കരുനീക്കം ശക്തമാക്കി ബിജെപി; കർണാടകയിൽ കാലിടറി കോൺഗ്രസ്-ജെഡിഎസ് സഖ്യം, സർക്കാർ വീഴുമോ?
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ പൂർത്തായതോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വന്നു. എൻഡിഎ സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. കോൺഗ്രസിന് മുന്നേറ്റം ഉണ്ടാകുമെങ്കിലും സർക്കാർ രൂപികരിക്കാൻ സാധിക്കില്ലെന്നാണ് പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് കർണാടക.
ജെഡിഎസും കോൺഗ്രസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കർണാടകയിൽ സഖ്യത്തിന് വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇതോടെ കേന്ദ്രം ഭരണം മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം പ്രതിസന്ധിയിലാകുമെന്നാണ് സൂചന.
ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!
കർണാടകയിൽ അധികാരത്തിൽ
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ പിന്തള്ളിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. ജെഡിഎസുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാനായതോടെ കോൺഗ്രസ് -ജെഡിഎസ് സർക്കാർ അധികാരത്തിൽ എത്തുകയും ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഭരണത്തിൽ പ്രതിസന്ധി
ജെഡിഎസ്-കോൺഗ്രസ് സഖ്യം അധികാരത്തിലേറിയതു മുതൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാൻ ശ്രമം നടത്തുകയായിരുന്നു ബിജെപി. ജനവിധിയെ മറികടക്കുന്നതാണ് കോൺഗ്രസ് നടപടിയെന്നാണ് ബിജെപി ആരോപിക്കുന്നത്. സഖ്യ സർക്കാരിലെ ഭിന്നതകളും ബിജെപി ഉയർത്തുന്ന ഭീഷണിയും അതിജീവിച്ചാണ് കർണാടകയിൽ സർക്കാർ അധികാരത്തിൽ തുടരുന്നത്.
ലോക്സഭയിൽ ബിജെപി
28 ലോക്സഭാ സീറ്റുകളാണ് കർണാടകയിൽ ഉള്ളത്. 9 ഇടത്ത് മാത്രമാണ് സഖ്യ സ്ഥാനാർത്ഥികൾക്ക് ജയിക്കാൻ സാധ്യതയുള്ളുവെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ബിജെപിക്ക് 19 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
വൻ മുന്നേറ്റം
ബിജെപിക്ക് 25 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് ആജ് തക്- ആക്സിസ് മൈ ഇന്ത്യാ സർവേ പ്രവചിക്കുന്നത്. 15 സീറ്റുകളില്ഡ കുറയാതെ ബിജെപി സ്വന്തമാക്കുമെന്നാണ് എബിപി ന്യൂസ്- നീലസൺ സർവേ പറയുന്നത്. സഖ്യം കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
2014ൽ ഇങ്ങനെ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 17 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് ഒമ്പതും ജെഡിഎസിന് രണ്ടുമായിരുന്നു സീറ്റ് നേട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ 104 സീറ്റുകൾ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് 118 എംഎൽഎമാരുടെ പിന്തുണയാണുണ്ടായിരുന്നത്. 113 സീറ്റാണ് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം.
കാത്തിരുന്ന് ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കർണാടകയിൽ അധികാരം പിടിക്കാൻ കാത്തിരിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു എന്ന സൂചനകൾ പുറത്ത് വന്നിരുന്നു. 20 കോൺഗ്രസ് എംഎൽഎ മാർ ബിജെപിയിലേക്ക് എത്തുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ യെദ്യൂരപ്പ് അവകാശപ്പെട്ടിരുന്നു.
നഷ്ടപ്പെട്ട സംസ്ഥാനങ്ങൾ
2018 അവസാനം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ മിന്നും വിജയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആവർത്തിക്കാനായില്ലെന്നാണ് പ്രവചനം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് തിരിച്ചടിയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ സൂചന നല്‍കുന്നത്. മൂന്നിടത്തും ബിജെപി വൻ വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ