുമെന്ന് അവകാശപ്പെടുമ്പോഴും ബി ജെ പി ക്യാമ്പ് വലിയ ആശങ്കയിലാണ്. ബി ജെ പി സഖ്യത്തിൽ നിന്നും നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്നാണ് പാർട്ടി ആശയപ്പെടുന്നത്. ഇതുവരെ എട്ടോളം എം എൽ എമാരാണ് സഖ്യം വിട്ടത്. കൂടുതൽ പേർ ബി ജെ പയിൽ നിന്ന് പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. അതേസമയം ബി ജെ പിയെ ഇത്തവണ പരാജയപ്പെടുത്താനുള്ള സകല തന്ത്രങ്ങളും പയറ്റുകയാണ് സി പി എം. മതേതര കക്ഷികളുമായി കൈകോർക്കാനുള്ള നീക്കങ്ങൾ സി പി എം ആരംഭിച്ച് കഴിഞ്ഞു.

സി പി എമ്മുമായി സഖ്യത്തിന് കോൺഗ്രസ് തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ ഇതുവരെ നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി ഐ പി ആർ എയുമായുള്ള സഖ്യത്തിനും സി പി എം സാധ്യത തേടുന്നുണ്ട്.
2018 ൽ ത്രിപുരയിൽ 60 അംഗ നിയമസഭയിൽ 35 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന സി പി എമ്മിന് 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.












Click it and Unblock the Notifications