സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് ഐടി സെൽ അംഗം അറസ്റ്റിൽ
ദില്ലി: സഹപ്രവർത്തകയെ പീഡിപ്പിച്ചകേസിൽ കോൺഗ്രസ് ഐടി സെൽ അംഗം അറസ്റ്റിൽ. 39കാരനായ ചിരാഗ് പട്നായിക്കിനെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജൂലൈ മൂന്നാം തീയതിയാണ് പോലിസ് ചിരാഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.
ഐ ടി സെല്ലിൽ പ്രവർത്തിച്ചിരുന്ന സമയത്ത് നിരന്തരമായി ചിരാഗ് തന്നെ ശല്യപ്പെടുത്തിയിരുന്നുവെന്നും പലരോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് യുവതി പറയുന്നത്. ചിരാഗ് തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടിരുന്നെന്നും യുവതി ദില്ലി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഐ എൻ എസ് സന്ദേശ് എന്നിവയുടെ ചുമതലയായിരുന്നു പരാതിക്കാരി വഹിച്ചിരുന്നത്. അവിടെ സോഷ്യൽ മീഡിയ മാനേജറായിരുന്നു ചിരാഗ്.ജോലി സ്ഥലത്ത് വെച്ച് ചിരാഗ് പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്നും ജോലി നഷ്ടപ്പെടുമോയെന്ന ഭയത്താൽ എല്ലാം സഹിക്കുകയായിരുന്നു എന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കോൺഗ്രസ് ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദനയോട് താൻ പരാതി പറഞ്ഞിരുന്നവെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല സഹപ്രവർത്തകർക്കിടയിൽ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു. ദിവ്യ സ്പന്ദനയ്ക്കും ചിരാഗിനും എതിരെ യുവതി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പരാതി നൽകി.
യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ജോലി ഉപേക്ഷിക്കുന്നതെന്നും സ്ഥാപനത്തിൽ സേവനം ചെയ്യാൻ അവസരം നൽകിയതിന് നന്ദിയുണ്ടെന്നുമാണ് രാജിക്കത്തിൽ യുവതി പറഞ്ഞിരുന്നത്. ചിരാഗ് യുവതിയെ ഉപദ്രവിച്ചുവെന്ന് വിശ്വസിക്കാൻ യാതൊരു കാരണങ്ങളുമില്ലെന്നും ദിവ്യ പറഞ്ഞിരുന്നു. ചിരാഗിനെ പിന്തുണച്ച് ഓഫീസിലെ 39 പേർ ഒപ്പിട്ട രേഖയും ദിവ്യ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.