കർണാടകയിൽ ഇനി എന്ത് സംഭവിക്കും? നാല് സാധ്യതകൾ
ബെംഗളൂരു: കർണാടകയിലെ ഭരണ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. രാജിക്കത്ത് സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. അതേ സമയം എംഎൽഎമാരെ കാണാനായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പിലെത്തിയ ഡികെ ശിവകുമാറിനെതിരെ വിമത എംഎൽഎമാരുടെ അനുയായികൾ പ്രതിഷേധം ഉയർത്തി.
ഡികെ ദ ട്രബിള്‍ ഷൂട്ടര്‍! വിമതരെ കാണാതെ തിരിച്ചുപോക്കില്ലെന്ന് ശിവകുമാർ, ദയവായി മനസ്സിലാക്കണമെന്ന്
എംഎൽഎമാരെ അനുനയിപ്പിക്കാൻ മുംബൈയിലെത്തിയ ഡികെ ശിവകുമാറിനെ പോലീസ് തടഞ്ഞിരുന്നു. എന്നാൽ തിരികെ പോകാൻ തയാറാകാതെ ഡികെ ശിവകുമാർ ഹോട്ടലിന് മുമ്പിൽ തുടർന്നു. തുടർന്ന് ഹോട്ടലിന്റെ 500 മീററർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും മടങ്ങില്ലെന്ന നിലപാടിലായിരുന്നു ഡികെ. ഇതിനെ തുടർന്ന് ഡികെ ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിസന്ധി അതിരൂക്ഷമായതോടെ നാല് സാധ്യതകളാണ് കർണാടകയിൽ ഇനിയുള്ളത്.
പ്രതിസന്ധി തുടരുന്നു
എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ 6 ദിവസം കൂടി വേണമെന്ന സ്പീക്കറുടെ നിലപാടിനെ തുടർന്നാണ് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാജി സമർപ്പിച്ച 13 വിമത എംഎൽഎമാരെ കൂടാതെ കോൺഗ്രസ് സസ്പെൻഡ് ചെയ്ത റോഷൻ ബെയ്ഗും എംഎൽഎ സ്ഥാനം രാജി വെച്ചിരുന്നു. ഇതോടെ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ അംഗബലം 102ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതേ സമയം രണ്ട് സ്വതന്ത്രന്മാരുടെയും ബിഎസ്പി എംഎൽഎയുടെയും പിന്തുണ ഉറപ്പാക്കിയതോടെ ബിജെപിയുടെ അംഗബലം 108ലേക്ക് ഉയർന്നിട്ടുണ്ട്.
സാധ്യത 1
കോൺഗ്രസ് ജെഡിഎസ് സഖ്യം നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അനുനയ നീക്കങ്ങൾ ഫലം കണ്ടാൽ 13 വിമത എംഎൽഎമാരിൽ നാലോ അഞ്ചോ എംഎൽഎമാർ തിരികെ എത്താനും രാജി തീരുമാനം പിൻവലിക്കുകയും ചെയ്തേക്കാം. ഇത് സാധ്യമായില്ലെങ്കിൽ ബിജെപിയിൽ നിന്നും നാലോ അഞ്ചോ എംഎൽഎമാരെ തട്ടിയെടുക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യം ശ്രമിച്ചേക്കാം. 5 ബിജെപി എംഎൽഎമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഇവർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും കഴിഞ്ഞ ദിവസം കർണാടക മന്ത്രി ആർബി തിമ്മപൂർ അവകാശപ്പെട്ടിരുന്നു.
സാധ്യത രണ്ട്
ബിജെപി കർണാടകത്തിൽ ഭരണത്തിലെത്തുക എന്നതാണ് മറ്റൊരു സാധ്യത. വിമത എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ 108 എംഎൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപികരിക്കാൻ ബിജെപിക്ക് അവകാശവാദം ഉന്നയിക്കാം. 224 അംഗസഭയിൽ സഖ്യത്തിന്റെ അംഗസംഖ്യ 102ലേക്ക് ചുരുങ്ങും. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായാൽ ഗവർണർ സർക്കാർ രൂപികരണത്തിനായി ബിജെപിയെ ക്ഷണിച്ചേക്കും.
സാധ്യത മൂന്ന്
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് സാഹചര്യങ്ങൾ മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനായില്ല. 10 ഭരണകക്ഷി എംഎൽഎമാരാണ് സ്പീക്കർ തങ്ങളുടെ രാജിയിൽ മനപ്പൂർവ്വം തീരുമാനം വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എംഎൽഎമാരുടെ രാജിയിൽ എത്രയും വേഗം തീരുമാനം എടുക്കാൻ സുപ്രീംകോടതി സ്പീക്കർക്ക് നിർദ്ദേശം നൽകിയേക്കാം. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടേക്കാം. എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
Recommended Video
സാധ്യത 4
വിമത എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിക്കുകയും രണ്ട് സ്വതന്ത്ര്യ എംഎൽഎമാരും ബിഎസ്പി എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്താൽ ബിജെപിയുടെ അംഗബലം 105 ആയി തന്നെ തുടരും. ഇതോടെ പുതിയ തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയേക്കാം. ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്. സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നതുവരെ കുമാരസ്വാമി താൽക്കാലിക മുഖ്യമന്ത്രിയായി തുടരാനോ, തിരഞ്ഞെടുപ്പ് വരെ ഗവർണർ സംസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്യുകയാണ് മറ്റൊരു സാധ്യത.