'മുസ്ലീം ലീഗും ശിവസേനയും സഖ്യകക്ഷികളായ മതേതര പാർട്ടി', കോൺഗ്രസിനെ പരിഹസിച്ച് അമിത് ഷാ!
ദില്ലി: ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലിനെ വര്‍ഗീയമെന്ന് വിളിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ മുസ്ലീം ലീഗുമായും മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യത്തിലുളള തരം മതേതര പാര്‍ട്ടിയാണ് എന്ന് അമിത് ഷാ പരിഹസിച്ചു. കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കൊണ്ടാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടി വന്നത് എന്നും അമിത് ഷാ പറഞ്ഞു.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
80നെതിരെ 311 വോട്ടുകള്‍ക്കാണ് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയിരിക്കുന്നത്. ഇനി രാജ്യസഭയിലും സര്‍ക്കാരിന് ബില്‍ പാസ്സാക്കിയേടുക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി ബില്‍ ഏതെങ്കിലും ഒരു മതത്തിന് എതിരെ അല്ലെന്നും ഭരണഘടനയ്ക്ക് എതിരെ അല്ലെന്നും അമിത് ഷാ പറഞ്ഞു.
മോദി സര്‍ക്കാരിന് കീഴില്‍ ഒരു മതവിശ്വാസിക്കും പീഡനം ഏല്‍ക്കേണ്ടി വരില്ല. മോദി ഭരിക്കുന്ന ഇന്ത്യാ രാജ്യത്ത് ഭരണഘടനയാണ് മതം എന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ കാരണം ഇന്ത്യയിലേക്കുളള മുസ്ലീം കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കില്ല എന്ന് അര്‍ത്ഥമില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് അമിത് ഷായുടെ പ്രസംഗത്തിനിടെ ഉയര്‍ത്തിയത്. ഇതോടെ അമിത് ഷാ രോഷാകുലനായി. 5 വര്‍ഷത്തേക്ക് രാജ്യം ഭരിക്കാനുളള അവകാശം ജനങ്ങള്‍ തങ്ങള്‍ക്ക് തന്നിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ പറയുന്നത് പ്രതിപക്ഷം കേട്ടെ മതിയാവൂ എന്ന് അമിത് ഷാ പറഞ്ഞു. ഇതോടെ പ്രതിപക്ഷ നിരയില്‍ പ്രതിഷേധം ശക്തമായി. അസദുദ്ദീന്‍ ഉവൈസി ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം ബിൽ പാസ്സാക്കിയതിന് പിന്നാലെ അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.